Connect with us

Video Stories

അടിക്കാന്‍ ഡല്‍ഹി; തടുക്കാന്‍ ബ്ലാസ്റ്റേഴ്‌സ്

Published

on

ഏറ്റവും കൂടുതല്‍ ഗോള്‍ അടിച്ച ടീമും കുറഞ്ഞ ഗോള്‍ വഴങ്ങിയ ടീമും തമ്മില്‍ അങ്കത്തിനിറങ്ങുമ്പോള്‍ എന്ത് സംഭവിക്കും, അതറിയാന്‍ ഇന്ന് വൈകിട്ട് ഏഴു മണി വരെ കാത്തിരിക്കണം. തോല്‍വിയറിയാതെ കഴിഞ്ഞ അഞ്ചു മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ കേരള ബ്ലാസ്റ്റേഴ്‌സിന് ഇന്ന് ഡല്‍ഹിയിലാണ് പരീക്ഷണം. എതിരാളികള്‍ സീസണില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ ഗോള്‍ കണ്ടെത്തിയ (10) ടീമെന്ന ഖ്യാതിയുള്ള ഡല്‍ഹി ഡൈനാമോസ്. രണ്ടു വിജയങ്ങള്‍ അക്കൗണ്ടിലുണ്ടെങ്കിലും സീസണില്‍ ഇതുവരെ സ്വന്തം ഗ്രൗണ്ടില്‍ ജയിക്കാന്‍ അവര്‍ക്കായിട്ടില്ല. ആ ചരിത്രം മായ്ക്കാന്‍ ഡല്‍ഹിക്ക് ചെറിയ ശ്രമങ്ങളൊന്നും മതിയാവില്ല, ബ്ലാസ്‌റ്റേഴ്‌സിന്റെ കടുപ്പമേറിയ പ്രതിരോധ നിര തന്നെ കാരണം.

ലീഗില്‍ ഇതുവരെ ബ്ലാസ്റ്റേഴ്‌സ് വഴങ്ങിയത് നാലു ഗോളുകള്‍ മാത്രമാണ്. സീസണിലെ ആദ്യ പാദത്തില്‍ ഒക്‌ടോബര്‍ ഒമ്പതിന് കൊച്ചിയില്‍ ഏറ്റുമുട്ടിയപ്പോള്‍ ഗോളില്ല സമനിലയായിരുന്നു ഫലം. തുടര്‍ച്ചയായ നാലാം മത്സരത്തിനിറങ്ങുന്ന ബ്ലാസ്റ്റേഴ്‌സിന് ഇന്ന് മികച്ച ഗോള്‍ മാര്‍ജ്ജിനില്‍ ജയിക്കാനായാല്‍ പോയിന്റ് പട്ടികയില്‍ മുന്നിലെത്താം. ഡല്‍ഹിക്ക് മുന്നിലെത്താന്‍ ജയം മാത്രം മതി. ഏഴു മത്സരങ്ങള്‍ പൂര്‍ത്താക്കിയ ബ്ലാസ്റ്റേഴ്‌സിന് രണ്ടു വീതം ജയവും തോല്‍വിയും മൂന്ന് സമനിലയുമായി ഒമ്പത് പോയിന്റാണുള്ളത്. ഡൈനാമോസിന് ഇത്രയും മത്സരങ്ങളില്‍ നിന്ന് ഒരു തോല്‍വി മാത്രം പിണഞ്ഞ് പത്ത് പോയിന്റും. ആദ്യ രണ്ടു മത്സരങ്ങള്‍ തോറ്റ ബ്ലാസ്റ്റേഴ്‌സ് പിന്നീടുള്ള മത്സരങ്ങളില്‍ തുടര്‍ച്ചയായി സമനില, ജയം എന്ന രീതിയിലാണ് അഞ്ചു കളികള്‍ പൂര്‍ത്തിയാക്കിയത്.

തോല്‍വി അറിയാതെ അഞ്ചു മത്സരങ്ങള്‍ പിന്നിട്ട ആത്മവിശാസത്തിലാണ് ബ്ലാസ്‌റ്റേഴ്‌സ്. ഡല്‍ഹിക്കെതിരെ ജയിക്കാനായാല്‍ ലീഗ് ചരിത്രത്തില്‍ ഇതൊരു റെക്കോഡായി മാറും. ടീം ഗോള്‍ വഴങ്ങുന്നില്ലെന്നത് ഏറെ സന്തോഷം പകരുമ്പോള്‍ എതിര്‍വലയില്‍ ഗോളടിക്കാന്‍ താരങ്ങള്‍ക്ക് കഴിയാത്തതാണ് കോപ്പലിന് ആശങ്കയുണ്ടാക്കുന്നത്. ഗോവക്കെതിരെ ആദ്യ പകുതിയില്‍ മങ്ങിയ ടീം രണ്ടാം പകുതിയില്‍ രണ്ടു ഗോള്‍ നേടി വിജയം സ്വന്തമാക്കി, പക്ഷേ ഈ മികവ് ചെന്നൈയിനെതിരെ ആവര്‍ത്തിക്കാനായില്ല. എന്നാല്‍ ഗോളടിയില്‍ കാര്യമില്ലെന്ന് ബ്ലാസ്‌റ്റേഴ്‌സിന്റെ ചരിത്രം ചൂണ്ടിക്കാട്ടി കോപ്പല്‍ വാദിക്കുന്നു.

ആദ്യ സീസണില്‍ വെറും ഒമ്പത് ഗോളുകളുമായാണ് ബ്ലാസ്‌റ്റേഴ്‌സ് ഫൈനല്‍ വരെ എത്തിയത്. ഇതിനു വിപരീതമായി കഴിഞ്ഞ തവണ 22 ഗോളുകള്‍ നേടി. പക്ഷേ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തായിരുന്നു. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും മാറ്റങ്ങളില്ലാതെയാണ് ടീം ഇറങ്ങിയത്. ഇന്നും ലൈനപ്പില്‍ കാര്യമായ മാറ്റങ്ങള്‍ക്ക് സാധ്യതയില്ല, മാറ്റമുണ്ടെങ്കില്‍ അത് മുന്‍നിരയിലായിരിക്കാനാണ് സാധ്യതയേറെ. റാഫിയും ചോപ്രയുമാണ് കഴിഞ്ഞ രണ്ടു മത്സരങ്ങളിലും മുന്നേറ്റം നയിച്ചത്. ഇരുവര്‍ക്കും വേണ്ടത്ര ശോഭിക്കാനായില്ല. ഹ്യൂസ് നയിക്കുന്ന പ്രതിരോധത്തില്‍ ഇന്ന് മാറ്റമുണ്ടാകില്ല, പേശിവലിവ് കാരണം ഹ്യൂസ് ചെന്നൈയിനെതിരായ മത്സരത്തിനിടെ പിന്‍വാങ്ങിയിരുന്നു. ഇന്നത്തെ മത്സരത്തിന് ശേഷം ലോകകപ്പ് യോഗ്യത മത്സരത്തിനായി താരം വടക്കന്‍ അയര്‍ലാന്റിലേക്ക് മടങ്ങും. ഓരോ മത്സരത്തിലും മെച്ചപ്പെട്ടു വരുന്ന മധ്യനിരയിലും കാര്യമായ മാറ്റങ്ങള്‍ക്ക് സാധ്യതയില്ല.

മറുഭാഗത്ത് കഴിഞ്ഞ മത്സരത്തില്‍ ഗോവക്കെതിരെ നേടിയ ജയം ഡല്‍ഹിയുടെ ആത്മവിശ്വാസം ഇരട്ടിയാക്കിയിട്ടുണ്ട്. ഗോളടിവീരന്‍മാരായ മാഴ്‌സിലീഞ്ഞ്യോയും റിച്ചാര്‍ഡ് ഗാഡ്‌സെയും മികച്ച ഫോമിലാണെന്നതും ടീമിന് ആശ്വാസമാണ്. ബ്ലാസ്‌റ്റേഴ്‌സ് ഏറ്റവും കടുപ്പമേറിയ ടീമാണെന്ന് അറിയാമെന്നും മത്സരം എളുപ്പമാവില്ലെന്ന് ഉത്തമ ബോധ്യമുണ്ടെന്നും ഡല്‍ഹി കോച്ച് ജിയാന്‍ ലൂക്ക സാംബ്രോട്ടയുടെ തുറന്നു പറച്ചില്‍.

അഷ്‌റഫ് തൈവളപ്പ്

Celebrity

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി കമല്‍ഹാസന്‍

കോയമ്പത്തൂര്‍ മണ്ഡലത്തില്‍ നിന്നാണ് മത്സരിക്കുക

Published

on

ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി കമല്‍ഹാസന്‍. കോയമ്പത്തൂര്‍ മണ്ഡലത്തില്‍ നിന്നാണ് മത്സരിക്കുക. ഇന്ന് നടന്ന മക്കള്‍ നീതി മയ്യം യോഗത്തിലാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നേരത്തേ തന്നെ അണികള്‍ പ്രവര്‍ത്തനം ശക്തമാക്കിയിരുന്നു. ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ മക്കള്‍ നീതി മയ്യം വിജയക്കൊടി പാറിക്കുമെന്നാണ് കമല്‍ഹാസന്‍ പ്രതീക്ഷിക്കുന്നതെന്ന് നേതാക്കള്‍ മുന്‍പ് അറിയിച്ചിരുന്നു. കോയമ്പത്തൂരില്‍ വലിയ പിന്തുണയാണ് ലഭിക്കുന്നതെന്ന് കമല്‍ഹാസന്‍ യോഗത്തില്‍ പറഞ്ഞു.

നേരിയ വോട്ടുവ്യത്യാസത്തിലായിരുന്നു നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ വാനതി ശ്രീനിവാസനോട് കമൽഹാസൻ പരാജയപ്പെട്ടത്. എന്നാൽ ലോക്‌സഭാ തിരഞ്ഞെടുപ്പിലൂടെ വിജയം ഉറപ്പിക്കാനുള്ള നീക്കത്തിലാണ് അണികൾ. ബൂത്തുതല സമിതികൾ ഉൾപ്പെടെ പാർട്ടിയെ ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങളും സ‍ജ്ജമായി കഴിഞ്ഞു.2018-ൽ കമൽഹാസന്റെ നേതൃത്വത്തിൽ ആരംഭിച്ച മക്കൾ നീതി മയ്യം, പാർട്ടിയുടെ ആദ്യ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തന്നെ പരാജയം നേരിട്ടുവെങ്കിലും വോട്ട് വിഹിതം പിടിച്ചെടുക്കാൻ സാധിച്ചിരുന്നു.

 

Continue Reading

kerala

തോമസ് ഐസക്കിന് പ്രതിപക്ഷ നേതാവിന്റെ മറുപടി

ഉപഭോകൃത സംസ്ഥാനമെന്ന നിലയില്‍ കേരളം ജി.എസ്.ടിയില്‍ ഏറ്റവും കൂടുതല്‍ നേട്ടം കൊണ്ടു വരേണ്ടതായിരുന്നു.

Published

on

ജി.എസ്.ടി നടപ്പാക്കി 5 വര്‍ഷം കഴിഞ്ഞിട്ടും ഇ-വേ ബില്‍ ശരിയാകാത്തത് കൊണ്ടാണ് ഐ.ജി.എസ്.ടിയില്‍ സംസ്ഥാനത്തിന് കോടികളുടെ നികുതി നഷ്ടം ഉണ്ടായതെന്ന ശ്രീ. തോമസ് ഐസക്കിന്റെ അഭിപ്രായം എന്നെ വല്ലാതെ അമ്പരപ്പിച്ചു.

ഇ- വേ ബില്ലിന്റെ ഉപയോഗം എന്താണെന്നാണ് ആദ്യം മനസിലാക്കേണ്ടത്. 50,000 രൂപയ്ക്ക് മുകളിലുള്ള സാധനങ്ങള്‍ വാഹനങ്ങളിലൂടെ ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് മാറ്റുമ്പോള്‍ വാഹനത്തില്‍ നിര്‍ബന്ധമായും കരുതേണ്ട ഒരു ഇലക്ട്രോണിക് ട്രാന്‍സ്‌പോര്‍ട്ടിങ്ങ് ഡോക്യുമെന്റ് മാത്രമാണ് ഇ-വേ ബില്‍. (See Section 68 Read with Rule 138).

ഉപഭോകൃത സംസ്ഥാനമെന്ന നിലയില്‍ കേരളം ജി.എസ്.ടിയില്‍ ഏറ്റവും കൂടുതല്‍ നേട്ടം കൊണ്ടു വരേണ്ടതായിരുന്നു. (ഇത് മുന്‍ ധനമന്ത്രിയായിരുന്ന അങ്ങയുടെ തന്നെ വാക്കുകളാണ്) എന്നാല്‍ കഴിഞ്ഞ 6 വര്‍ഷമായി ജി.എസ്.ടി വരുമാനം വര്‍ധിപ്പിക്കുന്നതില്‍ ദയനീയമായി പരാജയപ്പെട്ടു.

ഐ.ജി.എസ്.ടി സെറ്റില്‍മെന്റിലൂടെ പ്രതിവര്‍ഷം ലഭിക്കേണ്ട 5000 കോടി രൂപയെങ്കിലും റിട്ടേണ്‍ ഫയലിങിലെ പിഴവ് മൂലം നഷ്ടപ്പെടുന്നുവെന്നതാണ് ഇതിന്റെ കാരണം പരിശോധിച്ചപ്പോള്‍ ബോധ്യപ്പെട്ടത്. പ്രതിപക്ഷം ചൂണ്ടിക്കാട്ടിയ ഇക്കാര്യം ധനവകുപ്പിന്റെ കീഴിലുള്ള GIFT നടത്തിയ പഠനത്തിലും എക്‌സ്‌പെന്‍ഡിച്ചര്‍ റിവ്യൂ കമ്മറ്റി റിപ്പോര്‍ട്ടിലും അടിവരയിട്ട് പറയുന്നുണ്ട്.

എങ്ങനെയാണ് GST ഒരു ഡെസ്റ്റിനേഷന്‍ ബേസ് ടാക്‌സ് സിസ്റ്റം ആകുന്നത്?

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 269 എ അനുസരിച്ച് പാര്‍ലമെന്റ് പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ അന്തര്‍ സംസ്ഥാന ചരക്കുകളുടേയും സേവനങ്ങളുടേയും വിതരണത്തിന് മേല്‍ നികുതി ചുമത്താനും പിരിക്കാനും പിരിക്കുന്ന നികുതി GST കൗണ്‍സില്‍ ശുപാര്‍ശ അനുസരിച്ച് കേന്ദ്രത്തിനും സംസ്ഥാനത്തിനും പങ്കുവയ്ക്കാനും അധികാരം നല്‍കുന്നുണ്ട്. ഇതനുസരിച്ച് അന്തര്‍ സംസ്ഥാന ചരക്കുകളുടേയും സേവനങ്ങളുടേയും വിതരണത്തിന് മേല്‍ ചുമത്താനുള്ള നികുതി നിയമമാണ് 2017 ലെ ഐ.ജി.എസ്.ടി ആക്ട് (സംയോജിത ചരക്ക് സേവന നികുതി നിയമം).

ജി.എസ്.ടി ആക്ടിലെ 10, 11, 12 ,13 വകുപ്പുകള്‍ സാധനങ്ങളുടേയും സേവനങ്ങളുടേയും Place of Supply നിര്‍വചിക്കുന്നുണ്ട്. നികുതി ചുമത്താന്‍ സാധനങ്ങളുടേയും സേവനങ്ങളുടേയും ഡെസ്റ്റിനേഷന്‍ തീര്‍ച്ചപ്പെടുത്തേണ്ടതുണ്ട്. അതിനായി സാധനങ്ങളോ സേവനങ്ങളോ വിതരണം ചെയ്തയാളും സ്വീകരിച്ചയാളും പ്രതിമാസം 3 എ റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ ടേബിള്‍ 3.1 ലും ടേബിള്‍ 4 ലും കൃത്യമായ വിവരങ്ങള്‍ രേഖപ്പെടുത്തണം. ഇത് ചെയ്താല്‍ മാത്രമെ 17, 18 വകുപ്പുകള്‍ അനുസരിച്ച് അര്‍ഹമായ 50% ഐ.ജി.എസ്.ടി വിഹിതം പ്രതിമാസം സംസ്ഥാനത്തിന് ലഭിക്കൂ. ഇങ്ങനെ ചെയ്തില്ലെങ്കില്‍ ഐ.ജി.എസ്.ടി പൂളില്‍ മിച്ചം വരുന്ന പണം വാര്‍ഷികമായി പകുതി കേന്ദ്രം എടുക്കുകയും ബാക്കി സംസ്ഥാനങ്ങള്‍ക്ക് വീതിച്ച് നല്‍കുകയും ചെയ്യും.

ചില സാഹചര്യങ്ങളില്‍ ജി.എസ്.ടി ബാധകമല്ലാത്ത സാധനമോ സേവനമോ വിതരണം ചെയ്യുന്ന സ്ഥാപനങ്ങളോ വ്യക്തികളോ ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് (ITC) കൃത്യമായി രേഖപ്പെടുത്താറില്ല. വന്‍തോതില്‍ സാധനങ്ങളും സേവനങ്ങളും
സംസ്ഥാനത്തേക്ക് എത്തിക്കുന്ന കേന്ദ്ര സംസ്ഥാന പൊതുമേഖല, സ്വകാര്യ മേഖലാ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികള്‍, കോമ്പോസിഷന്‍ സ്‌കീമില്‍ നികുതി ഒടുക്കുന്ന വ്യാപാരികള്‍, ബേക്കറി ഉടമകള്‍ എന്നിവരെല്ലാം ജി.എസ്.ടി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ കൃത്യമായി വിവരങ്ങള്‍ രേഖപ്പെടുത്താറില്ല. ഇതിലൂടെ സംസ്ഥാനത്തിന് അര്‍ഹമായ കോടിക്കണക്കിന് രൂപയുടെ വിഹിതം ലഭിക്കാതെ പോകുന്നു. ഈ വിഷയം ഞങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് വന്നതിനെ തുടര്‍ന്ന് നികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ വി.എസ്.എസ്.സി, കെ.എസ്.ഇ.ബി, കൊച്ചി മെട്രോ തുടങ്ങി നിരവധി സ്ഥാപനങ്ങളുടെ റിട്ടേണ്‍ ഫയലിങിലെ അപാകതയെ തുടര്‍ന്ന് ഐ.ജി.എസ്.ടി വിഹിതം സംസ്ഥാനത്തിന് നഷ്ടമാകുന്നതായി കണ്ടെത്തി. എന്നാല്‍ 1000 കോടി രൂപ തിരിച്ച് പിടിക്കുകയെന്ന നടപടി മാത്രമാണ് സംസ്ഥാനം സ്വീകരിച്ചത്. വിഷയം പ്രതിപക്ഷം വീണ്ടും ഉയര്‍ത്തിക്കൊണ്ട് വന്നപ്പോള്‍ വിശദമായ സ്റ്റാന്‍ഡേര്‍ഡ് ഓപറേറ്റിങ് പ്രൊസീജ്യര്‍ (SOP) ഇറക്കി കച്ചവടക്കാര്‍ക്ക് റിട്ടേണ്‍ ഫയലിങ് പരിശീലനം നല്‍കി.

ഇനി സ്വര്‍ണ്ണം പോലുള്ള ലോഹത്തിന് ഇ-വേ ബില്‍ കൊണ്ട് വന്നാല്‍ എന്ത് മാറ്റമാണ് വരുക? പേഴ്‌സണല്‍ ബാഗേജില്‍ കൊണ്ട് വരാന്‍ പറ്റുന്ന സ്വര്‍ണത്തിന്റെ കള്ളക്കച്ചവടം ഇ-വേ ബില്ലിലൂടെ തടയാന്‍ പറ്റുമോ?

ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് മൊക്കാനിസത്തിലൂടെയും സെറ്റില്‍മെന്റ് പ്രൊവിഷനുകളിലൂടെയുമാണ് ഐ.ജി.എസ്.ടി പിരിക്കേണ്ടത്. അതില്ലാത്തതു കൊണ്ടും അശ്രദ്ധ കൊണ്ടുമാണ് ഐസക്കിന്റെ കാലത്തും ഇപ്പോഴും 25000 കോടി രൂപ ഐ.ജി.എസ്.ടിയിലൂടെയും ആയിരക്കണക്കിന് കോടി രൂപ മറ്റ് നികുതി വെട്ടിപ്പിലൂടെയും കേരളത്തിന്നഷ്ടപ്പെട്ടത്. ഈ വസ്തുതയാണ് ശ്രീ. തോമസ് ഐസക്ക് മറച്ചു വയ്ക്കാന്‍ ശ്രമിക്കുന്നത്.

നികുതി പിരിവിലെ കെടുകാര്യസ്ഥതയും അശാസ്ത്രീയതയും സംബന്ധിച്ച് പ്രതിപക്ഷം നിയമസഭയിലും പുറത്തും പലതവണ നല്‍കിയ മുന്നറിയിപ്പുകള്‍ ശ്രദ്ധിച്ചിരുന്നെങ്കില്‍ കേരളത്തിന് ഇത്രമാത്രം നികുതി നഷ്ടം ഉണ്ടാകുമായിരുന്നോ?

പ്രതിപക്ഷ നേതാവിനോട് ഏഴ് ചോദ്യങ്ങള്‍ ഉന്നയിച്ചുള്ള അങ്ങയുടെ പുതിയ പോസ്റ്റും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അതിനുള്ള മറുപടി പിന്നാലെ പറയാം.

Continue Reading

Health

വവ്വാലുകളുടെയും മൃഗങ്ങളുടെയും സാമ്പിൾ ശേഖരണം തുടരും

വളർത്തു മൃഗങ്ങളിൽ നിന്ന് സാമ്പിളുകൾ ശേഖരിക്കുന്നതോടൊപ്പം തന്നെ വന അതിർത്തിയോടു ചേർന്നതും രോഗബാധിത പ്രദേശങ്ങളിലുളളതുമായ വവ്വാലുകളിൽ നിന്നും സാമ്പിളുകൾ ശേഖരിക്കാൻ യോഗം തീരുമാനിച്ചു.

Published

on

നിപ പ്രതിരോധ പഠന നടപടികളുമായി ബന്ധപ്പെട്ട് മൃഗ സംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ വവ്വാലുകളുടെയും മൃഗങ്ങളുടെയും സാമ്പിൾ ശേഖരിക്കുന്നത് തുടരും. നിപ രോഗ ബാധിത പ്രദേശമായ കുറ്റ്യാടിയിലെ തൊട്ടിൽപ്പാലത്ത് നിന്നും പൈക്കളങ്ങാടിയിൽ നിന്നുമാണ് സാമ്പിളുകൾ ശേഖരിക്കുക.

കേന്ദ്രത്തിൽ നിന്നും എത്തിയ വിദഗ്ദ്ധ സംഘവും, വനം വകുപ്പും, പാലോട് കേരള അഗ്രികൾച്ചറൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസസും , ജില്ലാ മൃഗസംരക്ഷണ വകുപ്പും പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നടപടികൾ സ്വീകരിക്കുന്നതിനായി യോഗം ചേർന്നു.

വളർത്തു മൃഗങ്ങളിൽ നിന്ന് സാമ്പിളുകൾ ശേഖരിക്കുന്നതോടൊപ്പം തന്നെ വന അതിർത്തിയോടു ചേർന്നതും രോഗബാധിത പ്രദേശങ്ങളിലുളളതുമായ വവ്വാലുകളിൽ നിന്നും സാമ്പിളുകൾ ശേഖരിക്കാൻ യോഗം തീരുമാനിച്ചു. വന്യജീവികളുടെ അസ്വാഭാവിക മരണം റിപ്പോർട്ട് ചെയ്താൽ വന വകുപ്പും ജില്ലാ മൃഗ സംരക്ഷണ വകുപ്പും ചേർന്ന് പോസ്റ്റ്മോർട്ടം , സാമ്പിൾ ശേഖരണം, ശാസ്ത്രീയമായി ശവ സംസ്കരണം എന്നിവ നടത്താനും തീരുമാനിച്ചു.

കഴിഞ്ഞ ദിവസം നിപ ബാധിത പ്രദേശങ്ങളിൽ നിന്നും 10 സാമ്പിളുകളും ഈന്ത് , അടക്ക എന്നിവയും പരിശോധനയ്ക്കായി മൃഗസംരക്ഷണ വകുപ്പ് ശേഖരിച്ചിരുന്നു.

Continue Reading

Trending