X

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; പ്രതിയില്‍ നിന്ന് ദേശാഭിമാനി പബ്ലിക്കേഷന്‍സും പണം കൈപ്പറ്റിയെന്ന് ഇ.ഡി

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതി സതീഷ് കുമാറില്‍ നിന്ന് ദേശാഭിമാനി പബ്ലിക്കേഷന്‍സും പണം കൈപ്പറ്റിയെന്ന് എന്‍ഫോഴ്‌സ്‌മെന്റ്‌റ് ഡയറക്ടറേറ്റ്. 2015-16 കാലയളവിലാണ് 36 ലക്ഷം രൂപ വാങ്ങിയത്. രണ്ട് തവണയായി പണം കൈമാറിയതിന്റെ അക്കൗണ്ട് വിവരങ്ങള്‍ ലഭിച്ചെന്നും ഇ.ഡി കോടതിയില്‍ വാദിച്ചു. സതീഷ് കുമാറിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്താണ് ഇ.ഡി ഇക്കാര്യം കോടതിയെ അറിയിച്ചത്.

18 ലക്ഷം വീതം രണ്ട് തവണയായാണ് ദേശാഭിമാനിക്ക് കിട്ടിയതെന്നും എം.കെ കണ്ണന്റെയും എ.സി മൊയ്തീന്റേയും ബിനാമിയായി നിന്നാണ് സതീഷ് കുമാര്‍ ഈ പണം കൈമാറിയതെന്നും ഇ.ഡി പറയുന്നു. 100 രൂപയ്ക്ക് പത്ത് രൂപ പലിശ എന്ന രീതിയിലാണ് ദേശാഭിമാനിക്ക് പണം കൈമാറിയത്.

പണം കൈമാറിയത് സതീഷ് കുമാറിന്റെ കമ്പനി അക്കൗണ്ടില്‍ നിന്നാണെന്നും ഇതിന്റെ രേഖകളുണ്ടെന്നും ഇ.ഡി പറയുന്നു. കേസില്‍ കൂടുതല്‍ അന്വേഷണം വേണമെന്നും ഇ.ഡി ആവശ്യപ്പെടുന്നു. എന്നാല്‍ എന്തടിസ്ഥാനത്തിലാണ് പണം കൈമാറിയതെന്ന് ഇ.ഡി വ്യക്തമാക്കിയിട്ടില്ല.

നേരത്തെ, കരുവന്നൂര്‍ ബാങ്കുമായി ബന്ധപ്പെട്ട് സതീഷ് കുമാറിനെ ബിനാമിയാക്കി സി.പി.എം നേതാക്കളടക്കം വലിയ സാമ്പത്തിക ഇടപാടുകള്‍ നടത്തിയെന്ന് ഇ.ഡി കോടതിയെ അറിയിച്ചിട്ടുണ്ട്. ഇതിന്റെ കൂടുതല്‍ തെളിവുകള്‍ സതീഷില്‍ നിന്നും കിരണ്‍കുമാറില്‍ നിന്നുമെല്ലാം ലഭ്യമായിട്ടുണ്ടെന്നാണ് ഇ.ഡി പറയുന്നത്.

 

webdesk13: