X

ദുരന്ത ഭീതിയില്‍ ജോഷിമഠ്; കേന്ദ്ര സംഘം ഇന്നെത്തും

ഉത്തരാഖണ്ഡിലെ ജോഷിമഠില്‍ ഭൂമി ഇടിഞ്ഞുതാഴുന്ന പ്രതിഭാസം പഠിക്കാന്‍ കേന്ദ്ര സംഘം രൂപ നല്‍കിയ പാനല്‍ ഇന്ന് പ്രദേശം സന്ദര്‍ശിക്കും. പരിസ്ഥിതി- വനം വകുപ്പ്, കേന്ദ്ര ജല കമ്മീഷന്‍, ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ, ക്ലീന്‍ ഗംഗ ദേശീയ മിഷന്‍ തുടങ്ങിയ വകുപ്പില്‍ നിന്നുള്ള പ്രതിനിധികളാണ് പാനലില്‍ ഉള്ളത്.

അതേസമയം ഉത്തരാഖണ്ഡിലെ ‘മുങ്ങുന്ന ജോഷിമഠി’ല്‍ നിന്ന് കുടുംബങ്ങളെ ഒഴിപ്പിക്കാന്‍ അടിയന്തര നടപടി തുടങ്ങി സംസ്ഥാന സര്‍ക്കാര്‍. 600ഓളം കുടുംബങ്ങളെയാണ് മാറ്റിപ്പാര്‍പ്പിക്കുക. ചിലരെ നേരത്തെ തന്നെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. മറ്റു ചില കുടുംബങ്ങള്‍ സ്വയം കുടിയൊഴിഞ്ഞു പോയിരുന്നു. വെള്ളിയാഴ്ച വൈകീട്ടോടെ ഒരു ക്ഷേത്രം കൂടി തകര്‍ന്ന പശ്ചാത്തലത്തിലാണ് പുനരധിവാസം വേഗത്തിലാക്കാനുള്ള തീരുമാനം. വലിയ ദുരന്തത്തിലേക്കുള്ള മുന്നറിയിപ്പാണ് സംഭവമെന്ന് പ്രദേശ വാസികള്‍ നേരത്തെതന്നെ പറയുന്നുണ്ടെങ്കിലും ഇതുവരേയും സംസ്ഥാന സര്‍ക്കാര്‍ ഇത് അവഗണിക്കുകയായിരുന്നു.

ഭൂമി പിളരുന്നതും കെട്ടിടങ്ങള്‍ക്ക് വിള്ളല്‍ വീഴുന്നതും അടക്കമുള്ള പ്രശ്‌നങ്ങളാണ് ജനജീവിതം ആശങ്കയിലാക്കിയത്. ജോഷിമഠ് മുനിസിപ്പാലിറ്റിക്കു കീഴിലെ ഒമ്പത് ഡിവിഷനുകളിലാണ് ഇത്തരമൊരു പ്രതിഭാസം. പലയിടത്തും ഭൂമി വിണ്ടു കീറിയിട്ടുണ്ട്. റോഡുകളിലടക്കം ഇത് കാണാം. ഭൂമിയിലെ വിള്ളലാണ് കെട്ടിടങ്ങളേയും ബാധിച്ചത്. ഏതാനും വീടുകള്‍ നേരത്തെ ഭാഗികമായി തകര്‍ന്നിരുന്നു. ഇതേതുടര്‍ന്നാണ് പുനരധിവാസം ആവശ്യപ്പെട്ട് ജനങ്ങള്‍ രംഗത്തെത്തിയത്. എന്നാല്‍ സര്‍ക്കാര്‍ കാര്യമാക്കിയില്ല. വെള്ളിയാഴ്ചയിലെ ക്ഷേത്രം തകര്‍ന്ന സംഭവത്തോടെ ജനങ്ങളുടെ ആശങ്ക ഇരട്ടിച്ചതായാണ് റിപ്പോര്‍ട്ട്. തകര്‍ന്നുവീഴുമ്പോള്‍ ക്ഷേത്രത്തിനകത്ത് ആരുമില്ലാതിരുന്നതിനാല്‍ ആളപായം ഒഴിവായെങ്കിലും വലിയ ഭീതിയോടെയാണ് സംഭവത്തെ ആളുകള്‍ കാണുന്നത്. 15 ദിവസം മുമ്പാണ് ക്ഷേത്രത്തിന്റെ ചുമരുകളില്‍ വിള്ളല്‍ പ്രത്യക്ഷപ്പെട്ടത്. ക്രമേണ വിള്ളല്‍ ശക്തമാകുകയും കേത്രത്തിന്റെ ചുമര്‍ ഇടിഞ്ഞു വീഴുകയുമായിരുന്നു.
ഭൂമിയില്‍ വിള്ളല്‍ പ്രത്യക്ഷപ്പെട്ട സ്ഥലങ്ങളിലും ഇതിന്റെ വ്യാപ്തി വര്‍ധിച്ചു വരുന്നുണ്ട്. കൂടുതല്‍ സ്ഥലങ്ങളിലേക്ക് വിള്ളല്‍ വീഴുന്നുമുണ്ട്. ആസൂത്രണമില്ലാത്ത വികസന പ്രവര്‍ത്തനങ്ങള്‍ സൃഷ്ടിച്ച പാരിസ്ഥിതിക ആഘാതങ്ങളാണ് ഭൂമി പിളരലിന് കാരണമെന്നാണ് പ്രദേശ വാസികള്‍ പറയുന്നത്.

മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി ഇന്നലെ ജോഷിമഠില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് മുഴുവന്‍ കുടുംബങ്ങളെയും മാറ്റിപ്പാര്‍പ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ആളുകളെ മാറ്റിപ്പാര്‍പ്പിക്കാനും അടിയന്തര വൈദ്യ സഹായങ്ങള്‍ക്കുമായി കോപ്റ്റര്‍ അടക്കം സജ്ജമാക്കിയതായി മുഖ്യമന്ത്രി അറിയിച്ചു. ജോഷിമഠിലെ പാരിസ്ഥിതിക മാറ്റങ്ങളെക്കുറിച്ച് പഠിക്കാന്‍ കേന്ദ്രം വിദഗ്ധ സംഘത്തെ അയച്ചിട്ടുണ്ട്. റൂര്‍ക്കി ഐ.ഐ.ടിയിലെ വിദഗ്ധര്‍ അടങ്ങിയതാണ് സംഘം.

ജോഷിമഠില്‍ സംഭവിക്കുന്നത് എന്ത്, കാരണങ്ങള്‍ എന്തെല്ലാം, പരിഹാര മാര്‍ഗങ്ങള്‍ എന്നിവ സംബന്ധിച്ചാണ് വിദഗ്ധ സമിതിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മനുഷ്യരുടെ സുരക്ഷക്കാണ് പ്രഥമ പരിഗണന നല്‍കുന്നത്. ഇതിനായി പുനരധിവാസം വേഗത്തിലാക്കും. പ്രശ്‌ന പരിഹാരത്തിനായി സ്വീകരിക്കേണ്ട നടപടികള്‍ ഇതിന്റെ തുടര്‍ച്ചയായി കൈക്കൊള്ളും. ഇതിനായി പെട്ടെന്ന് നടപ്പാക്കേണ്ട കാര്യങ്ങള്‍, ദീര്‍ഘകാലാടിസ്ഥാനത്തില്‍ സ്വീകരിക്കേണ്ട നടപടികള്‍ എന്നിവ സംബന്ധിച്ച് വിദഗ്ധ സംഘത്തോട് വെവ്വേറെ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ദുരന്ത നിവാരണ വകുപ്പിന്റെ കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തനം ആരംഭിക്കും.

ഇതിനിടെ ജോഷിമഠ് സംഭവത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. ശ്രീശങ്കരാചാര്യ മഠാധിപതിയാണ് ഹര്‍ജി നല്‍കിയത്. പ്രധാന ഹിന്ദു, സിഖ് തീര്‍ത്ഥാടന കേന്ദ്രങ്ങളായ ഭദ്രിനാഥിലേക്കും ഹേംകുണ്ട് സാഹിബിലേക്കുമുള്ള പ്രവേശന കവാടം ആയാണ് ജോഷിമഠ് കണക്കാക്കുന്നത്. ചാര്‍ധാം യാത്രക്കെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് മലകയറ്റം ആരംഭിക്കുന്നതിന് മുന്നോടിയായുള്ള പ്രധാന വിശ്രമ കേന്ദ്രങ്ങളില്‍ ഒന്ന് കൂടിയാണ് ജോഷിമഠ്. ഇന്ത്യാ – ചൈനാ അതിര്‍ത്തിയോടു ചേര്‍ന്നുള്ള പ്രധാന സൈനിക താവളങ്ങളില്‍ ഒന്നും ജോഷിമഠില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

webdesk11: