Connect with us

kerala

ഒപ്പം നില്‍ക്കാന്‍ ആരുമില്ല, തനിച്ചുള്ള പോരാട്ടമാണ്; ചാനല്‍ ചര്‍ച്ചയില്‍ പൊട്ടിക്കരഞ്ഞ് ഡോ. നജ്മ

ചര്‍ച്ചയ്ക്കിടെ ഐസിയുവിലെ വീഡിയോ ദൃശ്യങ്ങള്‍ അവര്‍ പുറത്തുവിട്ടു.

Published

on

കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളജില്‍ കോവിഡ് രോഗികളെ പരിചരിക്കുന്നതില്‍ അനാസ്ഥയുണ്ടെന്ന് വെളിപ്പെടുത്തിയ ഡോക്ടര്‍ നജ്മ സലീം ചാനല്‍ ചര്‍ച്ചയില്‍ വിതുമ്പി. ഒപ്പം നില്‍ക്കാന്‍ ആരുമില്ലെന്നും തനിച്ചുള്ള പോരാട്ടമാണ് ഇതെന്നും പറഞ്ഞാണ് ഡോ നജ്മ മാതൃഭൂമി ന്യൂസിന്റെ ഇതു സംബന്ധിച്ചുള്ള ചര്‍ച്ചയില്‍ വിതുമ്പിയത്.

ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് ‘ഉറപ്പായിട്ടും ഉണ്ട്. ഞാന്‍ അനുഭവിക്കുന്ന ടെന്‍ഷന്‍ ഉണ്ടല്ലോ, ഒറ്റയ്ക്ക് നില്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലാകില്ല. നിങ്ങള്‍ ഒരു സംഘടനയുടെ ബലത്തിലല്ല ഇവിടെ നില്‍ക്കുന്നത്. എനിക്ക് ആരുമില്ല. അങ്ങനെയാണ് ഞാന്‍ ഇവിടെ നില്‍ക്കുന്നത്. നാളെ ഞാന്‍ എങ്ങനെ ഡ്യൂട്ടി എടുക്കും എന്ന് എനിക്കറിയില്ല’ – എന്നായിരുന്നു അവരുടെ മറുപടി.

ചര്‍ച്ചയ്ക്കിടെ ഐസിയുവിലെ വീഡിയോ ദൃശ്യങ്ങള്‍ അവര്‍ പുറത്തുവിട്ടു. വീഡിയോവില്‍ അലാറം മുഴങ്ങുന്നത് കേള്‍ക്കാമായിരുന്നു. ഇത് അലാറമല്ലേ എന്നും അവര്‍ ചോദിച്ചു.

‘ഇത്രയും നാള്‍ കരയാതെ പിടിച്ചു നിന്നു. നാളെ ഞാന്‍ അനുവദിക്കുകയാണ് എങ്കില്‍ ഡ്യൂട്ടിക്ക് കയറും. എനിക്ക് സ്റ്റാഫ് സിസ്റ്റര്‍മാരോട് ആരോടും ദേഷ്യമില്ല. പക്ഷേ, അവര്‍ക്ക് എന്നോട് ദേഷ്യമുണ്ട്. കാരണം എപ്പോഴും ഞാന്‍ അവരെ ചീത്ത പറയും. അവരുടെ തെറ്റുകുറ്റങ്ങള്‍ പറയുന്നത് കൊണ്ട്. ഇപ്പോഴും അവര്‍ക്ക് എന്റെ കൂടെ ഡ്യൂട്ടി എടുക്കുന്നത് ഇഷ്ടമല്ല. ഞാനൊരു മഹദ് വ്യക്തിയാണ് എന്ന് ആരോടും പറഞ്ഞിട്ടില്ല. നല്ല ഡോക്ടറാണെന്നും ആരോടും പറഞ്ഞിട്ടില്ല. പക്ഷേ, ഇനിയും രോഗികള്‍ മരിച്ചു വീഴുന്നത് കണ്ടു നില്‍ക്കാന്‍ പറ്റില്ല’ – അവര്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തെ, മെഡിക്കല്‍ കോളേജില്‍ കൊവിഡ് ബാധിതന്‍ മരിച്ചതുമായി ബന്ധപ്പെട്ട് നഴ്‌സിംഗ് ഓഫീസറുടെ ഓഡിയോ സന്ദേശം സത്യമാണെന്ന് നജ്മ അഭിപ്രായപ്പെട്ടിരുന്നു. ഓക്‌സിജന്‍ മാസ്‌ക് അഴിഞ്ഞും വെന്റിലേറ്റര്‍ ട്യൂബ് ഘടിപ്പിക്കാതെയും രോഗികള്‍ ഇവിടെ കഷ്ടപ്പെടുന്നതായി നജ്മ പറഞ്ഞിരുന്നു. ഇത്തരത്തില്‍ മരണമടഞ്ഞ ജമീലയുടെയും ബൈഹഖിയുടെയും ബന്ധുക്കള്‍ അധികൃതര്‍ക്കെതിരെ പരാതിയുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചിരിക്കുകയാണ്. എന്നാല്‍ ആരോപണങ്ങള്‍ ആശുപത്രിയുടെ യശസ്സിനെ കെടുത്താനുളള ശ്രമമാണെന്നായിരുന്നു ആശുപത്രി അധികൃതരുടെ വാദം.

നജ്മയ്‌ക്കെതിരെ കേരള ഗവണ്‍മെന്റ് നഴ്‌സസ് അസോസിയേഷനും രംഗത്തെത്തിയിരുന്നു. ഡോ.നജ്മയുടെ നടപടി ഉത്തരവാദിത്തമില്ലാത്തതാണെന്നും നജ്മയോട് വിശദീകരണം ചോദിച്ച് നടപടി സ്വീകരിക്കണമെന്നും യൂണിയന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നഴ്‌സിംഗ് ഓഫീസറുടെ ശബ്ദസന്ദേശം ചോര്‍ന്നതിനെ കുറിച്ചും ആരോപിക്കപ്പെട്ട വസ്തുതകളിലും വിശദമായ അന്വേഷണം വേണമെന്നും സംഘടന ആവശ്യപ്പെട്ടു.

kerala

പാലക്കാട് ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം; 6 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

2 പേരുടെ നില ഗുരുതരം

Published

on

പാലക്കാട്: ആലത്തൂരില്‍ ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം. ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പാടൂരിലാണ് അപകടമുണ്ടായത്. തോലനൂര്‍ ജാഫര്‍- റസീന ദമ്പതികളുടെ മകന്‍ സിയാന്‍ ആദം ആണ് മരിച്ചത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കുണ്ട്. രണ്ട് പേരുടെ നില ഗുരുതരമാണ്. രാത്രി ഏഴോടെയാണ് അപകടമുണ്ടായത്.

പാടൂര്‍ പാല്‍ സൊസൈറ്റിക്കു സമീപം ആലത്തൂര്‍ ഭാഗത്തേക്ക് വരികയായിരുന്നു ഓട്ടോയില്‍ എതിര്‍ ദിശയില്‍ വന്ന കാര്‍ ഇടിക്കുകയായിരുന്നു. ഓട്ടോയില്‍ സഞ്ചരിച്ച കുട്ടിയുടെ ഉമ്മ റസീന, റസീനയുടെ മാതാവ് റഹ്‌മത്ത്, ഡ്രൈവര്‍ ബാലസുബ്രഹ്‌മണ്യന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

റസീനയും റഹ്‌മത്തുമാണ് ഗുരുതരാവസ്ഥയിലുള്ളത്. ഇവര്‍ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കാര്‍ ഓടിച്ച കുന്നംകുളം സ്വദേശി റെജിയെ ആലത്തൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

Continue Reading

kerala

കോഴിക്കോട് എസ്‌ഐആര്‍ ക്യാമ്പ് നടത്തിപ്പിനിടെ ബിഎല്‍ഒ കുഴഞ്ഞുവീണു

രോഗാവസ്ഥാ പറഞ്ഞിട്ടും ബിഎല്‍ഒ ചുമതല ഒഴിവാക്കി നല്‍കിയിരുന്നില്ലെന്നും സഹപ്രവര്‍ത്തകര്‍ പറയുന്നു.

Published

on

കോഴിക്കോട്: പേരാമ്പ്രയില്‍ എസ്‌ഐആര്‍ ക്യാമ്പ് നടത്തിപ്പിനിടെ ബിഎല്‍ഒ കുഴഞ്ഞുവീണു. അരിക്കുളം പഞ്ചായത്തിലെ 152ാം ബൂത്തിലെ ബിഎല്‍ഒ, അബ്ദുല്‍ അസീസാണ് കുഴഞ്ഞു വീണത്.

അദ്ദേഹത്തെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അബ്ദുല്‍ അസീസിന് ജോലി സമ്മര്‍ദമുണ്ടായിരുന്നതായി സഹപ്രവര്‍ത്തകര്‍ പറഞ്ഞു. രോഗാവസ്ഥാ പറഞ്ഞിട്ടും ബിഎല്‍ഒ ചുമതല ഒഴിവാക്കി നല്‍കിയിരുന്നില്ലെന്നും സഹപ്രവര്‍ത്തകര്‍ പറയുന്നു.

Continue Reading

kerala

ഇടുക്കിയില്‍ നാലു വയസ്സുകാരനെ കൊലപ്പെടുത്തി മാതാവ് ജീവനൊടുക്കി

വ്യാഴാഴ്ച രാത്രി ഏഴിന് ഭര്‍ത്താവ് ജോലി കഴിഞ്ഞ് വീട്ടില്‍ എത്തിയപ്പോഴാണ് സംഭവം കണ്ടത്.

Published

on

ഇടുക്കി: അടിമാലി പണിക്കന്‍കുടിയില്‍ മകനെ കൊലപ്പെടുത്തി മാതാവ് ജീവനൊടുക്കി. കൊന്നത്തടി പഞ്ചായത്തിലെ പണിക്കന്‍കുടി പറു സിറ്റി തുരമ്പിള്ളിക്കുന്നേല്‍ ഷാലറ്റിന്റെ ഭാര്യ രഞ്ജിനി (28) മകന്‍ ആദിത്യനെ (നാല്) കൊലപ്പെടുത്തി ജീവനൊടുക്കിയത്. വ്യാഴാഴ്ച രാത്രി ഏഴിന് ഭര്‍ത്താവ് ജോലി കഴിഞ്ഞ് വീട്ടില്‍ എത്തിയപ്പോഴാണ് സംഭവം കണ്ടത്.

ആദിത്യന്‍ ജനല്‍ കമ്പിയിലും രഞ്ജിനി ബഡ്‌റൂമിലും തൂങ്ങി മരിച്ച നിലയിലായിരുന്നു. രഞ്ജിനിക്ക് മാനസിക വിഭ്രാന്തി ഉള്ളതായി പറയുന്നു. തൊഴിലുറപ്പ് തൊഴിലാളിയാണ്. കുടുംബ പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലായിരുന്നെന്ന് പൊലീസ് പറയുന്നു. പണിക്കന്‍കുടി ക്യൂന്‍ മേരി പബ്ലിക് സ്‌കൂളിലെ പ്ലേ സ്‌കൂള്‍ വിദ്യാര്‍ഥിയാണ് മരിച്ച ആദിത്യന്‍. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.

രഞ്ജിനിയുടെ മൃതദേഹം ഇന്‍ക്വസ്റ്റിനു ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റുമെന്ന് വെള്ളത്തൂവല്‍ പൊലീസ് പറഞ്ഞു. ഇടുക്കി ഡിവൈ. എസ്.പി. രാജന്‍ അരമന, വെള്ളത്തൂവല്‍ എസ്.എച്ച്.ഒ അജിത്ത് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സംഭവ സ്ഥലത്തുണ്ട്.

Continue Reading

Trending