X

മെസി, കൃസ്റ്റിയാനോ എന്തും സംഭവിക്കാം

റഷ്യയില്‍ നിന്നും ചന്ദ്രിക ചീഫ് ന്യൂസ് എഡിറ്ററും പ്രമുഖ ഫുട്‌ബോള്‍ നിരൂപകനുമായ കമാല്‍ വരദൂരിന്റെ മൈ ടീം പ്രത്യേക കോളം…

 

നോക്കൗട്ട് ഇന്ന് തുടങ്ങുന്നു. യോഗ്യത നേടിയ പതിനാറ് പേരും കേമന്മാര്‍. ആദ്യ മല്‍സരത്തില്‍ തന്നെ തീപ്പാറുമെന്നുറപ്പ്. ആദ്യ മല്‍സരത്തില്‍ അര്‍ജന്റീനയും ഫ്രാന്‍സും മുഖാമുഖം. രണ്ടാം മല്‍സരത്തില്‍ കൃസ്റ്റിയാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലും ലൂയിസ് സുവാരസിന്റെ ഉറുഗ്വേയും ബലാബലം. ഒന്നുറപ്പാണ്- മേല്‍പ്പറഞ്ഞ നാല് ടീമുകളും പ്രൊഫഷണല്‍ ഫുട്‌ബോളില്‍ വിശ്വസിക്കുന്നവരാണ്. അതിനാല്‍ കളി ഗംഭീരമാവും. എല്ലാവരും സ്വന്തം ശൈലിയിലേക്ക് വരും. അവരുടെ ഗെയിം പ്ലാന്‍ അനുസരിച്ച് കളിക്കാനാവും. അപ്പോള്‍ കളത്തിലെ മികവും അല്‍പ്പം ഭാഗ്യവുമുണ്ടെങ്കില്‍ ജയിച്ചു കയറാം.

അര്‍ജന്റീനയും ഫ്രാന്‍സും പ്രാഥമിക റൗണ്ടിലെ മൂന്ന് മല്‍സരങ്ങളിലും നേരിട്ട പ്രധാന പ്രശ്‌നം പ്രതിയോഗികളുടെ നെഗറ്റീവ് പ്ലാനുകളായിരുന്നു. ഐസ്‌ലാന്‍ഡായിരുന്നു മെസിയുടെ ടീമിന്റെ ആദ്യ എതിരാളി. ഐസ്‌ലാന്‍ഡിന്റെ ഗെയിം വ്യക്തമായിരുന്നു-ഏത് വിധേനയും അര്‍ജന്റീനിയന്‍ താരങ്ങളുടെ വഴി മുടക്കുക. ആ പ്ലാനില്‍ അര്‍ജന്റീനക്ക് സ്വന്തം ഗെയിം കളിക്കാന്‍ കഴിയുമായിരുന്നില്ല. ക്രൊയേഷ്യയായിരുന്നു രണ്ടാമത്തെ പ്രതിയോഗികള്‍. ആദ്യ മല്‍സരം ജയിച്ചതിനാല്‍ രണ്ടാം മല്‍സരത്തില്‍ സമനില ലക്ഷ്യമിട്ട് ലുക്കാ മോദ്രിച്ചിന്റെ സംഘം കളിച്ചപ്പോള്‍ അവിടെയും സ്വന്തം ഗെയിം അര്‍ജന്റീനക് നഷ്ടമായി. അവര്‍ കടന്നാക്രമണത്തിന് രണ്ടാം പകുതിയില്‍ തുനിഞ്ഞപ്പോഴാവട്ടെ മൂന്ന് ഗോള്‍ സ്വന്തം വലയില്‍ വീഴുകയും ചെയ്തു. നൈജീരിയക്കെതിരെയാണ് അര്‍ജന്റീന സ്വന്തം വേഗ ഗെയിമിലേക്ക് വന്നത്. അതിന് നൈജീരിയക്കും നന്ദി പറയണം. അവര്‍ക്കും ജയിക്കേണ്ട മല്‍സരമായതിനാല്‍ മെസിയെ മാത്രം ലക്ഷ്യമിട്ട്് അവര്‍ കളിച്ചില്ല. തുറന്ന് കിട്ടുന്ന അവസരങ്ങളെ പ്രയോജനപ്പെടുത്തുക എന്ന ഗെയിമിലേക്ക് പോയി. ഇവിടെയാണ് അര്‍ജന്റീനക്ക് ജയം വന്നത്. ഇന്ന് ഫ്രാന്‍സ് എതിരാളികളാവുമ്പോള്‍ ഒരിക്കലും ബോഡി ഗെയിം അവര്‍ കളിക്കില്ല. ഫ്രാന്‍സിന്റെ പരിശീലകന്‍ ദീദിയര്‍ ദെഷാംപ്‌സ് ടീം ഗെയിമില്‍ ശക്തമായി വിശ്വസിക്കുമ്പോള്‍ അവര്‍ പുറത്തെടുക്കുക അര്‍ജന്റീനയെ തടയുന്നതിന് പകരം സ്വന്തം ഗെയിമായിരിക്കും. അവിടയാണ് അര്‍ജന്റീനക്ക് സ്വന്തം പ്ലാന്‍ നടപ്പിലാക്കാന്‍ കഴിയുക. ഫ്രാന്‍സും പ്രാഥമിക റൗണ്ടില്‍ തപ്പിതടയാന്‍ കാരണം പ്രതിയോഗികളുടെ പിന്തിരിപ്പന്‍ ഗെയിമായിരുന്നു. ഓസ്ട്രേലിയയും പെറുവും ഡെന്മാര്‍ക്കും ഫ്രാന്‍സിനെതിരെ കളിച്ചത് പിടിച്ചുനില്‍ക്കല്‍ ഗെയിമായിരുന്നു. അര്‍ജന്റീന ആ വഴിക്ക് സഞ്ചരിക്കാതിരിക്കുമ്പോള്‍ പ്രൊഫഷണല്‍ ഫുട്‌ബോളിന്റെ ശക്തമായ സൗന്ദര്യം ഇന്ന് കാണാം.

അപ്പോള്‍ ആര് ജയിക്കും…? അവിടെയാണ് ഭാഗ്യമെന്ന ഘടകത്തിന്റെ സാന്നിദ്ധ്യം നിര്‍ബന്ധമാവുക. നിങ്ങള്‍ എത്ര മനോഹരമായി കളിച്ചാലും ഭാഗ്യമില്ലെങ്കില്‍ രക്ഷയില്ല. നൈജീരിയക്കെതിരെ മെസി നേടിയ ആ സുന്ദര ഗോളില്ലേ-അദ്ദേഹം കാല്‍മുട്ടിലാണ് എവര്‍ ബനേഗയുടെ ലോംഗ് ബോള്‍ സ്വീകരിക്കുന്നത്. കാല്‍മുട്ടില്‍ സോഫ്റ്റായി പന്ത് സ്വീകരിക്കുക പ്രയാസമാണ്. പന്ത് സ്വീകരിച്ച ശേഷമുള്ള ആ വെട്ടിത്തിരിയിലുണ്ടല്ലോ- അതിലാണ് മെസിയിലെ താരം അമാനുഷനായത്-അത് ഭാഗ്യമാണ്. പലപ്പോഴും കാല്‍മുട്ടില്‍ പന്ത് സ്വീകരിച്ച ശേഷം തൊട്ടരികിലുള്ള പ്രതിയോഗിയെ മറികടന്ന് പന്തുമായി വെട്ടിത്തിരിയാന്‍ കഴിയില്ല…
പൗളോ ഡിബാലെയിലെ താരത്തെ ഇത് വരെ സാംപോളി ആദ്യ ഇലവനിലേക്ക് കൊണ്ട് വന്നിട്ടില്ല. ഇന്ന് അത്തരത്തിലൊരു മാറ്റത്തിന് പരിശീലകന്‍ തയ്യാറായാല്‍ അതും അര്‍ജന്റീനക്ക് കരുത്താവും. ഗോണ്‍സാലോ ഹ്വീഗിന്‍ എന്ന സീനിയര്‍ താരത്തെക്കാള്‍ എത്രയോ വേഗവും മികവുമുണ്ട് ഡിബാലേക്ക്. മെസി മാര്‍ക്കിംഗിന് വിധേയനാവുമ്പോള്‍ ഒരു പക്ഷേ കുതറി കളിക്കാന്‍ ഡിബാലേക്ക് കഴിയും. അത്തരമൊരു മാറ്റത്തിലേക്ക് നിര്‍ണായക മല്‍സരത്തില്‍ കോച്ച് വരാന്‍ സാധ്യത കുറവാണ്. രണ്ട് ടീമുകളും തുടക്കത്തില്‍ സേഫ് ഗെയിമാവും കളിക്കുകയെന്നുറപ്പാണ്. ഒരു പക്ഷേ മല്‍സരം അധികസമയത്തേക്ക് ദീര്‍ഘിക്കാനാണ് സാധ്യതയും.

ഫ്രഞ്ച് സംഘത്തില്‍ ഒലിവര്‍ ജിറോര്‍ഡ് എന്ന മുന്‍നിരക്കാരനെ അര്‍ജന്റീന ഭയപ്പെടണം. കഴിഞ്ഞ മല്‍സരങ്ങളില്‍ ഫോമിലേക്കുയരാന്‍ അദ്ദേഹത്തിനായിട്ടില്ല. പക്ഷേ ഉയരക്കൂടുതലിനെ ഉപയോഗപ്പെടുത്തി ഹെഡ്ഡറില്‍ അദ്ദേഹം വില്ലനാവാനുള്ള സാധ്യത തള്ളിക്കളയരുത്. മെസിയുടെ ഫോമും ഭാഗ്യവും അനുകൂലമായാല്‍ ഒരു ഗോളിനെങ്കിലും അര്‍ജന്റീന ജയിക്കും. മെസി തളക്കപ്പെട്ടാല്‍ ഫ്രാന്‍സ് മല്‍സരം നേടും.

ഓരോ ടീമുകള്‍ക്കും നല്ല ദിവസങ്ങളുണ്ട്. ഉറുഗ്വേയുടെ നല്ല ദിവസം കഴിഞ്ഞുവോ എന്നാണ് എന്റെ സംശയം. റഷ്യക്കെതിരായ മല്‍സരത്തിലായിരുന്നു ലൂയിസ് സുവാരസിന്റെ സംഘം ഏറ്റവും മികച്ച കളി പുറത്തെടുത്തത്. മൂന്ന് ഗോളിന്റെ ആ ജയം അസമയത്തായിരുന്നോ എന്നൊരു തോന്നല്‍…. കാരണം ഓരോ ടീമിനും നല്ല ദിവസങ്ങള്‍ പ്രധാനമാണ്. പോര്‍ച്ചുഗലിന് ഇത് വരെ നല്ല ദിവസമുണ്ടായിട്ടില്ല. സ്‌പെയിനിനെതിരായ മല്‍സരത്തില്‍ ഭാഗ്യത്തിന്റെ തുണയിലും മൊറോക്കോ, ഇറാന്‍ എന്നിവര്‍ക്കെതിരെ അതിജീവനത്തിലും രക്ഷപ്പെട്ട ടീം അവരുടെ വേഗ തന്ത്രത്തില്‍ ഇത് വരെ പൂര്‍ണതലത്തില്‍ കളിച്ചിട്ടില്ല.

ഇന്ന് പോര്‍ച്ചുഗലിന്റെ ദിനമായാല്‍ ഉറുഗ്വേ ഇത് വരെ നേടിയ വിജയങ്ങള്‍ വെറുതെയാവും. കൃസ്റ്റിയാനോയെ മാത്രം തടയാന്‍ എന്തായാലും ഉറുഗ്വേ കോച്ച് ടബരേസ് തന്റെ താരങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കില്ല. ലോകകപ്പിന് വന്ന 32 ടീമുകളിലെ പരിശീലകരില്‍ സീനിയറും എത്രയോ ലോകകപ്പുകള്‍ കണ്ടയാളുമാണ് ടബരേസ്. അദ്ദേഹം ടീം ഗെയിമില്‍ വിശ്വസിക്കുന്നു. സുവാരസിനും കവാനിക്കുമൊന്നും വലിയ സ്ഥാനം നിര്‍ദ്ദേശിക്കുകയുമില്ല. നേര്‍ വീപരീതമാണ് പോര്‍ച്ചുഗലിന്റെ കാര്യം. അവരുടെ വിശ്വാസവും പ്രതീക്ഷയുമെല്ലാം കൃസ്റ്റിയാനോയിലാണ്. മെസിയെക്കുറിച്ച് പറഞ്ഞത് പോലെ കൃസ്റ്റിയാനോ ഫോമിലേക്കുയര്‍ന്നാല്‍ പോര്‍ച്ചുഗലിനൊപ്പം വിജയമുണ്ടാവും. അദ്ദേഹം നിരാശപ്പെടുത്തിയാല്‍ ഉറുഗ്വേ ക്വാര്‍ട്ടറിലെത്തും.

സത്യത്തില്‍ ഇന്നത്തെ രണ്ട് മല്‍സരങ്ങളിലും ഒരു സമാനതയുണ്ട്. രണ്ട് ടീമുകള്‍ രണ്ട് സൂപ്പര്‍ താരങ്ങളെ കാര്യമായി ആശ്രയിക്കുന്നു. പ്രതിയോഗികള്‍ സംഘബലത്തിലും വിശ്വസിക്കുന്നു. അതായത് മെസിയും ഫ്രാന്‍സും തമ്മിലാണ് പോരാട്ടം. കൃസ്റ്റിയാനോയും ഉറുഗ്വേയും തമ്മിലും. ചിലപ്പോള്‍ ലോക ഫുട്‌ബോളിലെ രണ്ട് അതികായരുടെ പതനം ഇന്നുണ്ടായേക്കാം. ലോകകപ്പ് വേദിയില്‍ ഇനി മെസിയെയും കൃസ്റ്റിയാനോയെയും ഒരു പക്ഷേ കണ്ടെന്നും വരില്ല. സൂപ്പര്‍ താരങ്ങള്‍ വിജയിക്കുമോ അതോ ടീം കരുത്ത് വിജയിക്കുമോ…? കാത്തിരിക്കാം.

chandrika: