X

കാണ്‍പൂര്‍ ടെസ്റ്റ്; ഇന്ത്യ-ന്യൂസീലന്റ് ടെസ്റ്റ് സമനിലയില്‍

കാണ്‍പൂര്‍: കാണ്‍പൂര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ന്യൂസിലന്റിന് സമനില. രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ ഉയര്‍ത്തിയ 284 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലന്റ് 9 വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുത്തു. രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യക്കായി രവീന്ദ്ര ജഡേജ നാലും രവിചന്ദ്ര അശ്വിന്‍ മൂന്നും അക്‌സര്‍ പട്ടേലും ഉമേഷ് യാദവും ഓരോ വിക്കറ്റുകളും വീഴ്ത്തി.

ഇന്ത്യക്ക് ജയിക്കാന്‍ വെറും ഒരു വിക്കറ്റ് മാത്രം വേണ്ടിടത്ത് വെളിച്ചക്കുറവ് മൂലം കളി അവസാനിപ്പിക്കുകയായിരുന്നു. ഒരു വിക്കറ്റിന് നാല് റണ്‍സ് എന്ന നിലയിലാണ് ന്യൂസിലന്‍ഡ് അഞ്ചാം ദിനം ബാറ്റിംഗാരംഭിച്ചത്. രണ്ട് റണ്‍സുമായി ടോം ലാഥവും റണ്‍സൊന്നും എടുക്കാതെ സോമര്‍വില്ലുമായിരുന്നു ക്രീസില്‍. 13 പന്തില്‍ രണ്ട് റണ്‍സെടുത്ത വില്‍ യങ്ങിനെ രവിചന്ദ്ര അശ്വിന്‍ എല്‍ബിയില്‍ നാലാം ദിനം പിരിയുമ്പോള്‍ കുടുക്കിയിരുന്നു. ഒന്‍പത് വിക്കറ്റ് ശേഷിക്കേ ജയിക്കാന്‍ 280 റണ്‍സ് തേടി അവസാന ദിവസം ഇറങ്ങിയ കിവികളെ ആദ്യ സെഷനില്‍ പ്രതിരോധത്തിലാക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കായില്ല.

ടിം സൗത്തിയെ പുറത്താക്കുമ്പോള്‍ ഇന്ത്യ ജയം ഉറപ്പിച്ചിരുന്നു. എന്നാല്‍ രചിന്‍ രവീന്ദ്ര 91 പന്തുകള്‍ നേരിട്ട് 18 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ 23 പന്തുകള്‍ പ്രതിരോധിച്ച അജാസ് പട്ടേല്‍ മികച്ച പിന്തുണയുമായി ക്രീസില്‍ നിലയുറപ്പിച്ചു. ഒടുവില്‍ തട്ടിയും മുട്ടിയും ന്യൂസീലന്‍ഡിന് സമനില നേടി തടിതപ്പി.

web desk 1: