X
    Categories: indiaNews

കര്‍ണാടക: മത്സരിച്ച നാലിടത്തും പരാജയപ്പെട്ട് സി.പി.എം

CPIM FLAG

ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ദയനീയ പരാജയമാണ് സിപിഎം നേരിട്ടിരിക്കുന്നത്. മത്സരിച്ച നാല് മണ്ഡലങ്ങളിലും സി.പി.എം പരാജയപ്പെട്ടു. മൂന്നിടങ്ങളില്‍ നോട്ടക്കും പിന്നിലായി. രണ്ടിടത്ത് ആയിരത്തോളം വോട്ടുകളും ഒരിടത്ത് ആയിരത്തില്‍ താഴെ വോട്ടുകളുമാണ് സി.പി.എമ്മിന് നേടാനായത്. ബാഗേപ്പള്ളിയില്‍ സി.പി.എം സ്ഥാനാര്‍ത്ഥി ഡോ. അനില്‍കുമാര്‍ ജയിക്കുമെന്ന് സി.പി.എം വലിയ പ്രതീക്ഷ പുലര്‍ത്തിയിരുന്നെങ്കിലും മൂന്നാം സ്ഥാനത്ത് എത്താനേ സി.പി.എമ്മിന് സാധിച്ചുള്ളൂ. 82,128 വോട്ടുകള്‍ നേടിയ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എസ്.എന്‍ സുബ്ബറെഡിയാണ് ബാഗേപ്പള്ളിയില്‍ വിജയിച്ചത്. ജെ.ഡി.എസും സി.പി.ഐയും ബാഗേപ്പള്ളിയില്‍ സി.പി.എമ്മിന് പിന്തുണ പ്രഖ്യാപിച്ചെങ്കിലും ഫലം കണ്ടില്ല.

കെജിഎഫില്‍ 1008 വോട്ടുകളാണ് സി.പി.എം സ്ഥാനാര്‍ത്ഥി തങ്കരാജ് നേടിയത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എം.രൂപകലയാണ് കെ.ജി.എഫില്‍ വിജയിച്ചത്. മറ്റൊരു മണ്ഡലമായ കെ.ആര്‍ പുരയില്‍ സി.പി.എം സ്ഥാനാര്‍ത്ഥി എം. മഞ്ചേഗൗഡ 1220 വോട്ടുകളും സി.പി.ഐ സ്ഥാനാര്‍ത്ഥി പി.പി അപ്പണ്ണ 227 വേട്ടുകളുമാണ് നേടിയത്. ഗുല്‍ബര്‍ഗ റൂറലില്‍ 822 വോട്ടുകള്‍ മാത്രമാണ് സി.പി.എമ്മിന് നേടാനായത്. സി.പി.എം മത്സരിച്ച ഗുല്‍ബര്‍ഗ റൂറലില്‍ നോട്ടക്കും (839)പിന്നില്‍ 822 വോട്ടാണ് ലഭിച്ചത് ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി 71839 വോട്ട് നേടിയാണ് വിജയിച്ചത്. കോലാര്‍ഫീല്‍ഡില്‍ നോട്ട 1383 വോട്ട് നേടിയപ്പോള്‍ സി.പി.എമ്മിന് 1008 വോട്ട് ലഭിച്ചു.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി 81569 വോട്ടാണ് മണ്ഡലത്തില്‍ നേടിയത്. കെ.ആര്‍ പുരത്ത് നോട്ടക്ക് 4396 വോട്ട് ലഭിച്ചപ്പോള്‍ സി.പി.എമ്മിന് 1220 വോട്ടാണ് ലഭിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് 115624 വോട്ടും ലഭിച്ചു. സി.പി.എം വിജയിക്കുമെന്ന് അവകാശപ്പെട്ടിരുന്ന ബാഗേപള്ളിയില്‍ 19621 വോട്ടാണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്ക് കിട്ടിയത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് 82128 വോട്ടും രണ്ടാമതെത്തിയ ബി.ജെ.പിക്ക് 62949 വോട്ടും ലഭിച്ചു.

webdesk11: