X

അടിക്കാന്‍ ഡല്‍ഹി; തടുക്കാന്‍ ബ്ലാസ്റ്റേഴ്‌സ്

ഏറ്റവും കൂടുതല്‍ ഗോള്‍ അടിച്ച ടീമും കുറഞ്ഞ ഗോള്‍ വഴങ്ങിയ ടീമും തമ്മില്‍ അങ്കത്തിനിറങ്ങുമ്പോള്‍ എന്ത് സംഭവിക്കും, അതറിയാന്‍ ഇന്ന് വൈകിട്ട് ഏഴു മണി വരെ കാത്തിരിക്കണം. തോല്‍വിയറിയാതെ കഴിഞ്ഞ അഞ്ചു മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ കേരള ബ്ലാസ്റ്റേഴ്‌സിന് ഇന്ന് ഡല്‍ഹിയിലാണ് പരീക്ഷണം. എതിരാളികള്‍ സീസണില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ ഗോള്‍ കണ്ടെത്തിയ (10) ടീമെന്ന ഖ്യാതിയുള്ള ഡല്‍ഹി ഡൈനാമോസ്. രണ്ടു വിജയങ്ങള്‍ അക്കൗണ്ടിലുണ്ടെങ്കിലും സീസണില്‍ ഇതുവരെ സ്വന്തം ഗ്രൗണ്ടില്‍ ജയിക്കാന്‍ അവര്‍ക്കായിട്ടില്ല. ആ ചരിത്രം മായ്ക്കാന്‍ ഡല്‍ഹിക്ക് ചെറിയ ശ്രമങ്ങളൊന്നും മതിയാവില്ല, ബ്ലാസ്‌റ്റേഴ്‌സിന്റെ കടുപ്പമേറിയ പ്രതിരോധ നിര തന്നെ കാരണം.

ലീഗില്‍ ഇതുവരെ ബ്ലാസ്റ്റേഴ്‌സ് വഴങ്ങിയത് നാലു ഗോളുകള്‍ മാത്രമാണ്. സീസണിലെ ആദ്യ പാദത്തില്‍ ഒക്‌ടോബര്‍ ഒമ്പതിന് കൊച്ചിയില്‍ ഏറ്റുമുട്ടിയപ്പോള്‍ ഗോളില്ല സമനിലയായിരുന്നു ഫലം. തുടര്‍ച്ചയായ നാലാം മത്സരത്തിനിറങ്ങുന്ന ബ്ലാസ്റ്റേഴ്‌സിന് ഇന്ന് മികച്ച ഗോള്‍ മാര്‍ജ്ജിനില്‍ ജയിക്കാനായാല്‍ പോയിന്റ് പട്ടികയില്‍ മുന്നിലെത്താം. ഡല്‍ഹിക്ക് മുന്നിലെത്താന്‍ ജയം മാത്രം മതി. ഏഴു മത്സരങ്ങള്‍ പൂര്‍ത്താക്കിയ ബ്ലാസ്റ്റേഴ്‌സിന് രണ്ടു വീതം ജയവും തോല്‍വിയും മൂന്ന് സമനിലയുമായി ഒമ്പത് പോയിന്റാണുള്ളത്. ഡൈനാമോസിന് ഇത്രയും മത്സരങ്ങളില്‍ നിന്ന് ഒരു തോല്‍വി മാത്രം പിണഞ്ഞ് പത്ത് പോയിന്റും. ആദ്യ രണ്ടു മത്സരങ്ങള്‍ തോറ്റ ബ്ലാസ്റ്റേഴ്‌സ് പിന്നീടുള്ള മത്സരങ്ങളില്‍ തുടര്‍ച്ചയായി സമനില, ജയം എന്ന രീതിയിലാണ് അഞ്ചു കളികള്‍ പൂര്‍ത്തിയാക്കിയത്.

തോല്‍വി അറിയാതെ അഞ്ചു മത്സരങ്ങള്‍ പിന്നിട്ട ആത്മവിശാസത്തിലാണ് ബ്ലാസ്‌റ്റേഴ്‌സ്. ഡല്‍ഹിക്കെതിരെ ജയിക്കാനായാല്‍ ലീഗ് ചരിത്രത്തില്‍ ഇതൊരു റെക്കോഡായി മാറും. ടീം ഗോള്‍ വഴങ്ങുന്നില്ലെന്നത് ഏറെ സന്തോഷം പകരുമ്പോള്‍ എതിര്‍വലയില്‍ ഗോളടിക്കാന്‍ താരങ്ങള്‍ക്ക് കഴിയാത്തതാണ് കോപ്പലിന് ആശങ്കയുണ്ടാക്കുന്നത്. ഗോവക്കെതിരെ ആദ്യ പകുതിയില്‍ മങ്ങിയ ടീം രണ്ടാം പകുതിയില്‍ രണ്ടു ഗോള്‍ നേടി വിജയം സ്വന്തമാക്കി, പക്ഷേ ഈ മികവ് ചെന്നൈയിനെതിരെ ആവര്‍ത്തിക്കാനായില്ല. എന്നാല്‍ ഗോളടിയില്‍ കാര്യമില്ലെന്ന് ബ്ലാസ്‌റ്റേഴ്‌സിന്റെ ചരിത്രം ചൂണ്ടിക്കാട്ടി കോപ്പല്‍ വാദിക്കുന്നു.

ആദ്യ സീസണില്‍ വെറും ഒമ്പത് ഗോളുകളുമായാണ് ബ്ലാസ്‌റ്റേഴ്‌സ് ഫൈനല്‍ വരെ എത്തിയത്. ഇതിനു വിപരീതമായി കഴിഞ്ഞ തവണ 22 ഗോളുകള്‍ നേടി. പക്ഷേ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തായിരുന്നു. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും മാറ്റങ്ങളില്ലാതെയാണ് ടീം ഇറങ്ങിയത്. ഇന്നും ലൈനപ്പില്‍ കാര്യമായ മാറ്റങ്ങള്‍ക്ക് സാധ്യതയില്ല, മാറ്റമുണ്ടെങ്കില്‍ അത് മുന്‍നിരയിലായിരിക്കാനാണ് സാധ്യതയേറെ. റാഫിയും ചോപ്രയുമാണ് കഴിഞ്ഞ രണ്ടു മത്സരങ്ങളിലും മുന്നേറ്റം നയിച്ചത്. ഇരുവര്‍ക്കും വേണ്ടത്ര ശോഭിക്കാനായില്ല. ഹ്യൂസ് നയിക്കുന്ന പ്രതിരോധത്തില്‍ ഇന്ന് മാറ്റമുണ്ടാകില്ല, പേശിവലിവ് കാരണം ഹ്യൂസ് ചെന്നൈയിനെതിരായ മത്സരത്തിനിടെ പിന്‍വാങ്ങിയിരുന്നു. ഇന്നത്തെ മത്സരത്തിന് ശേഷം ലോകകപ്പ് യോഗ്യത മത്സരത്തിനായി താരം വടക്കന്‍ അയര്‍ലാന്റിലേക്ക് മടങ്ങും. ഓരോ മത്സരത്തിലും മെച്ചപ്പെട്ടു വരുന്ന മധ്യനിരയിലും കാര്യമായ മാറ്റങ്ങള്‍ക്ക് സാധ്യതയില്ല.

മറുഭാഗത്ത് കഴിഞ്ഞ മത്സരത്തില്‍ ഗോവക്കെതിരെ നേടിയ ജയം ഡല്‍ഹിയുടെ ആത്മവിശ്വാസം ഇരട്ടിയാക്കിയിട്ടുണ്ട്. ഗോളടിവീരന്‍മാരായ മാഴ്‌സിലീഞ്ഞ്യോയും റിച്ചാര്‍ഡ് ഗാഡ്‌സെയും മികച്ച ഫോമിലാണെന്നതും ടീമിന് ആശ്വാസമാണ്. ബ്ലാസ്‌റ്റേഴ്‌സ് ഏറ്റവും കടുപ്പമേറിയ ടീമാണെന്ന് അറിയാമെന്നും മത്സരം എളുപ്പമാവില്ലെന്ന് ഉത്തമ ബോധ്യമുണ്ടെന്നും ഡല്‍ഹി കോച്ച് ജിയാന്‍ ലൂക്ക സാംബ്രോട്ടയുടെ തുറന്നു പറച്ചില്‍.

അഷ്‌റഫ് തൈവളപ്പ്

chandrika: