Connect with us

Views

ആള്‍ക്കൂട്ടത്തിന്റെ ആരൂഢം കാണാമറയത്ത്

Published

on

 

ചെന്നൈ/ കോഴിക്കോട്: ഹിറ്റ് സിനിമകളുടെ ഉത്സവം തീര്‍ത്ത് ആള്‍കൂട്ടത്തിലെ ആരുഢമായി മാറിയ ഐ.വി ശശി ഇനി കാണാമറയത്ത്. ചലച്ചിത്ര പ്രേക്ഷകരുടെ ഹൃദയം വാടകക്കെടുത്ത് അക്ഷരത്തെറ്റില്ലാത്ത അനുഭവത്തിലൂടെ ആസ്വാദനത്തിന്റെ ഏഴാം കടലിനക്കരെയെത്തിച്ച സംവിധായകന്റെ അന്ത്യം ഇന്നലെ കാലത്ത് 10 മണിയോടെ ചെന്നൈ സാലിനഗറിലായിരുന്നു. 69 വയസ്സായിരുന്നു. കോഴിക്കോട് വെസ്റ്റ് ഹില്‍ ഇരുപ്പം വീട് ശശിധരന്‍ ഐ.വി ശശി ഒരുപിടി നല്ല ചിത്രങ്ങള്‍ മലയാളത്തിന് സമ്മാനിച്ചാണ് തിരശ്ശീലക്ക് പിന്നിലേക്ക് വിടവാങ്ങിയത്.
അസുഖത്തെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന അദ്ദേഹത്തെ ഇന്നലെ ശ്വാസം മുട്ടലിനെ തുടര്‍ന്ന് സാലിനഗറിലെ വീട്ടില്‍നിന്ന് ആസ്പത്രിയിലേക്ക് കൊണ്ടു പോവുമ്പോഴായിരുന്നു അന്ത്യം. രാവിലെ 10.30ന് ഭാര്യയും നടിയുമായ സീമയാണ് മരണ വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്. ചെന്നൈ വടപളനിയിലെ വീട്ടിലെത്തി വിവിധ തുറകളിലെ നിരവധി പേര്‍ അന്തിമോപചാരം അര്‍പ്പിക്കുന്നു. സംസ്‌കാരം ഇന്ന് വൈകീട്ട് ചെന്നൈയില്‍ നടക്കും. മലയാളം ഉള്‍പ്പെടെ നാലു ഭാഷകളിലായി നൂറ്റമ്പതോളം ചലച്ചിത്രങ്ങള്‍ സംവിധാനം ചെയ്ത ആള്‍ക്കൂട്ടത്തിന്റെ പ്രിയ സംവിധായകന്‍ കുറച്ചു നാളുകളായി സിനിമാ രംഗത്തുനിന്നും മാറി നില്‍ക്കുകയായിരുന്നെങ്കിലും കുവൈറ്റ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഒരു ബഹുഭാഷാ ചിത്രത്തിന്റെ ഒരുക്കങ്ങള്‍ക്കിടെയാണ് യാത്രാമൊഴി ചൊല്ലിയത്.
1968ല്‍ എ.ബി.രാജിന്റെ കളിയല്ല കല്ല്യാണത്തില്‍ കലാസംവിധായകനായിട്ടായിരുന്നു തുടക്കം. പിന്നീട് ഛായാഗ്രഹണ സഹായിയായി. ഇരുപത്തിയേഴാം വയസ്സില്‍ സംധായകനായെങ്കിലും 1975ല്‍ പുറത്തിറങ്ങിയ ഉത്സവത്തിലാണ് സംവിധായകന്റെ പേര് വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെട്ടത്. എഴുപതുകളുടെ അവസാനം ഐ.വി. ശശി-ഷെരീഫ് കൂട്ടുകെട്ട് വലിയ തരംഗം സൃഷ്ടിച്ചു. ഒരു കാലത്ത് ഹിറ്റുകളുടെ പര്യായമായിരുന്നു ഐ.വി.ശശി. 1977ല്‍ മാത്രം ഐ.വി.ശശി പന്ത്രണ്ട് സിനിമകള്‍ പുറത്തിറക്കി. ഇതില്‍ എട്ടെണ്ണവും ഹിറ്റുകളായി. സൂപ്പര്‍ നായകര്‍ക്ക് പകരം സംവിധായകന്റെ പേരു നോക്കി ജനം കൊട്ടകകളിലേക്ക് ഒഴുകിയതും ഐ.വി ശശി എന്ന പേര് സ്‌ക്രീനില്‍ തെളിയുമ്പോള്‍ കയ്യടിച്ചതും ഇനി ചരിത്രം.
2014ലെ ജെ.സി. ഡാനിയേല്‍ പുരസ്‌കാരം, 1982ല്‍ ആരൂഡത്തിന് ദേശീയോദ്ഗ്രഥനത്തിനുള്ള ദേശീയ അവാര്‍ഡ്, രണ്ടു തവണ മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ്, ഒരു തവണ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള അവാര്‍ഡ്, ഒരു തവണ ജനപ്രീതി നേടിയ ചിത്രത്തിനുള്ള അവാര്‍ഡ്, ആറു തവണ ഫിലിംഫെയര്‍ അവാര്‍ഡ്, 2015ല്‍ ഫിലിം ഫെയറിന്റെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം എന്നിവ അദ്ദേഹത്തെ തേടിയെത്തി. 2013 ഏപ്രില്‍ 19ന് കോഴിക്കോട് വെച്ച് നടന്ന ഉത്സവ് 2013 പരിപാടിയില്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് കമലഹാസനും മോഹന്‍ലാലും മമ്മൂട്ടിയും ചേര്‍ന്നാണ് ഐ.വി ശശിക്ക് സമ്മാനിച്ചത്.
ആലപ്പി ഷെരീഫിന് പുറമെ പത്മരാജന്‍, എം.ടി വാസുദേവന്‍ നായര്‍, ടി ദാമോദരന്‍ എന്നിവരുടെ തിരക്കഥകളാണ് ഐ.വി ശശി കൂടുതലായി ചലച്ചിത്രങ്ങളാക്കിയത്. മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയിലും ഏഴ് വീതവും തെലുങ്കില്‍ രണ്ടും സിനിമകള്‍ സംവിധാനം ചെയ്തു. തന്റേതായ ശൈലിയിലും സംവിധായക രീതിയിലും അദ്ദേഹത്തിന്റെ സിനിമകള്‍ മലയാള സിനിമ ചരിത്രത്തില്‍ വേറിട്ടു നില്‍ക്കുന്നു. ഉമ്മറിനെ നായകനാക്കി 1975 ല്‍ ഒരുക്കിയ ഉത്സവമാണ് (രേഖപ്രകാരം) ആദ്യചിത്രം.
അഭിനന്ദനം, അനുഭവം, ഇതാ ഇവിടെവരെ, വാടകക്കൊരു ഹൃദയം, അവളുടെ രാവുകള്‍, മനസാ വാചാ കര്‍മണ, ഏഴാം കടലിനക്കരെ, അങ്ങാടി, ഈ നാട്, തുഷാരം, അഹിംസ, ഇന്നല്ലെങ്കില്‍ നാളെ, കാണാമറയത്ത്, അതിരാത്രം, ആള്‍ക്കൂട്ടത്തില്‍ തനിയെ, അടിയൊഴുക്കുകള്‍, കരിമ്പിന്‍പൂവിനക്കരെ, ആവനാഴി, ഇടനിലങ്ങള്‍, അടിമകള്‍ ഉടമകള്‍, 1921, അബ്കാരി, അക്ഷരത്തെറ്റ്, ഇന്‍സ്‌പെക്ടര്‍ ബല്‍റാം, ദേവാസുരം തുടങ്ങിയ മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് സിനിമകള്‍ സംവിധാനം ചെയ്തു. 2009ല്‍ പുറത്തിറങ്ങിയ വെള്ളത്തൂവലാണ് അവസാനചിത്രം. 1948 മാര്‍ച്ച് 28ന് ജനിച്ച ഐ.വി ശശി തന്റെ മുപ്പതോളം സിനിമകളില്‍ നായികയായ നടി സീമയെയാണ് 37 വര്‍ഷം മുമ്പ് ജീവിത സഖിയാക്കിയത്. അനു, അനി എന്നിവരാണ് മക്കള്‍.

kerala

ആലപ്പുഴ ജില്ലയിൽ രണ്ടിടത്തുകൂടി പക്ഷിപ്പനി എന്ന് സംശയം; ഇറച്ചി, മുട്ട വില്പനയ്ക്ക് നിരോധനം ഏപ്രിൽ 26 വരെ തുടരും

മുട്ടാർ, അമ്പലപ്പുഴ വടക്ക് പഞ്ചായത്തുകളിലാണ് പക്ഷിപ്പനി ബാധ സംശയം.

Published

on

ആലപ്പുഴ ജില്ലയിൽ രണ്ടിടത്തുകൂടി പക്ഷിപ്പനി എന്ന് സംശയം. മുട്ടാർ, അമ്പലപ്പുഴ വടക്ക് പഞ്ചായത്തുകളിലാണ് പക്ഷിപ്പനി ബാധ സംശയം. സാമ്പിൾ ശേഖരിച്ച് ഭോപ്പാലിലെ ലാബിലേക്ക് അയച്ചു.

എടത്വ, ചെറുതന പഞ്ചായത്തുകളിൽ ആണ് നേരത്തെ രോഗം സ്ഥിരീകരിച്ചത്. 17,480 താറാവുകളെ കൊന്ന് മറവ് ചെയ്തു. 34 തദ്ദേശസ്ഥാപനങ്ങളിൽ താറാവ്, കോഴി എന്നിവയുടെ ഇറച്ചി, മുട്ട വില്പനയ്ക്ക് നിരോധനം ഏപ്രിൽ 26 വരെ തുടരും.

പക്ഷിപ്പനിയുടെ സാഹചര്യത്തിൽ തമിഴ്നാട് ജാഗ്രത നിർദ്ദേശം നൽകി. അതിർത്തികളിൽ പരിശോധന ശക്തമാക്കും. കേരളത്തിൽ നിന്നുള്ള വളർത്തു പക്ഷികളും മുട്ടകളുടെയും കയറ്റി വരുന്ന വാഹനങ്ങൾ തിരിച്ചയയ്ക്കും.

12 ചെക്ക് പോസ്റ്റുകളിലും മൃഗസംരക്ഷണ വകുപ്പിനെ നിയോഗിച്ചു. കേരളത്തിൽ നിന്ന് കോയമ്പത്തൂരിലേക്ക് വരുന്ന വാഹനങ്ങൾ അണുവിമുക്തമാക്കും. തമിഴ്നാട്ടിൽ ഇതുവരെ പക്ഷിപ്പനി കണ്ടെത്തിയിട്ടില്ല.

Continue Reading

Interviews

സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ

പവന് 400 രൂപ കൂടി 54,520 രൂപയും ഗ്രാമിന് 50 രൂപ കൂടി 6815 രൂപയുമാണ് ഇന്നത്തെ വില.

Published

on

സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ. പവന് 400 രൂപ കൂടി 54,520 രൂപയും ഗ്രാമിന് 50 രൂപ കൂടി 6815 രൂപയുമാണ് ഇന്നത്തെ വില. ഈ മാസം മാത്രം പവന് കൂടിയത് 3,640 രൂപ.

രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 2,400 ഡോളറിന് മുകളിലത്തിയതിന് ശേഷം നേരിയ ഇടിവ് രേഖപ്പെടുത്തി. മധ്യേഷ്യയിലെ രാഷ്ട്രീയ അനിശ്ചിതത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷിത ആസ്തികളിലേക്ക് നിക്ഷേപകർ തിരിഞ്ഞതാണ് വിലക്കയറ്റത്തിന് കാരണം. മാർച്ച്-ഏപ്രിൽ മാസങ്ങളിൽ സ്വർണത്തിന്റെ രാജ്യാന്തര വിലയിലുണ്ടായത് 26 ശതമാനം വർധനവാണ്.

Continue Reading

kerala

അനധികൃത വിലവർദ്ധന; ചിക്കൻവ്യാപാരികൾ സമരത്തിലേക്ക്

ഈ മാസം 23 മുതൽ അനിശ്ചിത കാലത്തേക്ക് കോഴിക്കടകൾ അടച്ചിട്ട് സമരം നടത്തുമെന്ന് ചിക്കൻ വ്യാപാരി സമിതി അറിയിച്ചു.

Published

on

അനധികൃതമായി കോഴി വില വർദ്ധിപ്പിച്ച കുത്തക ഫാം ഉടമകളുടെയും ഇടനിലക്കാരുടെയും നടപടിയിൽ പ്രതിഷേധിച്ച് ചിക്കൻ വ്യാപാരികൾ സമരത്തിലേക്ക്. ഈ മാസം 23 മുതൽ അനിശ്ചിത കാലത്തേക്ക് കോഴിക്കടകൾ അടച്ചിട്ട് സമരം നടത്തുമെന്ന് ചിക്കൻ വ്യാപാരി സമിതി അറിയിച്ചു. കടയടപ്പ് സമരത്തിന്റെ മുന്നോടിയായുള്ള സമര പ്രഖ്യാപന കൺവെൻഷൻ വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് സൂര്യ അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി.

കോഴി കർഷകരും തമിഴ്നാട് കുത്തക കോഴി ഫാം അധികൃതരും ഒരു മാനണ്ഡവും പാലിക്കാതെ കോഴിയുടെ വില വർദ്ധിപ്പിക്കുകയാണ്. ഇക്കാര്യം അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും അനക്കമില്ല. തീവെട്ടിക്കൊള്ള നടത്തുന്ന ഫാം ഉടമകളുടെ വലയിലാണ് അധികാരികൾ. റംസാൻ ,ഈസ്റ്റർ , വിഷു കാലത്ത് പൊതുജനത്തെ കൊള്ളയടിച്ച് കൊഴുത്ത കോഴി മാഫിയ വില വർദ്ധിപ്പിക്കൽ തുടരുകയാണ്. കോഴിക്കോട് നഗരത്തിൽ ഒരുകിലോ ചിക്കന് 270 രൂപയാണ് വില.

ഈ പ്രവണത ഒരിക്കലും അംഗികരിക്കാനാകില്ലെന്ന് ചിക്കൻ വ്യാപാരി സമിതി കോഴിക്കോട് ജില്ലാ സെക്രട്ടറി മുസ്തഫ കിണശ്ശേരി പറഞ്ഞു. ചിക്കൻ വ്യാപാരി സമിതി ജില്ലാ പ്രസിഡന്റ് കെ.വി. റഷീദ് അദ്ധ്യക്ഷത വഹിച്ചു ആക്ടിംഗ് സെക്രട്ടറി ഫിറോസ് പൊക്കുന്ന്, ജില്ലാ ട്രഷറർ സി.കെ. അബ്ദുറഹിമാൻ, സംസ്ഥാന എക്സിക്യൂട്ടിവ് അംഗം മുനീർ പലശ്ശേരി മറ്റ് ജില്ലാ ഭാരവാഹികളായ സിയാദ്, ആബിദ് ,ഷാഫി, സലാം, സാദിക്ക് പാഷ, നസീർ, ലത്തിഫ് എന്നിവർ പങ്കെടുത്തു.

Continue Reading

Trending