X

ഒപ്പം നില്‍ക്കാന്‍ ആരുമില്ല, തനിച്ചുള്ള പോരാട്ടമാണ്; ചാനല്‍ ചര്‍ച്ചയില്‍ പൊട്ടിക്കരഞ്ഞ് ഡോ. നജ്മ

കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളജില്‍ കോവിഡ് രോഗികളെ പരിചരിക്കുന്നതില്‍ അനാസ്ഥയുണ്ടെന്ന് വെളിപ്പെടുത്തിയ ഡോക്ടര്‍ നജ്മ സലീം ചാനല്‍ ചര്‍ച്ചയില്‍ വിതുമ്പി. ഒപ്പം നില്‍ക്കാന്‍ ആരുമില്ലെന്നും തനിച്ചുള്ള പോരാട്ടമാണ് ഇതെന്നും പറഞ്ഞാണ് ഡോ നജ്മ മാതൃഭൂമി ന്യൂസിന്റെ ഇതു സംബന്ധിച്ചുള്ള ചര്‍ച്ചയില്‍ വിതുമ്പിയത്.

ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് ‘ഉറപ്പായിട്ടും ഉണ്ട്. ഞാന്‍ അനുഭവിക്കുന്ന ടെന്‍ഷന്‍ ഉണ്ടല്ലോ, ഒറ്റയ്ക്ക് നില്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലാകില്ല. നിങ്ങള്‍ ഒരു സംഘടനയുടെ ബലത്തിലല്ല ഇവിടെ നില്‍ക്കുന്നത്. എനിക്ക് ആരുമില്ല. അങ്ങനെയാണ് ഞാന്‍ ഇവിടെ നില്‍ക്കുന്നത്. നാളെ ഞാന്‍ എങ്ങനെ ഡ്യൂട്ടി എടുക്കും എന്ന് എനിക്കറിയില്ല’ – എന്നായിരുന്നു അവരുടെ മറുപടി.

ചര്‍ച്ചയ്ക്കിടെ ഐസിയുവിലെ വീഡിയോ ദൃശ്യങ്ങള്‍ അവര്‍ പുറത്തുവിട്ടു. വീഡിയോവില്‍ അലാറം മുഴങ്ങുന്നത് കേള്‍ക്കാമായിരുന്നു. ഇത് അലാറമല്ലേ എന്നും അവര്‍ ചോദിച്ചു.

‘ഇത്രയും നാള്‍ കരയാതെ പിടിച്ചു നിന്നു. നാളെ ഞാന്‍ അനുവദിക്കുകയാണ് എങ്കില്‍ ഡ്യൂട്ടിക്ക് കയറും. എനിക്ക് സ്റ്റാഫ് സിസ്റ്റര്‍മാരോട് ആരോടും ദേഷ്യമില്ല. പക്ഷേ, അവര്‍ക്ക് എന്നോട് ദേഷ്യമുണ്ട്. കാരണം എപ്പോഴും ഞാന്‍ അവരെ ചീത്ത പറയും. അവരുടെ തെറ്റുകുറ്റങ്ങള്‍ പറയുന്നത് കൊണ്ട്. ഇപ്പോഴും അവര്‍ക്ക് എന്റെ കൂടെ ഡ്യൂട്ടി എടുക്കുന്നത് ഇഷ്ടമല്ല. ഞാനൊരു മഹദ് വ്യക്തിയാണ് എന്ന് ആരോടും പറഞ്ഞിട്ടില്ല. നല്ല ഡോക്ടറാണെന്നും ആരോടും പറഞ്ഞിട്ടില്ല. പക്ഷേ, ഇനിയും രോഗികള്‍ മരിച്ചു വീഴുന്നത് കണ്ടു നില്‍ക്കാന്‍ പറ്റില്ല’ – അവര്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തെ, മെഡിക്കല്‍ കോളേജില്‍ കൊവിഡ് ബാധിതന്‍ മരിച്ചതുമായി ബന്ധപ്പെട്ട് നഴ്‌സിംഗ് ഓഫീസറുടെ ഓഡിയോ സന്ദേശം സത്യമാണെന്ന് നജ്മ അഭിപ്രായപ്പെട്ടിരുന്നു. ഓക്‌സിജന്‍ മാസ്‌ക് അഴിഞ്ഞും വെന്റിലേറ്റര്‍ ട്യൂബ് ഘടിപ്പിക്കാതെയും രോഗികള്‍ ഇവിടെ കഷ്ടപ്പെടുന്നതായി നജ്മ പറഞ്ഞിരുന്നു. ഇത്തരത്തില്‍ മരണമടഞ്ഞ ജമീലയുടെയും ബൈഹഖിയുടെയും ബന്ധുക്കള്‍ അധികൃതര്‍ക്കെതിരെ പരാതിയുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചിരിക്കുകയാണ്. എന്നാല്‍ ആരോപണങ്ങള്‍ ആശുപത്രിയുടെ യശസ്സിനെ കെടുത്താനുളള ശ്രമമാണെന്നായിരുന്നു ആശുപത്രി അധികൃതരുടെ വാദം.

നജ്മയ്‌ക്കെതിരെ കേരള ഗവണ്‍മെന്റ് നഴ്‌സസ് അസോസിയേഷനും രംഗത്തെത്തിയിരുന്നു. ഡോ.നജ്മയുടെ നടപടി ഉത്തരവാദിത്തമില്ലാത്തതാണെന്നും നജ്മയോട് വിശദീകരണം ചോദിച്ച് നടപടി സ്വീകരിക്കണമെന്നും യൂണിയന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നഴ്‌സിംഗ് ഓഫീസറുടെ ശബ്ദസന്ദേശം ചോര്‍ന്നതിനെ കുറിച്ചും ആരോപിക്കപ്പെട്ട വസ്തുതകളിലും വിശദമായ അന്വേഷണം വേണമെന്നും സംഘടന ആവശ്യപ്പെട്ടു.

Test User: