X
    Categories: CultureNewsViews

യൂത്ത് കോണ്‍ഗ്രസിനെ വിമര്‍ശിച്ച മുഖ്യമന്ത്രിക്ക് വി.ടി ബല്‍റാമിന്റെ മറുപടി

കോഴിക്കോട്: കാസര്‍കോട് ഇരട്ടക്കൊലപാതകത്തില്‍ മൗനം പാലിച്ച സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസിനെ വിമര്‍ശിച്ച മുഖ്യമന്ത്രിക്ക് വി.ടി ബല്‍റാം എം.എല്‍.എയുടെ മറുപടി. മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിനുള്ള മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്.

സാംസ്‌കാരിക പ്രവര്‍ത്തകര്‍ മൗനം പാലിച്ചതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തൃശൂര്‍ സാഹിത്യ അക്കാദമി ആസ്ഥാനത്തെത്തി സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്ക് നട്ടെല്ലിന് പകരം വാഴപ്പിണ്ടി സമ്മാനിച്ചിരുന്നു. ഇതിനെതിരെ മുഖ്യമന്ത്രിയെഴുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റിനാണ് വി.ടി ബല്‍റാം മറുപടി നല്‍കിയിരിക്കുന്നത്.

ബല്‍റാമിന്റെ മറുപടിയുടെ പൂര്‍ണരൂപം:

കേരള സാഹിത്യ അക്കാദമി മലയാള സാംസ്‌കാരിക ലോകത്തെയാണ് പ്രതിനിധാനം ചെയുന്നത്. <<
ആണല്ലോ? അല്ലാതെ സര്‍ക്കാര്‍ ചെലവില്‍ പ്രവര്‍ത്തിക്കുന്ന അവര്‍ പ്രതിനിധാനം ചെയ്യുന്നത് സിപിഎം സംസ്ഥാന കമ്മിറ്റിയേയോ പുകസ യേയോ അല്ലല്ലോ? അതുകൊണ്ടുതന്നെയാണ് മിസ്റ്റര്‍ മുഖ്യമന്ത്രീ, അഭിമാനബോധമുള്ള ചെറുപ്പക്കാര്‍ അവിടേക്ക് കടന്നുചെന്ന് ജനാധിപത്യപരമായ പ്രതിഷേധം രേഖപ്പെടുത്തിയത്. ദലിത് വനിതയായ കോളേജ് പ്രിന്‍സിപ്പലിന് എസ്എഫ്‌ഐക്കാര്‍ ശവമഞ്ചം തീര്‍ത്തപ്പോള്‍ അത് മഹത്തായ ആര്‍ട്ട് ഇന്‍സ്റ്റലേഷനായി കൊണ്ടാടിയ പാര്‍ട്ടിയുടെ നേതാവ് തന്നെയല്ലേ താങ്കളിപ്പോഴും? എന്നിട്ടാണോ ഈ പ്രതീകാത്മക സമരത്തിനെതിരെ ഇങ്ങനെ ഉറഞ്ഞു തുള്ളുന്നത്! ആര് എന്തഭിപ്രായം പറയണമെന്നൊന്നും ഇവിടെ ആരും ആജ്ഞാപിക്കുന്നില്ല. അല്ലെങ്കില്‍ത്തന്നെ അവര്‍ക്കൊക്കെ എന്ത് ക്രഡിബിലിറ്റിയാണ് അവശേഷിച്ചിട്ടുള്ളത്?
സിപിഎമ്മിന് സ്തുതി പാടാന്‍ മാത്രം വാ തുറക്കുന്ന സാംസ്‌ക്കാരിക ക്രിമിനലുകളെ ഇനിയും ഇന്നാട്ടിലെ ജനങ്ങള്‍ അവരര്‍ഹിക്കുന്ന രീതിയില്‍ കൈകാര്യം ചെയ്യും, നിങ്ങള്‍ പണ്ട് സക്കറിയയെ ഒക്കെ കൈകാര്യം ചെയ്തപോലെ കായികമായിട്ടല്ല, തീര്‍ത്തും ജനാധിപത്യപരമായി മാത്രം. നിങ്ങള്‍ കണ്ണുരുട്ടിയാല്‍ കേരളം മുഴുവന്‍ പേടിക്കുന്ന കാലമൊക്കെ കഴിഞ്ഞു-ബല്‍റാം കുറിച്ചു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: