X

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: കുറ്റക്കാരെങ്കില്‍ ശിക്ഷിക്കണം; കാനം രാജേന്ദ്രന്‍

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് അന്വേഷണത്തില്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടേയെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഭരണസമിതിയാണ് തീരുമാനങ്ങളെടുത്തത്. ഇഡി അന്വേഷണം നടത്തി കുറ്റക്കാരെങ്കില്‍ ശിക്ഷിക്കട്ടെ. സഹകരണബാങ്കുകളിലെ പ്രശ്‌നങ്ങള്‍ നിയമങ്ങള്‍ ശക്തമാക്കുന്നതോടെ പരിഹരിക്കപ്പെടുമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. മന്ത്രിസഭാ പുനഃസംഘടനയെ പറ്റി ആലോചനകളൊന്നും നടന്നിട്ടില്ലെന്നും പിന്നീട് ആലോചിക്കുമെന്നും കാനം രാജേന്ദ്രന്‍ വ്യക്തമാക്കി.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സി.പി.എമ്മിനെതിരെ ആരോപണവുമായി മുന്‍ ബാങ്ക് ഡയറക്ടര്‍ ലളിതന്‍ രംഗത്തെത്തിയിരുന്നു. കട്ടവരെ കിട്ടാത്തതുകൊണ്ട് കിട്ടിയവരെ കുടുക്കാന്‍ സി.പി.എം ശ്രമിക്കുന്നുവെന്നാണ് ലളിതന്റെ ആരോപണം. കരുവന്നൂര്‍ മുന്‍ ബാങ്ക് സെക്രട്ടറിയും സി.പി.എം ലോക്കല്‍ സെക്രട്ടറി സുനില്‍ കുമാറുമാണ് ചതിച്ചതെന്നും ലളിതന്‍ ആരോപിച്ചിരുന്നു.

കാനം രാജേന്ദ്രനോട് പരാതി പറഞ്ഞിരുന്നതായും ലളിതന്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ കാനം വിചാരിച്ചാല്‍ ഇതില്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും ഇവിടെ ഭരിക്കുന്നത് സിപിഎം ആണെന്നും ലളിതന്‍ വ്യക്തമാക്കി. അവരുടെ നേതാക്കളെ മാത്രം രക്ഷപ്പെടുത്താന്‍ ശ്രമിക്കുകയാണ്. സിപിഐക്ക് സഹായിക്കാന്‍ പരിമിതി ഉണ്ടെന്നും ലളിതന്‍ ചൂണ്ടിക്കാണിച്ചു.

തട്ടിപ്പ് അറിഞ്ഞപ്പോള്‍ രാജി വെച്ചിരുന്നുവെന്നും രണ്ടുവട്ടം ഡയറക്ടര്‍ ബോര്‍ഡ് അംഗമായിരുന്ന ലളിതന്‍ വ്യക്തമാക്കി. ഇഡി അന്വേഷണം കൃത്യമായ ദിശയിലാണെന്ന് ചൂണ്ടിക്കാണിച്ച ലളിതന്‍ എ സി മൊയ്തീനെ കൂടാതെ സംസ്ഥാന നേതാക്കള്‍ക്ക് ഇതില്‍ പങ്കുണ്ടോയെന്ന് ഇ ഡി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു.

10.5 കോടി രൂപ തിരിച്ചു പിടിക്കാന്‍ സഹകരണ വകുപ്പ് നടപടി ആരംഭിച്ചിരിക്കുകയാണ്. വീട് ജപ്തിയുടെ വക്കിലാണെന്നും ആത്മഹത്യ ആണ് ഇനി വഴിയെന്നും ലളിതന്‍ വ്യക്തമാക്കി. തട്ടിപ്പിനെക്കുറിച്ച് പത്രസമ്മേളനം നടത്താന്‍ ഒരുങ്ങിയെന്നും എന്നാല്‍ സി.പി.എം ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ് തടഞ്ഞുവെന്നും ലളിതന്‍ ആരോപിച്ചു.

‘തുടര്‍ന്ന് ക്രൈംബ്രാഞ്ചിനെക്കൊണ്ട് വിളിപ്പിച്ചു. അത് ഭീഷണിയാണെന്ന് മനസ്സിലായി. ജയിലില്‍ കിടന്നപ്പോള്‍ പോലും പാര്‍ട്ടിക്കാര്‍ സഹായിച്ചിട്ടില്ല. സി.പി.ഐ അംഗങ്ങളെ ബലിയാടാക്കുന്നു. ഇലക്ഷന്‍ കഴിയുന്നത് വരെ വാ മൂടികെട്ടണമെന്ന് സി.പി.എം പറഞ്ഞു. എല്‍ഡിഎഫ് വിജയിച്ചാല്‍ എല്ലാം ശരിയാകുമെന്നും പറഞ്ഞു’; ലളിതന്‍ വ്യക്തമാക്കിയിരുന്നു.

കരുവന്നൂര്‍ ബാങ്കില്‍ 300 കോടിയുടെ ക്രമക്കേട് നടന്നുവെന്നാണ് കണ്ടെത്തില്‍. ക്രമക്കേടുമായി ബന്ധപ്പെട്ട് കുന്നംകുളം എം.എല്‍.എ എ സി മൊയ്തീന്റെ വീട്ടില്‍ ഇഡി റെയ്ഡ് നടത്തിയിരുന്നു. പിന്നാലെ എ സി മൊയ്തീന്‍ എം.എല്‍.എയുടെ ബാങ്ക് അക്കൗണ്ടും മരവിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം ഇഡിക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായ എസി മൊയ്തീനോട് ഓഗസ്റ്റ് 19ന് വീണ്ടും ഇഡിക്ക് മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

webdesk13: