X

ആശ്വാസവിതരണത്തിന്റെ ക്രെഡിറ്റ് ഏറ്റെടുക്കലും ഭീഷണിയും ദുരിതാശ്വാസ ക്യാമ്പുകളില്‍ രാഷ്ട്രീയമാലിന്യമായി സി.പി.എം

 

കല്‍പ്പറ്റ: സംസ്ഥാനം കണ്ട ഏറ്റവും വലിയ പ്രളയദുരന്തത്തത്തെ പരസ്പര സഹായവും സഹകരണവും കൊണ്ട് അതിജയിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്കിടെ കല്ലുകടിയായി സി.പി.എം പ്രാദേശിക നേതാക്കളുടെ സമീപനങ്ങള്‍. ആശ്വസാവിതരണത്തിന്റെ ക്രെഡിറ്റ് ഏറ്റെടുക്കലും ഭീഷണിയുമായി ദുരിതാശ്വാസ ക്യാമ്പുകളില്‍ രാഷ്ട്രീയമാലിന്യമായി മാറുകയാണ് ഭരണകക്ഷി നേതാക്കള്‍. ക്യാമ്പുകളില്‍ നിന്ന് അരിമോഷണവും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ മര്‍ദ്ദിക്കുന്നതും അടക്കം നിരവധി വാര്‍ത്തകളാണ് വയനാട് ജില്ലയില്‍ നിന്ന് മാത്രം ഉയരുന്നത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കൈമെയ് മറന്ന് പ്രവര്‍ത്തിക്കുന്ന സുമനസ്സുകളെ അവഹേളിക്കുന്ന തരത്തിലാണ് പ്രാദേശിക നേതാക്കളുടെ പെരുമാറ്റമെന്ന് ക്യാമ്പുകളില്‍ കഴിയുന്നവര്‍ തന്നെ പരാതിപ്പെടുന്നു.
ദുരിതാശ്വാസ ക്യാമ്പില്‍ തങ്ങളുടെ സ്വന്തക്കാര്‍ക്ക് വേണ്ടി കാര്യങ്ങള്‍ ചെയ്ത് കൊടുക്കണമെന്നാവശ്യപ്പെട്ട് വില്ലേജ് ഉദ്യോഗസ്ഥനെ സി.പി.എം നേതാക്കള്‍ ഭീഷണിപ്പെടുത്തുകയും ഇതില്‍ മനംനൊന്ത് ഉദ്യോഗസ്ഥന്‍ ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തത് വലിയ വിവാദമായിരുന്നു. വൈത്തിരിയില്‍ ഇക്കഴിഞ്ഞ ദിവസമാണ് സംഭവം. വൈത്തിരി എച്ച്.ഐ. എം.യു.പി സ്‌കൂളിലെ ദുരിതാശ്വാസക്യാമ്പില്‍ സഹായപ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരുന്ന കുന്നത്തിടവക വില്ലേജ് അസിസ്റ്റന്റ് ടി.അശോകനെയാണ് സി.പി.എം പഞ്ചായത്ത് മെമ്പറും പാര്‍ട്ടി പ്രവര്‍ത്തകരും ചേര്‍ന്ന് മര്‍ദ്ദിക്കാന്‍ ശ്രമിച്ചത്.
ഇതിന് പുറമെയാണ് കഴിഞ്ഞ ദിവസം ബാവലിയിലെ ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും അരി മോഷണം പോയത്. രാത്രി 12 മണിയോടെയാണ് ക്യാമ്പില്‍ നിന്ന് മൂന്ന് ചാക്ക് അരി കടത്തിയത്. നാലാമത്തെ ചാക്ക് കൊണ്ടുപോവുന്നതിനിടെ മോഷ്ടാവിനെ അന്തേവാസികള്‍ പിടികൂടുകയായിരുന്നു. തുടര്‍ന്ന്് ക്യാമ്പില്‍ സംഘര്‍ഷം ഉടലെടുക്കുകയും ക്യാമ്പംഗങ്ങള്‍ ഭക്ഷകഴിക്കാന്‍ വിസമ്മതിക്കുകയായിരുന്നു. പ്രശ്നം വഷളായതിനെത്തുടര്‍ന്ന് സബ് കലക്ടര്‍ എന്‍എസ് കെ ഉമേഷ് ക്യാമ്പിലെത്തിയതോടെ അംഗങ്ങള്‍ ഭക്ഷണം കഴിക്കാന്‍ പോലും തയ്യാറായാത്.
മുസ്്ലിം ലീഗ് തൃപ്പങ്ങോട്ടൂര്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൊഴുതനയിലേക്ക് ഭക്ഷണവുമായി വന്ന വാഹനം ലീഗിന്റെ പ്രാദേശിക നേതാക്കളാണെന്ന് തെറ്റിദ്ധരിപ്പിച്ച് സി.പി.എമ്മുകാര്‍ തട്ടിയെടുത്തിരുന്നു. ലീഗ് നേതാക്കള്‍ പരാതിപ്പെട്ടതോടെ മാപ്പ് പറഞ്ഞ് തടിയൂരുകയായിരുന്നു സി.പി.എം നേതാക്കള്‍. ദുരിതാശ്വാസമായി എത്തിയ ഭക്ഷണ സാധനങ്ങള്‍ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മുള്ളന്‍കൊല്ലിയിലെ ട്രൈബല്‍ ഹോസ്റ്റല്‍ ജീവനക്കാര്‍ക്ക് മര്‍ദ്ദനമേറ്റിരുന്നു. വാര്‍ഡനായ കാപ്പിസെറ്റ് ചെറിയപുരയില്‍ സുരേന്ദ്രബാബു(42), വാച്ചമാനായ കബനിഗിരി കൊച്ചുപറമ്പില്‍ അജേഷ്(36) എന്നിവരെയാണ് കഴിഞ്ഞ ദിവസം മര്‍ദ്ദിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മുള്ളന്‍കൊല്ലി സ്വദേശി ആന്റണിയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.
പ്രളയം കൊണ്ടുവന്ന ഐക്യത്തെ പൂര്‍ണ്ണമായും ഇല്ലാതാക്കുന്ന വിധത്തിലുള്ള ആക്ഷേപങ്ങളാണ് പ്രാദേശിക നേതാക്കള്‍ക്കെതിരെ ഉയരുന്നത്. സംസ്ഥാനത്തിന്റെ അകത്ത് നിന്നും പുറത്ത് നിന്നും എത്തുന്ന ലോഡ് കണക്കിന് അവശ്യവസ്തുക്കള്‍ തങ്ങളുടെ ക്രെഡിറ്റിലാക്കാനുള്ള ശ്രമത്തിനിടിയില്‍ നാട്ടിലെ ഐക്യം തകര്‍ക്കുന്ന പാര്‍ട്ടി, ദുരിതാശ്വാസക്യാമ്പുകളിലുള്ളവര്‍ക്ക് മറ്റൊരു ദുരന്തമാവുകയാണ്.

chandrika: