X

ലോകായുക്തയുടെത് വിടുപണി: കെ.സുധാകരന്‍

ദുരിതാശ്വാസനിധി കേസിലെ പരാതിക്കാരന്‍ മുന്‍ സിന്‍ഡിക്കേറ്റംഗം ആര്‍എസ് ശശികുമാറിനെ പേപ്പട്ടി എന്നും മറ്റും വിളിച്ച് ആക്ഷേപിച്ച ലോകായുക്ത ആര്‍ക്കുവേണ്ടിയാണ് വിടുപണി ചെയ്യുന്നതെന്ന് വ്യക്തമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. കേസ് നാളെ (ബുധന്‍) പരിഗണിക്കാനിരിക്കെ പരാതിക്കാരനെതിരേ ഇന്നു നടത്തിയ പരാമര്‍ശങ്ങള്‍ വിധി ഏതു ദിശയിലേക്കാണ് നീങ്ങുന്നതെന്ന് വ്യക്തമാക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ സല്‍ക്കാരത്തിന്റെ രുചി നാവിന്‍ തുമ്പിലിരിക്കുമ്പോള്‍ ലോകായുക്തയില്‍നിന്നും ഉപലോകായുക്തയില്‍നിന്നും കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടെന്നു സുധാകരന്‍ ചൂണ്ടിക്കാട്ടി.

ലോകായുക്തയെ വ്യക്തിപരമായി ആക്രമിക്കുന്ന ഒന്നും പരാതിക്കാരന്‍ ഉന്നയിച്ചിട്ടില്ല. അതൊക്കെ ചെയ്തത് ക്യാപ്റ്റന്റെ വലംകയ്യായ മുന്‍മന്ത്രിയാണ്. അതിനെതിരേ കമാന്നൊരക്ഷരം പോലും ലോകായുക്ത ഉരിയാടിയിട്ടില്ല. പരാതിക്കാരന്‍ ലോകായുക്തയുടെ വിധിയെ വിമര്‍ശിക്കുകയും അതിനെതിരേ ഹര്‍ജി നല്കുകയും അതില്‍ കഴമ്പുള്ളതുകൊണ്ട് ലോകായുക്ത സ്വീകരിക്കുകയുമാണ് ചെയ്തത്. ദുരിതാശ്വാസനിധി അഴിമതിക്കേസ് ലോകായുക്തയുടെ പരിധിയില്‍ വരുമെന്ന് 2019ല്‍ ജസ്റ്റിസ് പയസ് സി കുര്യാക്കോസ്, ജസ്റ്റിസ് കെപി ബാലചന്ദ്രന്‍, ജസ്റ്റിസ് എകെ ബഷീര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ഫുള്‍ബെഞ്ച് കണ്ടെത്തുകയും മൂന്നുവര്‍ഷം വാദപ്രതിവാദങ്ങള്‍ നടത്തുകയും ചെയ്തശേഷം അതെല്ലാം കാറ്റില്‍പ്പറത്തി വീണ്ടും ആദ്യംമുതല്‍ തുടങ്ങുമ്പോള്‍ ഈ ലോകായുക്തയില്‍ എന്തോ ചീഞ്ഞുനാറുന്നുവെന്ന് ജനങ്ങള്‍ക്കു തോന്നിയാല്‍ എങ്ങനെ കുറ്റംപറയാനാകുമെന്ന് സുധാകരന്‍ ചോദിച്ചു.

സുപ്രീംകോടതി ജഡ്ജിമാര്‍ക്കു നല്കിയിട്ടുള്ള മാനദണ്ഡപ്രകാരം (സെക്ഷന്‍ 10) ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ അല്ലാതെയുള്ള ആതിഥ്യവും വിരുന്നും ഒഴിവാക്കണമെന്നിരിക്കേ മുഖ്യമന്ത്രിയുടെ വിരുന്നില്‍ ലോകായുക്ത പങ്കെടുത്തതിനെയാണ് പരാതിക്കാരന്‍ വിമര്‍ശിച്ചത്. മുഖ്യമന്ത്രിക്കെതിരേയുള്ള ദുരിതാശ്വാസ അഴിമതിക്കേസ് ലോകായുക്ത പരിഗണിച്ചുകൊണ്ടിരിക്കുമ്പോള്‍ സുപ്രീംകോടതി മാനദണ്ഡങ്ങള്‍ ചീന്തിയെറിഞ്ഞ് വിരുന്നില്‍ പങ്കെടുത്തതിന് എന്തു ന്യായീകരണമാണ് പറയാനുള്ളത്? ഇതു തെറ്റായ സന്ദേശമല്ലേ ജനങ്ങള്‍ക്കു നല്കിയതെന്നു സുധാകരന്‍ ചോദിച്ചു.

എന്തെങ്കിലുമൊരു ന്യായമോ, കുരുട്ടുബുദ്ധിയോ കാണിച്ച് മുഖ്യമന്ത്രിയെ രക്ഷിക്കുന്ന നാടകത്തിനാണ് കേരളം സാക്ഷ്യം വഹിക്കാന്‍ പോകുന്നതെന്ന് ഈ നാടിന് ആശങ്കയുണ്ട്. ജനങ്ങളോടും സത്യത്തോടും നീതിയോടുമാണ് കൂറെന്നു തെളിയിക്കാനുള്ള അവസരമാണ് ലോകായുക്തയുടെ മുന്നിലുള്ളതെന്ന് സുധാകരന്‍ പറഞ്ഞു.

webdesk14: