X

പ്രളയക്കെടുതി ; പതിനായിരം രൂപ അടിയന്തര സഹായം, മരിച്ചവരുടെ കുടുബത്തിന് നാല് ലക്ഷം രൂപ നല്‍കും

പ്രളയക്കെടുതിയില്‍ മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ ആശ്വാസധനം നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. വീട് പൂര്‍ണമായും നഷ്ടപ്പെട്ടവര്‍ക്ക് നാല് ലക്ഷം രൂപ സഹായധനം നല്‍കും. അതുപോലെ പതിനായിരം രൂപ അടിയന്തിര ധനസഹായം നല്‍കാനും തീരുമാനമായി.

എന്നാല്‍ കഴിഞ്ഞ വര്‍ഷത്തേതു പോലെ 10000 രൂപ സഹായ ധനം കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം മാത്രമേ വിതരണം ചെയ്യുകയുള്ളൂ. അടിയന്തര സഹായം ആവശ്യമുള്ളവരുടെ പട്ടിക പഞ്ചായത്ത് സെക്രട്ടറിയുടേയും വില്ലേജ് ഓഫീസര്‍മാരുടേയും നേതൃത്വത്തില്‍ തയ്യാറാക്കും. ഇവ അതാത് സ്ഥലങ്ങളില്‍ പ്രസിദ്ധീകരിക്കും.

വീട് പൂര്‍ണമായും തകര്‍ന്നവര്‍ക്കാണ് നാല് ലക്ഷം രൂപ ലഭിക്കുക. ഭാഗികമായി തകര്‍ന്ന വീടുകളുടെ ശതമാനക്കണക്കനുസരിച്ച് നഷ്ടപരിഹാരം നിശ്ചയിക്കും. വാസയോഗ്യമല്ലാത്ത രീതിയില്‍ 75 ശതമാനത്തില്‍ കൂടുതല്‍ തകര്‍ന്ന വീടുകള്‍ക്കാണ് നാല് ലക്ഷം രൂപ ലഭിക്കുക. വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് സ്ഥലം വാങ്ങിക്കാന്‍ ആറ് ലക്ഷം രൂപ ലഭിക്കും. ഇവര്‍ക്ക് വീടിനും സ്ഥലത്തിനുമായി പത്ത് ലക്ഷം രൂപ ലഭിക്കും.
അര്‍ഹമായ വില്ലേജുകളെ പ്രളയബാധിത പ്രദേശമായി പ്രഖ്യാപിക്കും. ദുരന്തനിരാവണ അതോറിറ്റിക്കാണ് ഇത് നിശ്ചയിക്കാനുള്ള ചുമതല. ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം ഉടന്‍ ഇറങ്ങും.

പ്രളയബാധിത കുടുംബങ്ങള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും 15 കിലോ സൗജന്യമായി നല്‍കാനും തീരുമാനമായി.
സഹായധനം നിക്ഷേപിക്കുന്ന അക്കൗണ്ടുകളിലെ മിനിമം ബാലന്‍സ് നിബന്ധന എടുത്തുകളയാന്‍ ബാങ്കുകളോട് ആവശ്യപ്പെടും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നതും അത് കൈമാറുന്നതും സംബന്ധിച്ച് ഈടാക്കുന്ന എക്‌സ്‌ചേഞ്ച് ചാര്‍ജ്ജ് എടുത്തുകളയാനും ബാങ്കുകളോട് ആവശ്യപ്പെടും.

web desk 3: