X

കണ്ണൂരില്‍ വീണ്ടും ഉരുള്‍പൊട്ടി; പുഴകള്‍ കരവിഞ്ഞു

 

കണ്ണൂര്‍: കനത്ത മഴയില്‍ കണ്ണൂരില്‍ ഇന്നലെ അഞ്ചിടത്ത് ഉരുള്‍പൊട്ടലുണ്ടായി. പുഴകള്‍ കരവിഞ്ഞു. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ഏതാനും വീടുകള്‍ തകരുകയും അനേകം വീടുകളില്‍ വെള്ളംകയറുകയും ചെയ്തു. കൊട്ടിയൂരിനടുത്ത അമ്പായത്തോട്, നെല്ലിയോട്, ചപ്പമല എന്നിവിടങ്ങളിലും മട്ടന്നൂരിനടുത്ത നായ്ക്കാലിപാലം, കണ്ണവം കുന്നുവളപ്പില്‍ എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടപൊട്ടിയത്. രക്ഷാ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. കൊട്ടിയൂര്‍ തീര്‍ത്തും ഒറ്റപ്പെട്ടു. ചുരം ഇടിഞ്ഞതിനാല്‍ വയനാട്ടിലേക്കും വെള്ളം കയറിയതിനാല്‍ കണ്ണൂര്‍, തലശ്ശേരി ഭാഗങ്ങളിലേക്കും ഗതാഗതം നിലതാണ് കാരണം.

ബാവലി, ചീങ്കണ്ണി, പൊന്ന്യം പുഴകള്‍ കരകവിഞ്ഞു. കൊട്ടിയൂര്‍ തീര്‍ത്തും ഒറ്റപ്പെട്ടു. മാലൂര്‍ കുണ്ടേരിപൊയിലില്‍ 14 വീടുകള്‍ വെളളത്തില്‍ മുങ്ങി. ബാവലിയുടെ തീരത്തുള്ള ഏതാനും വീടുകള്‍ നിലംപൊത്തി. 50 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. തൊണ്ടിയില്‍ കടകളില്‍ വെള്ളം കയറി. പൊന്ന്യം പുഴ നിറഞ്ഞൊഴുകിയതിനെ തുടര്‍ന്ന് കതിരൂര്‍ ചുണ്ടങ്ങാപ്പൊയിലില്‍ ഒമ്പത് കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. നിലവില്‍ ജില്ലയില്‍ ആകെ 13 ദുരിതാശ്വാസ ക്യാമ്പുകളിലായി 1200 ലേറെ പേര്‍ കഴിയുകയാണ്. ശിവപുരം വില്ലേജിലെ കുണ്ടേരിപൊയില്‍ 25 വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഇവരെ ബന്ധു വീട്ുകളിലേക്ക് മാറ്റി പാര്‍പ്പിച്ചു.

കീഴല്ലൂര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നതിനാല്‍ അഞ്ചരക്കണ്ടിക്കുസമീപമുള്ള താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. പാനൂരില്‍ ചാടാലപ്പുഴ കരവിഞ്ഞു. 39 കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. കനത്തമഴയില്‍ വീടും കടയും തകര്‍ന്നു. ഉളിയില്‍, തില്ലങ്കെരി, തെക്കംപൊയില്‍, പടിക്കച്ചാല്‍, കല്ലേരിക്കര, കക്കാട് എന്നിവിടങ്ങളിലും വെള്ളംകയറി.

തളിപ്പറമ്പിന് സമീപം ബക്കളം ലക്ഷംവീട് കോളനിയില്‍ കനത്ത മഴയില്‍ വീട് തകര്‍ന്ന് വീണ് മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ 7.30 ഓടെയാണ് സംഭവം. മേല്‍ക്കൂരയുള്‍പ്പെടെ തകര്‍ന്നു വീഴുകയായിരുന്നു. കമല (84), മകന്‍ പ്രഭാവതി (60) ഇവരുടെ മകന്‍ സനല്‍ (40) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെറുപുഴ പഞ്ചായത്തിലെ കാനം വയല്‍ കോളനി ഒറ്റപ്പെട്ടു.
ഉദയഗിരിശാന്തിപുരംഅരിവിളഞ്ഞ പൊയില്‍ റോഡില്‍ കാലുങ്കിന്റെ അടിഭാഗം പൊട്ടിയതിനാല്‍ അവിടേക്കുള്ള ഗതാഗതം നിരോധിച്ചു.

chandrika: