X
    Categories: MoreViews

നാലുമാസത്തിനിടയില്‍ ഏഴുപേര്‍; കണ്ണൂര്‍ കൊലപാതകങ്ങള്‍ ഇങ്ങനെ

പിണറായിയില്‍ കൊലപാതകം നടന്ന സ്ഥലം കണ്ണൂര്‍ മേഖലാ ഐ.ജി ദിനേന്ദ്ര കശ്യാപും എ.ഡി.ജി.പി സുരേഷ് കുമാറും സന്ദര്‍ശിച്ചപ്പോള്‍

കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും ചിലപ്പോഴൊക്കെ പൊലീസ് അടിച്ചമര്‍ത്തിയിട്ടുണ്ട്. എണ്‍പതുകളുടെ അവസാനത്തില്‍ പാനൂര്‍ മേഖലയില്‍ മനുഷ്യരുടെ തലയുരണ്ടപ്പോള്‍ രാഷ്ടീയ കേരളം ഒന്നിച്ചു നിന്നു. ബുദ്ധിജീവികളും സാഹത്യപ്രവര്‍ത്തകരും ഒന്നിച്ചു ശബ്ദമുയര്‍ത്തിപ്പോള്‍ പിന്നീട് കുറവുസംഭവിച്ചെങ്കിലും ഏറെകാലത്തിനു ശേഷം വീണ്ടും ബോബുരാഷ്ടീയം തലപൊക്കുകയായിരുന്നു. പിണറായി സര്‍ക്കാര്‍ അധികാരത്തിലേറി നാലുമാസം പൂര്‍ത്തിയാവുന്നതിനിടയില്‍ ഏഴുപേരാണ് കെല്ലപ്പെട്ടത്. പാടത്ത് പണിയെടുത്തവര്‍ക്ക് വരമ്പത്ത് കൂലി കൊടുക്കാന്‍ ഇരുവിഭാഗവും മല്‍സരിക്കുമ്പോള്‍ തകര്‍ന്നുപോകുന്നത് ഒരുനാട്ടിന്റെ നട്ടെല്ലുകൂടിയാണ്.

പാര്‍ട്ടിസെക്രട്ടറി തന്നെ അക്രമത്തിന് പിന്തുണ നല്‍കുന്നത് സി.പി.എം അണികളില്‍ ആവേശം തീര്‍ക്കുമ്പോള്‍ കേന്ദ്രഭരണത്തിന്റെ ഹുങ്കാണ് ബി.ജെ.പിയുടെ ബലം. എങ്കിലും ഒരോ കേരളീയനും ചോദിക്കുന്നു എന്നു തീരും ഈ കൊലവെറി.

കണ്ണൂരിലെ കൊലപാതകത്തിനും ഒരുചരിത്രമുണ്ട്. 1969 ഏപ്രില്‍ ബിജെപിയുടെ പഴയ രൂപമായിരുന്ന ജനസംഘം പ്രവര്‍ത്തകന്‍ വാടിക്കല്‍ രാമകൃഷ്ണന്‍ ആണ് ആദ്യമായി രാഷ്ട്രീയ വൈരാഗ്യം മൂലം കൊല്ലപ്പെടുന്നത്. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആദ്യത്തെ രാഷ്ട്രീയ കൊലപാതകമാണിത്. ഇതുവരെയുളള ചരിത്രം പരിശോധിച്ചാല്‍ പാര്‍ട്ടി നേതാക്കളെക്കാള്‍ സാധാരണക്കാരായ പ്രവര്‍ത്തകരാണ് രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കിരകളാവുന്നത്.

കഴിഞ്ഞ പതിനഞ്ചു വര്‍ഷത്തിനുള്ളില്‍ 50 ഓളം പേര്‍ ജില്ലയിലെ അക്രമരാഷ്ട്രീയത്തിനിരയായി. ഇതില്‍ 22 പേര്‍ സിപിഎം പ്രവര്‍ത്തകരും 19 പേര്‍ ആര്‍.എസ്.എസ്സുകാരുമാണ്. മുസ്‌ലിംലീഗില്‍ നിന്ന് മൂന്നുപേരും എന്‍.ഡി.എഫില്‍ നിന്നു രണ്ടു പേരും കൊല്ലപ്പെട്ടിട്ടുണ്ട്. ഇതില്‍ ഒടുവിലത്തെ കൊലയാണ് പിണറായി രമിത്തിന്റെത്.

കഴിഞ്ഞ പത്തുവര്‍ഷത്തിനടയില്‍ ഏറ്റവുകൂടുതല്‍ പേര്‍ കൊല്ലപ്പെട്ടത് 2008ലായിരുന്നു ഏട്ടുപേരാണ് ആ വര്‍ഷം കൊല്ലപ്പെട്ടത്.

1, പിണറായി രവീന്ദ്രന്‍
നിയമസഭാ തെരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനത്തിനിടയിലാണ് സി.പി.എം പ്രവര്‍ത്തകന്‍ പിണറായി ചേരിക്കലിലെ സി.വി രവീന്ദ്രന്‍ കൊല്ലപ്പെട്ടത്. മുഖ്യമന്ത്രി പിണറായി വിജയന്‍ മത്സരിച്ച ധര്‍മ്മടം നിയോജകമണ്ഡലത്തിലെ വെണ്ടുട്ടായി പുത്തംകണ്ടത്തിന് സമീപമാണ് രവീന്ദ്രന്‍ കൊല്ലപ്പെട്ടത്. എല്‍.ഡി.എഫ് പ്രവര്‍ത്തകരുടെ വിജയാഹ്ലാദ പ്രകടനം ഇതുവഴി കടന്നുപോകുമ്പോള്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ബോംബെറിയുകയും വണ്ടികയറ്റി കൊലപ്പെടുത്തുകയുമായിരുന്നു.

2, ധനരാജ് പയ്യന്നൂര്‍
2016 ജൂലൈ 11നാണ് പയ്യന്നൂര്‍ കുന്നെരുവിലെ ധനരാജ് കൊല്ലപ്പെട്ടത്. ഡിവൈഎഫ്‌ഐ മുന്‍വില്ലേജ് സെക്രട്ടറിയായ ധനരാജിനെ ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് കൊന്നത്. ജോലികഴിഞ്ഞു വീട്ടിലേക്ക് മടങ്ങുമ്പോള്‍ വാഹനത്തിലെത്തിയ സംഘം വെട്ടിക്കൊല്ലുകയായിരുന്നു. ഉടനെ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

3, രാമചന്ദ്രന്‍ അന്നൂര്‍
2016 ജൂലൈ 11നാണ് അന്നൂരിലെ ബി.എം.എസ് പ്രവര്‍ത്തകനായ സി.കെ.രാമചന്ദ്രനെ ഭാര്യയുടെയും മക്കളുടെയും മുന്നില്‍ വച്ച് സിപിഎം പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയത്. ധനരാജ് കൊല്ലപ്പെട്ട് മണിക്കൂറികള്‍ക്കകമാണ് രാമചന്ദ്രന്‍ കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ സംഘം വീടുതകര്‍ത്താണ് കൊന്നത്. ഈ സംഭവത്തെ തുടര്‍ന്നാണ് പാടത്തുപണിക്ക് വരമ്പത്ത് കൂലിയെന്ന് പാര്‍ട്ടി സെക്രട്ടറി കോടിയേരി ബലക്ൃഷ്ണന്‍ പ്രതികരിച്ചത്.

 

4, ദീക്ഷിത്
2016 ആഗസ്റ്റ് 20ന് കൂത്തുപറമ്പിനടുത്ത കോട്ടയം പൊയിലില്‍ ബിജെപി പ്രവര്‍ത്തകന്‍ ദീക്ഷിത് സ്വന്തം വീട്ടില്‍ നടന്ന ബോംബ് സ്‌ഫോടനത്തിലാണ് കൊല്ലപ്പെട്ടത്. പാര്‍ട്ടി കേന്ദ്രങ്ങളില്‍ നടക്കുന്ന ആയുധ ശേഖരത്തിലേക്കാണ് ഇതുവിരള്‍ ചൂണ്ടുന്നത്.

5,വിനീഷ് തില്ലങ്കേരി
2016 സെപ്്തംമ്പര്‍ നാലിനാണ് തില്ലങ്കേരിയിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ വിനീഷിനെ (26) കൊലപ്പെടുത്തിയത.് തില്ലങ്കേരി പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെ കൊലപാത കേസില്‍ അറസ്റ്റിലായിരുന്നു.

6, മോഹനന്‍
2016 ഒക്ടോബര്‍10നന് രാവിലെയാണ് പടുവിലായിലെ മോഹനന്‍ കൊല്ലപ്പെട്ടത്. കള്ളുഷാപ്പ് തൊഴിലാളിയായ മോഹനനെ കാറിലെത്തിയ ഏഴംഗ സംഘം വെട്ടിക്കൊല്ലുകയായിരുന്നു. ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറിയാണ്.

7, രമിത്ത് പിണറായി
ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ രമിത്ത് കൊല്ലപ്പെട്ടത് 2016 ഒക്ടോബര്‍ 12 രാവിലെ പതിനെന്നുമണിയോടെയാണ്. കഴിഞ്ഞ ദിവസം സി.പി.എം ബ്രാഞ്ച് സെക്രട്ടറി മോഹനന്‍ കൊല്ലപ്പെട്ട്്്് 48 മണിക്കൂറിനകമാണ് രമിത്തിനെ വധിച്ചത്. ലോറി ഡ്രൈവറായ ഇയാള്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ കാല്‍ വെട്ടി വീഴ്ത്തിയശേഷം വെട്ടിക്കൊല്ലുകയായിരുന്നു.

chandrika: