X

ബി.ജെ.പി നേതാവ് ഗുണ്ടായിസക്കാരനും മത്സ്യം കഴിക്കുന്നയാളുമെന്ന് കങ്കണ; സംസാരത്തിനിടെ ആളുമാറി വെട്ടിലായി നടി

പാര്‍ട്ടി നേതാവിന്റെ പേരുമാറ്റിപ്പറഞ്ഞ് പുലിവാലു പിടിച്ച് ഹിമാചലിലെ മാണ്ഡിയില്‍ നിന്ന് ബി.ജെ.പി ടിക്കറ്റില്‍ ലോക്‌സഭയിലേക്ക് മത്സരിക്കുന്ന നടി കങ്കണ റണാവത്ത്. രാഷ്ട്രീയ ജനതാദള്‍ നേതാവ് തേജസ്വി യാദവിനെ വിമര്‍ശിക്കവെയാണ് കങ്കണക്ക് ആളുമാറിയത്. ബി.ജെ.പി നേതാവായി തേജസ്വി സൂര്യയുടെ പേരാണ് തേജസ്വി യാദവിനു പകരം കങ്കണ പറഞ്ഞത്.

തേജസ്വി സൂര്യ ഗുണ്ടായിസവുമായി നടക്കുന്നയാളും മത്സ്യം കഴിക്കുന്ന വ്യക്തിയുമാണെന്നായിരുന്നു കങ്കണയുടെ പരാമര്‍ശം. കങ്കണയുടെ നാക്കുപിഴയുടെ വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇതിനു മറുപടിയായി ആരാണ് ആ സ്ത്രീ എന്നാണ് തേജസ്വി യാദവ് ചോദിക്കുന്നത്. ബംഗളൂര്‍ സൗത്തില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിക്കുന്നുണ്ട് തേജസ്വി സൂര്യ.

മാണ്ഡിയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് തേജസ്വി സൂര്യ ഗുണ്ടായിസക്കാരനും മത്സ്യം കഴിക്കുന്നയാളുമാണെന്ന് കങ്കണ ആരോപിച്ചത്. നവരാത്രി ദിനത്തില്‍ മത്സ്യം കഴിച്ച ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവിനെതിരെ ബി.ജെ.പി രൂക്ഷവിമര്‍ശനമുന്നയിച്ചിരുന്നു. തിരക്കേറിയ പ്രചാരണത്തിനു ശേഷം വറുത്ത മത്സ്യം കഴിക്കുന്ന വിഡിയോ കഴിഞ്ഞ ഏപ്രില്‍ ഒമ്പതിന് തേജസ്വി യാദവ് എക്‌സില്‍ പങ്കുവെച്ചിരുന്നു. ഈ വിഡിയോയുടെ ചുവടുപിടിച്ചാണ് കങ്കണ തേജസ്വിക്കും രാഹുലിനുമെതിരെ വിമര്‍ശനമുന്നയിച്ചത്.

തലതെറിച്ച രാജകുമാരന്‍മാരുള്ള പാര്‍ട്ടിയുണ്ട് ഇവിടെ. അതിലൊരാളായ രാഹുല്‍ ഗാന്ധി ചന്ദ്രനില്‍ ഉരുളക്കിഴങ്ങ് മുളപ്പിക്കാന്‍ നടക്കുകയാണ്. മറ്റൊരാളായ തേജസ്വി സൂര്യ ഗുണ്ടായിസം കാണിച്ചു നടക്കുകയും മത്സ്യം കഴിക്കുകയും ചെയ്യുകയാണ്. അഖിലേഷ് യാദവാകട്ടെ, വിചിത്രമായ പ്രസ്താവനകള്‍ നടത്തുന്നു.”-എന്നാണ് കങ്കണ പറഞ്ഞത്. ജൂണ്‍ ഒന്നിനാണ് മാണ്ഡിയില്‍ വോട്ടെടുപ്പ് നടക്കുന്നത്. മണ്ഡലത്തില്‍ മുന്‍ മുഖ്യമന്ത്രി വീര്‍ഭദ്രസിങ്ങിന്റെ മകന്‍ വിക്രമാദിത്യ സിങ് ആണ് കങ്കണയുടെ എതിരാളി.

 

webdesk13: