X

സാബിത്ത് വധക്കേസ്: മുഴുവന്‍ പ്രതികളെയും കോടതി വെറുതെ വിട്ടു

കാസര്‍കോട്:പ്രമാദമായ മീപ്പുഗിരിയിലെ സാബിത്ത് വധക്കേസില്‍ പ്രതികളെ കോടതി വെറുതെ വിട്ടു. നാലുതവണ മാറ്റി വെച്ചതിന് ശേഷം വ്യാഴാഴ്ച്ച കേസ് പരിഗണിച്ചപ്പോഴാണ് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി മനോഹര്‍ കിണി പ്രതികള്‍ കുറ്റക്കാരല്ലെന്ന് കണ്ടെത്തി വെറുതെ വിട്ടത്.

2013ജൂലൈ ഏഴിന് രാവിലെ 11.30 മണിയോടെ നുളളിപ്പാടി ജെപി കോളനി പരിസരത്താണ് സുഹൃത്ത് മീപ്പുഗിരിയിലെ റഹീസിനൊപ്പം (23) ബൈക്കില്‍ സഞ്ചരിക്കുന്നതിനിടയില്‍ തടഞ്ഞുനിര്‍ത്തി സാബിത്തി(18)നെ ഏഴംഗ സംഘം കുത്തി കൊലപ്പെടുത്തിയത്. ബൈക്കോടിച്ചത് സാബിത്തായിരുന്നു. അക്രമത്തില്‍ റഹീസിനും സാരമായി പരിക്കേറ്റിരുന്നു. ജെപി കോളനിയിലെ കെ അക്ഷയ് എന്ന മുന്ന (21), സുര്‍ളു കാളിയങ്ങാട് കോളനിയിലെ കെഎന്‍ വൈശാഖ് (22), ജെപി കോളനിയിലെ 17കാരന്‍, ജെപി കോളനിയിലെ എസ്‌കെ നിലയത്തില്‍ സച്ചിന്‍ കുമാര്‍ എന്ന സച്ചിന്‍ (22), കേളുഗുഡ്ഡെയിലെ ബികെ പവന്‍ കുമാര്‍ (30), കൊന്നക്കാട് മാലോം കരിമ്ബിലിലെ ധനഞ്ജയന്‍ (28), ആര്‍ വിജേഷ് (23) എന്നിവരാണ് കേസിലെ പ്രതികള്‍.

സാമുദായിക സംഘര്‍ഷമുണ്ടാക്കാനായിരുന്നു കൊലപാതകം നടത്തിയതെന്നായിരുന്നു കുറ്റപത്രത്തിലുള്ളത്. പ്രതികളെ ഒന്നാം സാക്ഷിയായ റഹീസ് കോടതിയില്‍ തിരിച്ചറിഞ്ഞിരുന്നു. പരിയാരം മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിദഗ്ദ്ധന്‍ ഡോ. ഗോപാലകൃഷ്ണന്‍ കുത്താനുപയോഗിച്ച കത്തിയും കോടതിയില്‍ തിരിച്ചറിഞ്ഞിരുന്നു. കേസിന്റെ വിചാരണ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നേരത്തെ പൂര്‍ത്തിയായിരുന്നു. ആദ്യം ഫെബ്രുവരി 26ന് വിധി പറയാനിരിക്കുകയും പിന്നീട് ഇത് മാര്‍ച്ച് 14ലേക്ക് മാറ്റുകയും ചെയ്തിരുന്നു. . ഏപ്രില്‍ ഒന്നിന് പരിഗണിച്ചപ്പോള്‍ ഏപ്രില്‍ 22 ലേക്ക് മാറ്റുകയും തുടര്‍ന്ന് മെയ് നാലിന് പരിഗണിച്ചപ്പോള്‍ 16 ലേക്ക് വിധി പറയുന്നത് മാറ്റിവെക്കുകയുമായിരുന്നു.

chandrika: