X

അംബേദ്കര്‍ പരിപാടിയില്‍ സംസാരിക്കാനെത്തിയ ജിഗ്നേഷ് മേവാനിയെ പൊലീസ് എയര്‍പോര്‍ട്ടില്‍ വെച്ച് തടഞ്ഞു

ജയ്പുര്‍: ദളിത് യുവനേതാവും ഗുജറാത്ത് എം.എല്‍.എയുമായി ജിഗ്‌നേഷ് മേവാനി ജയ്പുര്‍ വിമാനത്താവളത്തല്‍ വെച്ച് തടഞ്ഞു. ഇന്ത്യന്‍ ഭരണഘടനയെ കുറിച്ചും ബി.ആര്‍ അംബേദ്ക്കറെ കുറിച്ചും സംസാരിക്കാന്‍ രാജസ്ഥാനിലെത്തിയതായിരുന്നു മേവാനി. ജയ്പൂര്‍ വിമാനത്താവളത്തിലെ ഉടനെ പൊലീസുകാര്‍ മേവാനിയെ തടയുകയും പരിപാടി നടക്കുന്ന നാഗോര്‍ ജില്ലയിലേക്ക് പോകാനുള്ള അനുമദി നിഷേധിക്കുകയും തിരിച്ചയക്കുകയുമായിരുന്നു. മേവാനി അദ്ദേഹത്തിന്റെ ഒഫീഷ്യല്‍ ഫെയ്‌സ് ബുക്ക് പേജിലൂടെയാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്.

മാധ്യമങ്ങളുടെ അടിയന്തിര ശ്രദ്ധയ്ക്ക്. ജയ്പുര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ ഉടനെ തന്നെ കുറച്ചു പൊലീസുകാര്‍ വന്നു കണ്ടു. തന്നെ നാഗോര്‍ ജില്ലയിലേക്ക് കടത്തി വിടില്ലയെന്നു പറയുന്ന കത്തില്‍ നിര്‍ബന്ധിപ്പിച്ച് ഒപ്പ് വെപ്പിച്ചു. ഇന്ത്യന്‍ ഭരണഘടനയെ കുറിച്ചും ബി.ആര്‍ അംബേദ്ക്കറെ കുറിച്ചും സംസാരിക്കാനായിരുന്നു ഞാന്‍ അവിടെ എത്തിയത്. മേവാനിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ പറയുന്നു.

രാജ്യത്തിന്റെ വിവിധഭാഗത്ത് നിന്നും അംബേദക്കര്‍ പ്രതിമകളെ തകര്‍ക്കുകയും അക്രമങ്ങള്‍ നടത്തുകയും ചെയ്തതിന് പിന്നാലെയാണ് അംബേദ്ക്കര്‍ പരിപാടിക്കെത്തിയ ദളിത് നേതാവായ ജിഗ്‌നേഷിനെ വിലക്കിയത്. കഴിഞ്ഞ ദിവസം അംബേദ്കര്‍ ജയന്തിയോട് അനുബന്ധിച്ച് ഗുജറാത്തിലെ അഹമദാബാദില്‍ അംബേദ്കര്‍ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്താനെത്തിയ ബി.ജെ.പി എം.പി കീര്‍ത്തി സൊളാങ്കിയെ ജിഗ്‌നേഷ് മേവാനി എം.എല്‍.എയുടെ അനുയായികള്‍ തടയാന്‍ ശ്രമിച്ചിരുന്നു. ഇതേ തുടര്‍ന്ന് നേരിയ സംഘര്‍ഷവും ഉണ്ടായിരുന്നു.

സംഭവത്തെ തുടര്‍ന്നു പോലീസ് അഞ്ച് ദളിത് പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്തിരുന്നു. എം.പി കീര്‍ത്തി സൊളാങ്കിയുടെ സന്ദര്‍ശനത്തിന് പിന്നാലെ ദളിത് പ്രവര്‍ത്തകര്‍ അംബേദ്ക്കര്‍ പ്രതിമ നന്നാക്കിയിരുന്നു. ഇതു ബി.ജെ.പി കേന്ദ്രങ്ങളെ ചൊടിപ്പിച്ചിരുന്നു. ഇതിന്റെ പ്രതികാരമായിട്ടാവാം മേവാനിയെ വിലക്കിയത്.

chandrika: