X

ബ്രസീലിന്റെ ക്ലിനിക്കലിസവും ജര്‍മനിയുടെ അമേച്ച്വറിസവും

റഷ്യയില്‍ നിന്നും ചന്ദ്രിക ചീഫ് ന്യൂസ് എഡിറ്ററും പ്രമുഖ ഫുട്‌ബോള്‍ നിരൂപകനുമായ കമാല്‍ വരദൂരിന്റെ മൈ ടീം പ്രത്യേക കോളം…

ആധികാരികതയും അലസതയും നേര്‍ വീപരിത പദങ്ങളാണ്. ബ്രസീലിനെ ആദ്യ പദത്തിന്റ പര്യായമായും ജര്‍മനിയെ രണ്ടാം പദത്തിന്റെ പര്യായമായും ലോകകപ്പില്‍ വിശേഷിപ്പിക്കാം. കളിയില്‍ ക്ലിനിക്കലിസമുണ്ട്. അതിന്റെ ശക്തിയാണ് മോസ്‌ക്കോയിലെ സ്പാര്‍ട്ടക്ക് മൈതാനത്ത് ബ്രസീല്‍ കാഴ്ച്ചവെച്ചതെങ്കില്‍ കസാനില്‍ അമേച്വറിസമായിരുന്നു ജര്‍മനിയെ പോലെ ഒരു പ്രൊഫഷണല്‍ ടീം നടപ്പാലക്കിയത്. അതിന്റെ ദുരന്തഫലം അവര്‍ അനുഭവിക്കുകയും ചെയ്തു.

ബ്രസീല്‍ ഓരോ മല്‍സരത്തിലും മാറുന്നുണ്ട്. സ്വിറ്റ്‌സര്‍ലാന്‍ഡിനെതിരെ സമനില വഴങ്ങിയ ഗെയിമായിരുന്നില്ല കോസ്റ്റാറിക്കക്കെതിരെ അവര്‍ നടത്തിയത്. സ്വിസ് പോരാട്ടത്തില്‍ ലോകകപ്പിലെ ആദ്യ മല്‍സരത്തിന്റെ ആകുലതകള്‍ പ്രകടമായെങ്കില്‍ രണ്ടാം മല്‍സരത്തില്‍ പതിവ് വേഗതയിലും പാസിംഗിലും കോസ്റ്റാറിക്കക്കെതിരെ ടീം ഒത്തിണക്കം കാട്ടി. ഇന്നലെ സെര്‍ബിയക്കെതിരെ സുരക്ഷിതമായ പ്ലാനാണ് കോച്ച് ടിറ്റേ ഒരുക്കിയത്. തോല്‍ക്കാതിരുന്നാല്‍ മാത്രം മതിയെന്ന സൂക്ഷ്മവാക്യത്തില്‍ നീക്കങ്ങളില്‍ വേഗത കുറഞ്ഞതും അല്‍പ്പം പിറകോട്ട് കളിച്ചതും സ്വാഭാവികം. കളിമുഖത്ത് ഫുട്‌ബോള്‍ പ്രേമികള്‍ ആഗ്രഹിക്കുന്നത് അതിവേഗ ചലനങ്ങളും മനോഹരങ്ങളായ ഗോളുകളും ചന്തമാര്‍ന്ന ഫ്രീകിക്കുകളുമെല്ലാമാണ്. പക്ഷേ ഒരു പരിശീലകന്, ലോകകപ്പ് പോലെ ഒരു ഫോര്‍മാറ്റില്‍ ഒരു മാസക്കാലത്തെ ഏഴ് മല്‍സരങ്ങള്‍ക്കായി ടീമിന്റെ ആരോഗ്യവും ആത്മവിശ്വാസവുമെല്ലാം നിലനിര്‍ത്തണം.

ബ്രസീലിന്റെ പരിശീലക സംഘത്തില്‍ ഇരുപതോളം പേരുണ്ട്. കോച്് മാത്രമല്ല അസിസ്റ്റന്‍ഡ് കോച്ചുമാര്‍, ഫിസിയോ, മെന്റര്‍, ഫിസിയോ തെറാപിസ്റ്റ്, നുട്രീഷ്യന്‍, കംപ്യൂട്ടര്‍ അനലിസ്റ്റുകള്‍, വീഡിയോ അനലിസ്റ്റുകള്‍, പഴ്‌സണല്‍ ട്രെയിനേഴ്‌സ്, ലെയ്‌സണ്‍ മാനേജര്‍, മീഡിയാ മാനേജര്‍ തുടങ്ങി ഒരു കളിക്കായി ഓരോ ടീമും നടത്തന്ന ഒരുക്കം കഠിനാദ്ധ്വാനത്തിന്റേതാണ്. നാല് വര്‍ഷത്തിലൊരിക്കലാണ് ലോകകപ്പ്. ആ ലോകകപ്പില്‍ ഏറ്റവും മികച്ച പ്രകടനത്തിനായുളള ഈ ഒരുക്കത്തില്‍ ഒന്ന് പിഴച്ചാല്‍ മതി-എല്ലാം തകിടം മറിയും. നെയ്മര്‍ ഇന്നലെ ശാന്തനായിരുന്നു. സ്പാര്‍ട്ടക്ക് മീഡിയാ ബോക്‌സില്‍ എന്റെ ഇരിപ്പിടത്തിന് മുന്നിലായിരുന്നു മൈതാനത്ത് നെയ്മര്‍. അദ്ദേഹത്തിന്റെ എത്രയോ മല്‍സരങ്ങള്‍ നേരില്‍ കണ്ടിരിക്കുന്നു. അതില്‍ നിന്നും വിത്യസ്തനായി ശാന്തന്‍. മാര്‍സിലോ തുടക്കത്തില്‍ പരുക്കുമായി പുറത്തായപ്പോള്‍ പകരം വന്ന ആറാം നമ്പറുകാരന്‍ ഫിലിപ്പ് ലൂയിസിന് ഇടക്കിടെ നിര്‍ദ്ദേശം നല്‍കിയുള്ള നെയ്മര്‍ പക്ഷേ പന്ത് ലഭിക്കുമ്പോള്‍ പതിവ് വേഗതയിലും കൗശലത്തിലും പെനാല്‍ട്ടി ബോക്‌സിലേക്ക് തുളച്ചു കയറും. പരുക്കിന്റെ വലിയ ടെന്‍ഷന്‍ അദ്ദേഹത്തിന്റെ ചലനങ്ങളില്‍ പ്രകടമാണ്. പൗലിഞ്ഞോയുടെ ആത്മവിശ്വാസത്തിലേക്കുളള തിരിച്ചുവരവാണ് ആ ഗോള്‍. ഒരു ഗോള്‍ ഒരു താരത്തെ എത്രമാത്രം ഉണര്‍ത്തുമെന്നതിന് തെളിവുകള്‍ അധികം വേണ്ട. തിയാഗോ സില്‍വക്കും ഗോള്‍ നേട്ടം കരുത്ത് പകരും. മെക്‌സിക്കോയാണ് നോക്കൗട്ടിലെ ബ്രസീല്‍ പ്രതിയോഗികള്‍. അധികം ഭയപ്പെടേണ്ട ശക്തിയല്ല മെക്‌സിക്കോ. ജര്‍മനിയെ തോല്‍പ്പിച്ചവരാണ്. മൂന്ന് മികച്ച താരങ്ങള്‍ ആ നിരയിലുണ്ട്. പക്ഷേ ബ്രസീല്‍ പതിവ് ഗെയിം പ്ലാനില്‍ കളിക്കുകയാണെങ്കില്‍ ആശങ്ക വേണ്ടതില്ല. സ്വീഡനോട് മെക്‌സിക്കോ മൂന്ന് ഗോള്‍ വാങ്ങിയത് ആ ടീമിനെ സാരമായി ബാധിക്കുകയും ചെയ്തിട്ടുണ്ട്. ജര്‍മനിയെ തോല്‍പ്പിച്ചവരെന്ന മാനസിക ഖ്യാതി സ്വീഡനോട് തോറ്റതോടെ മെക്‌സിക്കോക്ക് നഷ്ടമാവുകയും ചെയ്തിരിക്കുന്നു.

ജര്‍മനിയുടെ പരാജയത്തില്‍ ആര്‍ക്കും പരിതാപമില്ല. എന്തായിരുന്നു അവരുടെ ഗെയിം പ്ലാന്‍…? ബോറന്‍ ഫുട്‌ബോളായിരുന്നു അവര്‍ കാഴ്ച്ചവെച്ചത്. കൊറിയ അല്ലായിരുന്നു പ്രതിയോഗികളെങ്കില്‍ വാശിയോടെ കളിച്ച് ഗോള്‍ സ്‌ക്കോര്‍ ചെയ്യുമായിരുന്നു അവര്‍. പക്ഷേ കൊറിയക്കാരെ ദുര്‍ബലരായി കണ്ടു. എളുപ്പത്തില്‍ ജയിക്കാമെന്ന് കരുതി. ഒരു പ്ലാനുമില്ലാതെയുളള ഗെയിം. ജോക്കിം ലോ എന്ന പരിശീലകന് എന്താണ് പറ്റിയത്…? ജര്‍മന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ അദ്ദേഹത്തിന് എല്ലാ കാര്യത്തിലും ഫ്രീ ഹാന്‍ഡ് കൊടുത്തതാണ്. ഒരു കാര്യത്തിലും ആരെങ്കിലും ഇടപെടുന്നത് പോലും ലോക്ക് ഇഷ്ടമല്ലെന്ന് മനസ്സിലാക്കിയാണല്ലോ 2022 ലെ ഖത്തര്‍ ലോകകപ്പ് വരെ അദ്ദേഹത്തിന് കരാര്‍ നല്‍കിയത്. പക്ഷേ റഷ്യയിലെത്തിയ ശേഷം ലോയുടെ പ്ലാന്‍ പ്രകാരം കളിക്കാര്‍ ഉണരുന്നില്ല. മൂന്ന് മല്‍സരത്തിലും ഇതായിരുന്നു അവസ്ഥ. റഷ്യയിലെ ജര്‍മനിയെ ഫുട്‌ബോള്‍ ലോകം ഓര്‍ക്കുന്നത് ടോണി ക്രൂസ് സ്വീഡനെതിരെ നേടിയ ആ ഗോളില്‍ മാത്രമായിരിക്കും. അല്ലാതെ നല്ല ഒരു നീക്കം പോലും നടത്താന്‍ മെസൂട്ട് ഓസിലും ക്രൂസും തോമസ് മുള്ളറും ഗോമസും ഹമ്മല്‍സുമെല്ലാം അടങ്ങുന്ന ടീമിനായില്ല. ഇതിലും നന്നായി ബയേണ്‍ മ്യൂണിച്ച് ബുണ്ടസ് ലീഗില്‍ കളിക്കാറില്ലേ….

കളിയിലെ സൂത്രവാക്യങ്ങളെ സമന്വയിപ്പിക്കാന്‍ ഒരാളില്ലാതെ പോയതാണ് ജര്‍മനിയുടെ പ്രശ്‌നം. ബോയതാംഗ് ഇല്ലാതെ പോയത് പ്രതിരോധത്തില്‍ പ്രകടമായി. മധ്യനിരയില്‍ ഏകോപന ചുമതലക്കാരന്‍ ക്രൂസായിരുന്നു. ആ റോള്‍ പക്ഷേ അദ്ദേഹം ഭംഗിയാക്കിയില്ല. മുന്‍നിരയില്‍ ആരുമുണ്ടായിരുന്നില്ല. ഗോമസ് വെറുതെയായി. അര്‍ധാവസരങ്ങളെ പോലും പ്രയോജനപ്പെടുത്താറുളള മിറോസ്ലാാവ് ക്ലോസെയും ലുക്കാസ് പോദോസ്‌ക്കിയുമെല്ലാം മല്‍സരം ഗ്യാലറിയില്‍ നിന്ന് വീക്ഷിക്കുന്നുണ്ടായിരുന്നു. ഓരോ കാലത്തും ജര്‍മനിക്ക് ധീരോദാത്തരായ നായകരുണ്ടാവാറുണ്ട്-ഇത്തവണ അങ്ങനെ ഒരാളില്ല. കൈസര്‍ ബെക്കന്‍ ബോവറില്‍ തുടങ്ങിയാല്‍ ലോത്തര്‍ മത്തേവൂസും ജുര്‍ഗന്‍ ക്ലിന്‍സ്മാനും ഒലിവര്‍കാനും ഫിലിപ്പ് ലാമുമെല്ലാം. ഇപ്പോഴും മനസ്സിലേക്ക് വരുന്നത് മരക്കാനയിലെ ആ ചിത്രമാണ്. അന്ന് ഫൈനല്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മരക്കാനയിലെ മീഡിയാ ബോക്‌സിലിരിക്കുമ്പോള്‍ ഞങ്ങളെല്ലാം പ്രതീക്ഷിച്ചത് അര്‍ജന്റീന കരുത്ത് പ്രകടിപ്പിക്കുമെന്നാണ്. പക്ഷേ ഫിലിപ്പ് ലാമിലെ നായകന്റെ തന്ത്രപരമായ ഇടപെടലുകളില്‍ അധികസമയത്ത് മരിയോ ഗോയട്‌സെ ഗോള്‍ നേടുന്ന കാഴ്ച്ചയും പിന്നെ ആഘോഷങ്ങളും ജര്‍മനിയുടെ പ്രൊഫഷണല്‍ മുഖമായിരുന്നു. ഇത്തവണ അവര്‍ക്ക് ഒരു ലാമില്ലാതെ പോയി… പരുക്കില്‍ തളര്‍ന്ന മാനുവല്‍ ന്യൂയറായിരുന്നു നായകന്‍. അദ്ദേഹത്തിലെ നായകന്‍ സ്വന്തം ബോക്‌സ് വിട്ടതാണല്ലോ കൊറിയക്ക് കാര്യങ്ങള്‍ എളുപ്പമാക്കിയത്.
സ്വീഡനെക്കുറിച്ച് പറയേണ്ടിയിരിക്കുന്നു- സൂക്ഷിക്കണമവരെ. സൂപ്പര്‍ താരങ്ങളാരുമില്ല. പക്ഷേ സൂപ്പര്‍ സംഘബലമുണ്ട്. സ്വിറ്റ്‌സര്‍ലാന്‍ഡിന് ഒരിക്കലും എളുപ്പമാവില്ല ആ നോക്കൗട്ട്. ഏഷ്യക്ക് അഭിമാനമായി മാറിയ കൊറിയക്കും ഒരു നല്ല നമസ്‌ക്കാരം.

chandrika: