X
    Categories: Views

ആള്‍ക്കൂട്ടത്തിന്റെ ആരൂഢം കാണാമറയത്ത്

 

ചെന്നൈ/ കോഴിക്കോട്: ഹിറ്റ് സിനിമകളുടെ ഉത്സവം തീര്‍ത്ത് ആള്‍കൂട്ടത്തിലെ ആരുഢമായി മാറിയ ഐ.വി ശശി ഇനി കാണാമറയത്ത്. ചലച്ചിത്ര പ്രേക്ഷകരുടെ ഹൃദയം വാടകക്കെടുത്ത് അക്ഷരത്തെറ്റില്ലാത്ത അനുഭവത്തിലൂടെ ആസ്വാദനത്തിന്റെ ഏഴാം കടലിനക്കരെയെത്തിച്ച സംവിധായകന്റെ അന്ത്യം ഇന്നലെ കാലത്ത് 10 മണിയോടെ ചെന്നൈ സാലിനഗറിലായിരുന്നു. 69 വയസ്സായിരുന്നു. കോഴിക്കോട് വെസ്റ്റ് ഹില്‍ ഇരുപ്പം വീട് ശശിധരന്‍ ഐ.വി ശശി ഒരുപിടി നല്ല ചിത്രങ്ങള്‍ മലയാളത്തിന് സമ്മാനിച്ചാണ് തിരശ്ശീലക്ക് പിന്നിലേക്ക് വിടവാങ്ങിയത്.
അസുഖത്തെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന അദ്ദേഹത്തെ ഇന്നലെ ശ്വാസം മുട്ടലിനെ തുടര്‍ന്ന് സാലിനഗറിലെ വീട്ടില്‍നിന്ന് ആസ്പത്രിയിലേക്ക് കൊണ്ടു പോവുമ്പോഴായിരുന്നു അന്ത്യം. രാവിലെ 10.30ന് ഭാര്യയും നടിയുമായ സീമയാണ് മരണ വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്. ചെന്നൈ വടപളനിയിലെ വീട്ടിലെത്തി വിവിധ തുറകളിലെ നിരവധി പേര്‍ അന്തിമോപചാരം അര്‍പ്പിക്കുന്നു. സംസ്‌കാരം ഇന്ന് വൈകീട്ട് ചെന്നൈയില്‍ നടക്കും. മലയാളം ഉള്‍പ്പെടെ നാലു ഭാഷകളിലായി നൂറ്റമ്പതോളം ചലച്ചിത്രങ്ങള്‍ സംവിധാനം ചെയ്ത ആള്‍ക്കൂട്ടത്തിന്റെ പ്രിയ സംവിധായകന്‍ കുറച്ചു നാളുകളായി സിനിമാ രംഗത്തുനിന്നും മാറി നില്‍ക്കുകയായിരുന്നെങ്കിലും കുവൈറ്റ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഒരു ബഹുഭാഷാ ചിത്രത്തിന്റെ ഒരുക്കങ്ങള്‍ക്കിടെയാണ് യാത്രാമൊഴി ചൊല്ലിയത്.
1968ല്‍ എ.ബി.രാജിന്റെ കളിയല്ല കല്ല്യാണത്തില്‍ കലാസംവിധായകനായിട്ടായിരുന്നു തുടക്കം. പിന്നീട് ഛായാഗ്രഹണ സഹായിയായി. ഇരുപത്തിയേഴാം വയസ്സില്‍ സംധായകനായെങ്കിലും 1975ല്‍ പുറത്തിറങ്ങിയ ഉത്സവത്തിലാണ് സംവിധായകന്റെ പേര് വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെട്ടത്. എഴുപതുകളുടെ അവസാനം ഐ.വി. ശശി-ഷെരീഫ് കൂട്ടുകെട്ട് വലിയ തരംഗം സൃഷ്ടിച്ചു. ഒരു കാലത്ത് ഹിറ്റുകളുടെ പര്യായമായിരുന്നു ഐ.വി.ശശി. 1977ല്‍ മാത്രം ഐ.വി.ശശി പന്ത്രണ്ട് സിനിമകള്‍ പുറത്തിറക്കി. ഇതില്‍ എട്ടെണ്ണവും ഹിറ്റുകളായി. സൂപ്പര്‍ നായകര്‍ക്ക് പകരം സംവിധായകന്റെ പേരു നോക്കി ജനം കൊട്ടകകളിലേക്ക് ഒഴുകിയതും ഐ.വി ശശി എന്ന പേര് സ്‌ക്രീനില്‍ തെളിയുമ്പോള്‍ കയ്യടിച്ചതും ഇനി ചരിത്രം.
2014ലെ ജെ.സി. ഡാനിയേല്‍ പുരസ്‌കാരം, 1982ല്‍ ആരൂഡത്തിന് ദേശീയോദ്ഗ്രഥനത്തിനുള്ള ദേശീയ അവാര്‍ഡ്, രണ്ടു തവണ മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ്, ഒരു തവണ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള അവാര്‍ഡ്, ഒരു തവണ ജനപ്രീതി നേടിയ ചിത്രത്തിനുള്ള അവാര്‍ഡ്, ആറു തവണ ഫിലിംഫെയര്‍ അവാര്‍ഡ്, 2015ല്‍ ഫിലിം ഫെയറിന്റെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം എന്നിവ അദ്ദേഹത്തെ തേടിയെത്തി. 2013 ഏപ്രില്‍ 19ന് കോഴിക്കോട് വെച്ച് നടന്ന ഉത്സവ് 2013 പരിപാടിയില്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് കമലഹാസനും മോഹന്‍ലാലും മമ്മൂട്ടിയും ചേര്‍ന്നാണ് ഐ.വി ശശിക്ക് സമ്മാനിച്ചത്.
ആലപ്പി ഷെരീഫിന് പുറമെ പത്മരാജന്‍, എം.ടി വാസുദേവന്‍ നായര്‍, ടി ദാമോദരന്‍ എന്നിവരുടെ തിരക്കഥകളാണ് ഐ.വി ശശി കൂടുതലായി ചലച്ചിത്രങ്ങളാക്കിയത്. മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയിലും ഏഴ് വീതവും തെലുങ്കില്‍ രണ്ടും സിനിമകള്‍ സംവിധാനം ചെയ്തു. തന്റേതായ ശൈലിയിലും സംവിധായക രീതിയിലും അദ്ദേഹത്തിന്റെ സിനിമകള്‍ മലയാള സിനിമ ചരിത്രത്തില്‍ വേറിട്ടു നില്‍ക്കുന്നു. ഉമ്മറിനെ നായകനാക്കി 1975 ല്‍ ഒരുക്കിയ ഉത്സവമാണ് (രേഖപ്രകാരം) ആദ്യചിത്രം.
അഭിനന്ദനം, അനുഭവം, ഇതാ ഇവിടെവരെ, വാടകക്കൊരു ഹൃദയം, അവളുടെ രാവുകള്‍, മനസാ വാചാ കര്‍മണ, ഏഴാം കടലിനക്കരെ, അങ്ങാടി, ഈ നാട്, തുഷാരം, അഹിംസ, ഇന്നല്ലെങ്കില്‍ നാളെ, കാണാമറയത്ത്, അതിരാത്രം, ആള്‍ക്കൂട്ടത്തില്‍ തനിയെ, അടിയൊഴുക്കുകള്‍, കരിമ്പിന്‍പൂവിനക്കരെ, ആവനാഴി, ഇടനിലങ്ങള്‍, അടിമകള്‍ ഉടമകള്‍, 1921, അബ്കാരി, അക്ഷരത്തെറ്റ്, ഇന്‍സ്‌പെക്ടര്‍ ബല്‍റാം, ദേവാസുരം തുടങ്ങിയ മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് സിനിമകള്‍ സംവിധാനം ചെയ്തു. 2009ല്‍ പുറത്തിറങ്ങിയ വെള്ളത്തൂവലാണ് അവസാനചിത്രം. 1948 മാര്‍ച്ച് 28ന് ജനിച്ച ഐ.വി ശശി തന്റെ മുപ്പതോളം സിനിമകളില്‍ നായികയായ നടി സീമയെയാണ് 37 വര്‍ഷം മുമ്പ് ജീവിത സഖിയാക്കിയത്. അനു, അനി എന്നിവരാണ് മക്കള്‍.

chandrika: