X

എഴുത്തുകാരന്‍ കമല്‍ സി ചവറ ഇസ്‌ലാം മതം സ്വീകരിച്ചു

തിരുവനന്തപുരം: എഴുത്തുകാര്‍ കമല്‍ സി ചവറ ഇസ്‌ലാം മതം സ്വീകരിച്ചു. സാമൂഹിക പ്രവര്‍ത്തകനും മുന്‍ നക്‌സല്‍ നേതാവുമായ നജ്മല്‍ ബാബുവിന്റെ മയ്യിത്തിനോട് കാണിച്ച അനാദരവിനു പിന്നാലെയാണ് കമല്‍ സി ചവറ ഇസ്‌ലാംമതം സ്വീകരിച്ചത്.

ഫേസ്ബുക്കിലൂടെ കമല്‍ സി ചവറ തന്നെയാണ് താന്‍ ഇസ്‌ലാം മതം സ്വീകരിക്കുന്നതായി അറിയിച്ചത്. അദ്ദേഹം തന്റെ പേര് മാറ്റുകയും ചെയ്തു. കമല്‍ സി നജ്മല്‍ എന്ന പേരിലാണ് താന്‍ ഇനി അറിയപ്പെടുകയെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഇനിയും ഹിന്ദുവായി ജീവിക്കുന്നത് അപമാനമാണെന്നും ജീവിക്കാനല്ല മുസ്‌ലിമായി മരിക്കാന്‍ പോലും അനുവദിക്കാത്ത നാട്ടില്‍ മുസ്‌ലിം ആവുകയെന്നത് ഈ നിമിഷത്തിന്റെ ആവശ്യകതയാണെന്നും അദ്ദേഹം പറഞ്ഞു.

‘ ഇനിയും ഹിന്ദുവായി ജീവിക്കുന്നത് അപമാനമാണ്
ജീവിക്കാനല്ല മുസ്‌ലിമായി മരിക്കാന്‍ പോലും അനുവദിക്കാത്ത നാട്ടില്‍ മുസ്ലീമാവുകയെന്നത് ഈ നിമിഷത്തിന്റെ ആവശ്യകതയാണ്
സമരമാണ്
ഇന്ന് ഇവിടെ ഇന്ത്യയില്‍
മുസ്‌ലിം ആവുകായെന്നത് വിപ്ലവപ്രവര്‍ത്തനമാണ്
സമരമാണ്
ഇസ്‌ലാമിനെ കുറിച്ച് അറിഞ്ഞോ അറിയാന്‍ ആഗ്രഹിച്ചോ അല്ല
ഇസ്‌ലാമിന്റെ മാഹാത്മ്യം കണ്ടുമല്ല
നജ്മല്‍ ബാബുവിന്റെ അനുഭവത്തില്‍ പ്രതിഷേധിച്ച്
ഞാന്‍ ഇസ്‌ലാം മതം സ്വീകരിക്കുന്നു
മുസ്‌ലിമിന് നേരെയുണ്ടാവുന്ന ആദ്യ വെട്ടിന് എന്റെ കഴുത്ത് തയ്യാര്‍.’, ഫേസ്ബുക്ക് കുറിപ്പില്‍ കമല്‍ പറഞ്ഞു.

ചേരമാന്‍ പള്ളിയില്‍ ഖബറടക്കണമെന്ന നജ്മല്‍ ബാബുവിന്റെ വസ്വിയ്യത്ത് ലംഘിച്ച് ബന്ധുക്കളുടെ സമ്മര്‍ദ്ദത്തില്‍ മയ്യിത്ത് ഇന്നലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചിരുന്നു. നേരത്തെ ടി.എന്‍ ജോയി ആയിരുന്ന നജ്മല്‍ ബാബു അഞ്ചു വര്‍ഷം മുമ്പാണ് ഇസ്‌ലാം മതം സ്വീകരിച്ചത്.

തന്റെ അന്ത്യാഭിലാഷം ചേരമാന്‍ പള്ളിയിലെ ഖബറിടമാണെന്ന് അദ്ദേഹം സ്വന്തം കൈപ്പടയില്‍ എഴുതി പള്ളിക്കമ്മിറ്റിക്ക് കൈമാറിയിരുന്നു. നേരത്തെ സൈമന്‍ മാസ്റ്ററുടെ മയ്യിത്തിനോട് കാണിച്ച അനീതി തന്നോടും കാണിക്കുമോയെന്നും അദ്ദേഹം ജീവിതകാലത്ത് ആശങ്കപ്പെട്ടിരുന്നു.

നജ്മല്‍ ബാബുവിന്റെ വസിയ്യത്തിനു ഒരു വിലയും നല്‍കാതെ പള്ളിയില്‍ ഖബറടക്കാന്‍ വിട്ട് കൊടുക്കില്ലെന്നായിരുന്നു യുക്തിവാദികളായ ബന്ധുക്കളുടെ നിലപാട്. നജ്മല്‍ ബാബുവിന്റെ ആഗ്രഹം സഫലമാക്കണമെന്നാവശ്യപ്പെട്ട് സുഹൃത്തുക്കളും മറ്റും രംഗത്തുവന്നെങ്കിലും ബന്ധുക്കള്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.

നജ്മല്‍ ബാബു നിരീശ്വരവാദിയായിരുന്നുവെന്നാണ് ബന്ധുക്കള്‍ വാദിച്ചത്. ബന്ധുക്കള്‍ എതിര്‍ത്തതിനെ തുടര്‍ന്ന് ജില്ലാ ഭരണകൂടം താല്‍ക്കാലികമായി സംസ്‌കാരം തടഞ്ഞുവെക്കുകയായിരുന്നു.’പള്ളിയില്‍ അടക്കാന്‍ സമ്മതിക്കില്ല, നജ്മല്‍ ബാബു അങ്ങനെ പലതും പറയും’എന്നാണ് സഹോദരനടക്കം ബന്ധുക്കള്‍ പറഞ്ഞത്.

ആര്‍ ഡി ഒയും കലക്ടറും ഇടപെട്ട് താല്‍ക്കാലികമായി ശവസംസ്‌കാരം തടഞ്ഞിട്ടുണ്ട്. ചേരമന്‍ പള്ളിക്കമ്മിറ്റിയുടെ അനുമതി പത്രവും അധികൃതര്‍ക്കു നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ അധികൃതര്‍ ബന്ധുക്കള്‍ക്കൊപ്പം നിന്നതോടെ നജ്മല്‍ ബാബുവിന്റെ ആഗ്രഹം നിഷേധിക്കപ്പെടുകയായിരുന്നു.

നജ്മല്‍ ബാബു വസിയ്യത്തായി എഴുതിയ കത്ത്

വിചിത്രമെന്ന് തോന്നാവുന്ന ഒരു ആവശ്യമാണ് നിങ്ങള്‍ക്ക് മുന്നില്‍ സമര്‍പ്പിക്കുന്നത്.
ഞാനൊരു വിശ്വാസിയൊന്നുമല്ല. വിശ്വാസങ്ങളുടെ വൈവിധ്യഭംഗിയിലാണ് ഒരുപക്ഷേ,
എന്റെ വിശ്വാസം. ജീവിതത്തിലുടനീളം എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ എന്നും മുസ്ലിംകളായിരുന്നു ഇപ്പോഴും!
ഞാന്‍ മരിക്കുമ്പോള്‍ എന്നെ ചേരമാന്‍ പള്ളിയുടെ വളപ്പില്‍ സംസ്‌കരിക്കാന്‍ കഴിയുമോ?നോക്കൂ! മൌലവി, ജനനം ‘തിരഞ്ഞെടുക്കുവാന്‍’ നമുക്ക് അവസരം ലഭിക്കുന്നില്ല.മരണവും മരണാനന്തരവുമെങ്കിലും നമ്മുടെ ഇഷ്ടത്തിന് നടക്കുന്നതല്ലേ ശരി?
എന്റെ ഈ അത്യാഗ്രഹത്തിന്, മതപരമായ ന്യായങ്ങള്‍ കണ്ടെത്തുവാന്‍
പണ്ഡിതനായ നിങ്ങള്‍ക്ക് കഴിയുമെന്നാണ് എന്റെ ഉറച്ച വിശ്വാസം.
ഇങ്ങിനെ ഒരു ജോയിയുടെ സൃഷ്ടികൊണ്ട് കാരുണ്യവാനായ ദൈവം എന്തെങ്കിലും ഉദ്ദേശിച്ചിട്ടുണ്ടാവില്ലേ?ജനിച്ച ഈഴവ ജാതിയുടെ ജാതിബോധം തീണ്ടാതിരിക്കുവാനാണ്, അച്ഛന്‍ എന്നെ മടിയില്‍
കിടത്ത് അന്ന് ‘ജോയ്’ എന്ന പേരിട്ടത്.
ബാബറി പള്ളി തകര്‍ക്കലിനും ഗുജറാത്ത് വംശഹത്യക്കും ശേഷം
എന്റെ സുഹൃത്തുക്കളുടെ സമുദായം ‘മാത്രം’ സഹിക്കുന്ന വിവേചനങ്ങളില്‍ ഞാന്‍ അസ്വസ്ഥനാണ്. ‘ഇതിനെതിരെ ‘മുസ്!ലിം സാഹോദര്യങ്ങളുടെ’ പ്രതിഷേധത്തില്‍ ഞാന്‍ അവരോടൊപ്പമാണ്.
മുസ്‌ലിം സമുദായത്തിലെ അനേകരോടൊപ്പം, എന്റെ ഭൌതിക
ശരീരവും മറവുചെയ്യപ്പെടണമെന്ന എന്റെ സ്വപ്നം സാക്ഷാത്കരിക്കുവാന്‍ പിന്നില്‍
ആരവങ്ങളൊന്നുമില്ലാത്ത, ഒരു ദുര്‍ബ്ബലന്റെ പിടച്ചിലില്‍ മൌലവി എന്നോടൊപ്പം ഉണ്ടാകുമെന്ന് ഇപ്പോള്‍ എനിക്ക് ഏതാണ്ടുറപ്പാണ്.

chandrika: