X

പുട്ടുപൊടി കൊണ്ട് പോലും സ്‌കൂള്‍കെട്ടിടം നിര്‍മിച്ച് കമ്മീഷന്‍ അടിക്കാന്‍ മടിയില്ലാത്ത പിണറായി വിജയനാണ് കേരളം ഭരിക്കുന്നത് : കെ സുധാകരന്‍

പിഞ്ചു കുട്ടികള്‍ സുരക്ഷിതമായി ഇരിക്കേണ്ട സ്‌കൂള്‍ കെട്ടിട നിര്‍മാണത്തില്‍ വരെ സിപിഎം സര്‍ക്കാര്‍ അഴിമതി നടത്തിയിരിക്കുന്നെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍. നാലു കോടിയോളം രൂപ മുടക്കി പിണറായി വിജയന്റെ സര്‍ക്കാര്‍ പണിത തൃശൂര്‍ ചെമ്പൂച്ചിറ സ്‌കൂള്‍ കെട്ടിടം പൊളിച്ചു മാറ്റുന്നു. പിണറായി വിജയന്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത സ്‌കൂളിനാണ് ഈ ദുര്‍ഗതി വന്നിരിക്കുന്നത്. കഴിഞ്ഞ എല്‍ഡിഎഫ് ഭരണ കാലത്ത് നിര്‍മാണത്തിലിരിക്കേ തകര്‍ന്നുവീണ ആശുപത്രി കെട്ടിടങ്ങളും പുതിയ റോഡുകളും ഒക്കെ ഈ അഴിമതിയുമായി കൂട്ടിച്ചേര്‍ത്ത് വായിക്കണമെന്ന് കെ. സുധാകരന്‍ പറഞ്ഞു.

വടക്കാഞ്ചേരിയില്‍ ലൈഫ് പദ്ധതിയില്‍ കോടികള്‍ അഴിമതി നടത്തി പാവപ്പെട്ടവരുടെ കിടപ്പാടം ഇല്ലാതാക്കിയ അഴിമതി വീരനാണ് കേരളം ഭരിക്കുന്നതെന്നും സകല മേഖലകളിലും അഴിമതി കൊടികുത്തിവാഴുകയാണെന്നും അദ്ദേഹം പറഞ്ഞു. ‘ പണത്തിനോടുള്ള അത്യാര്‍ത്തിയുടെ പേരില്‍ പിഞ്ചു കുഞ്ഞുങ്ങളുടെ ജീവന്‍ വെച്ച് പന്താടരുത് എന്നാണ് പിണറായി വിജയനോട് പറയാനുള്ളത്’, കെ സുധാകരന്‍ പറഞ്ഞു.

ചെമ്പൂച്ചിറ സ്‌കൂളിന്റെ പുതിയ കെട്ടിടം, തൊട്ടാല്‍ പൊടിയുന്നുവെന്ന് മാതാപിതാക്കള്‍ പരാതി പറഞ്ഞപ്പോള്‍ ‘യാതൊരു അപാകതയുമില്ല, മികച്ച കെട്ടിടമാണ് നിര്‍മിച്ചത് ‘ എന്ന് കള്ളം പറഞ്ഞവരാണ് കേരളത്തിലെ ഭരണക്കാര്‍. പുട്ടുപൊടി കൊണ്ട് പോലും കെട്ടിടം നിര്‍മിച്ച് കമ്മീഷന്‍ അടിക്കാന്‍ മടിയില്ലാത്ത പിണറായി വിജയനാണ് കേരളത്തിന്റെ മുഖ്യമന്ത്രിയെന്ന് മാതാപിതാക്കള്‍ മറന്നു പോകരുതെന്ന് അദ്ദേഹം വ്യക്തമാക്കി. സ്വന്തം കുട്ടികള്‍ പഠിക്കുന്ന സ്‌കൂളുകള്‍ സന്ദര്‍ശിച്ച് പിണറായി ഭരണത്തില്‍ നിര്‍മിച്ച കെട്ടിടങ്ങളാണെങ്കില്‍ പരിശോധിച്ച് സുരക്ഷ ഉറപ്പു വരുത്തണം. പിണറായിക്ക് വലുത് പണമാണെന്നും നമുക്ക് നമ്മുടെ കുട്ടികളുടെ ജീവനാണ് വലുതെന്നും സുധാകരന്‍ പറഞ്ഞു.

web desk 3: