X
    Categories: MoreViews

‘പെയിന്റിങ്ങും പൂച്ചെടി വച്ചു പിടിപ്പിക്കലുമാണ് ഈ സര്‍ക്കാരിന്റെ കാലത്ത് കാര്യമായി നടന്നത്’; അഡ്വ ജയശങ്കര്‍

കൊച്ചി മെട്രോയുടെ പണി തുടങ്ങിയതും 80-85% പൂര്‍ത്തീകരിച്ചതും ഉമ്മന്‍ചാണ്ടിയുടെ ഭരണത്തിലാണെന്ന് അഡ്വ ജയശങ്കര്‍. അത് കൊച്ചിയിലെ കൊച്ചു കുട്ടികള്‍ക്കു വരെ അറിയാം. പെയിന്റിങ്ങും പൂച്ചെടി വച്ചു പിടിപ്പിക്കലുമാണ് ഈ സര്‍ക്കാരിന്റെ കാലത്ത് കാര്യമായി നടന്നതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. കൊച്ചി മെട്രോയുടെ ഉദ്ഘാടനവേദിയില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ഇടമില്ലാത്ത സാഹചര്യത്തിലാണ് ജയശങ്കറിന്റെ പ്രതികരണം. നാളെ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് കൊച്ചി മെട്രോ ഉദ്ഘാടനം ചെയ്യുന്നത്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിന് ഉമ്മന്‍ ചാണ്ടിക്കു ക്ഷണമില്ല. കാരണം, അദ്ദേഹമിപ്പോള്‍ അധികാര സ്ഥാനത്തല്ല, പ്രതിപക്ഷ നേതാവുമല്ല.
രമേശ് ചെന്നിത്തലയ്ക്കു വേദിയില്‍ ഇടംകൊടുത്ത സംഘാടകര്‍ ഉമ്മച്ചനെ സര്‍വാണി സദ്യക്കു കൂടി ക്ഷണിച്ചില്ല.
കൊച്ചി മെട്രോയുടെ ആലോചന തുടങ്ങിയത് ഇകെ നായനാരാണ്, പ്ലാന്‍ വരപ്പിച്ചത് വിഎസ്സാണ് എന്നൊക്കെ ഇപ്പോള്‍ ന്യായീകരണ തൊഴിലാളികള്‍ പറയുന്നു. നരേന്ദ്ര മോദിയുടെ കേമത്തം കൊണ്ടാണ് മെട്രോ യാഥാര്‍ത്ഥ്യമായതെന്ന് ബിജെപിക്കാര്‍ ഫ്‌ലെക്‌സ് വച്ചിട്ടുമുണ്ട്.
കൊച്ചി മെട്രോയുടെ പണി തുടങ്ങിയതും 80-85% പൂര്‍ത്തീകരിച്ചതും ഉമ്മന്‍ ഭരണത്തിലാണ്. അത് കൊച്ചിയിലെ കൊച്ചു കുട്ടികള്‍ക്കു വരെ അറിയാം. പെയിന്റിങ്ങും പൂച്ചെടി വച്ചു പിടിപ്പിക്കലുമാണ് ഈ സര്‍ക്കാരിന്റെ കാലത്ത് കാര്യമായി നടന്നത്.
ഉമ്മന്‍ ചാണ്ടിയെ ക്ഷണിച്ചില്ലെന്നു കരുതി ചടങ്ങ് അലങ്കോലമാക്കാന്‍ കോണ്‍ഗ്രസ് ഉദ്ദേശിക്കുന്നില്ല. ചെന്നിത്തലയെ കൂടാതെ മേയര്‍ സൗമിനി ജെയിനും വേദിയില്‍ ഉണ്ടാകും.
ജൂണ്‍20ന് കുഞ്ഞൂഞ്ഞും കൂട്ടരും ആലുവായില്‍ നിന്നു പാലാരിവട്ടം വരെ മെട്രോയില്‍ ടിക്കറ്റ് എടുത്തു യാത്ര ചെയ്യാനാണ് തീരുമാനം. കെപിസിസി പ്രസിഡന്റ് എംഎം ഹസ്സനും മുന്‍ ഗതാഗത മന്ത്രി ആര്യാടന്‍ മുഹമ്മദും ഒപ്പമുണ്ടാകും.
ടിക്കറ്റ് എടുത്തു ജനകീയ യാത്ര നടത്താനുളള തീരുമാനം വിപ്ലവകരമാണ്. കോണ്‍ഗ്രസിന്റെ പ്രതിഷേധം നടക്കും, മെട്രോയ്ക്ക് വരുമാനവുമാകും.

ജനകീയ യാത്രയ്ക്ക് അഭിവാദ്യങ്ങള്‍, ആശംസകള്‍!

chandrika: