X

മാധ്യമപ്രവര്‍ത്തകന്റെ കൊലപാതകം: ഗുര്‍മീത് റാം റഹീം കുറ്റക്കാരന്‍

പഞ്ച്കുല: മാധ്യമപ്രവര്‍ത്തകന്‍ രാം ചന്ദര്‍ ഛത്രപതിയെ കൊലപ്പെടുത്തിയ കേസില്‍ ആള്‍ ദൈവം ഗുര്‍മീത് റാം റഹീം ഉള്‍പ്പെടെ നാല് പേരെ കോടതി കുറ്റക്കാരെന്ന് വിധിച്ചു. പഞ്ച്കുലയിലെ പ്രത്യേക സി.ബി.ഐ കോടതിയുടേതാണ് വിധി. ജനുവരി 17 ന് കോടതി ശിക്ഷ വിധിക്കും.

2002 നവംബര്‍ രണ്ടിനാണ് മാധ്യമപ്രവര്‍ത്തകന്‍ ഛത്രപതിക്കെതിരെ ഗുര്‍മീത് വെടിയുതിര്‍ത്തത്. സിര്‍സയിലെ ദേരാ സച്ചാ ആസ്ഥാനത്ത് ഗുര്‍മീത് എങ്ങനെയാണ് സ്ത്രീകളെ ലൈംഗീകമായി ചൂഷണം ചെയ്യുന്നതെന്ന് പൂരാ സച്ച് എന്ന തന്റെ പത്രത്തിലൂടെ വെളിപ്പെടുത്തിയിരുന്നു. ഇതിനെതുടര്‍ന്നാണ് ഛത്രപതിയെ ഗുര്‍മീത് വെടിവച്ചത്. ആസ്പത്രിയില്‍ പ്രവേശിപ്പിച്ച ഛത്രപതി 2003-ലാണ് മരണത്തിന് കീഴടങ്ങുന്നത്.

സംഭവത്തില്‍ കേസ് എടുക്കുകയും 2006-ല്‍ കേസ് സി.ബി.ഐക്ക് കൈമാറുകയും ചെയ്തു. ആശ്രമത്തിലെ രണ്ട് സന്യാസിനികളെ ബലാത്സംഗം ചെയ്ത കേസില്‍ 20 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട ഗുര്‍മീത് സിംഗ് നിലവില്‍ ഹരിയാനയിലെ സുനരിയ ജയിലിലാണ്. സംഘര്‍ഷം ഒഴിവാക്കുന്നതിനായി റാം റഹിം സിംഗിനെ വീഡിയോ കോള്‍ വഴിയാണ് കോടതിയില്‍ ഹാജരാക്കിയത്.

chandrika: