X

കെവിന്‍ ദുരഭിമാന കൊല എസ്.ഐ വീണ്ടും കാക്കിക്കുള്ളില്‍; പരാതിയുമായി കെവിന്റെ കുടുംബം


കോട്ടയം: ഗാന്ധിനഗര്‍ മുന്‍ എസ്‌ഐ ഷിബുവിനെ സര്‍വീസില്‍ തിരിച്ചെടുത്തതിനെതിരെ കെവിന്റെ കുടുംബം. കെവിന്‍ കൊല്ലപ്പെടാന്‍ പ്രധാന കാരണം എസ്.ഐയുടെ അനാസ്ഥയാണ്. മുഖ്യമന്ത്രിക്കും പ്രതിപക്ഷനേതാവിനും മനുഷ്യാവകാശ കമ്മിഷനും പരാതി നല്‍കുമെന്ന് കെവിന്റെ പിതാവ് ജോസഫ് പറഞ്ഞു.
കെവിന്‍ വധക്കേസ് അന്വേഷണത്തില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് പിരിച്ചുവിടാന്‍ തീരുമാനിച്ച ഗാന്ധിനഗര്‍ എസ്‌ഐ എം.എസ്. ഷിബുവിനെ കഴിഞ്ഞ ദിവസമാണ് തിരിച്ചെടുത്തത്. ഷിബു നല്‍കിയ വിശദീകരണത്തെ തുടര്‍ന്ന് കൊച്ചി റേഞ്ച് ഐജി വിജയ് സാക്കറെയാണ് പിരിച്ചുവിടാനുള്ള തീരുമാനം റദ്ദാക്കിയത്.
കെവിന്റെ ഒന്നാം ഓര്‍മദിനത്തിലാണ് കേസില്‍ ഗുരുതര വീഴ്ച വരുത്തിയ ഗാന്ധിനഗര്‍ എസ്‌ഐയെ സര്‍വീസില്‍ തിരിച്ചെടുത്തുക്കൊണ്ട് ഐജി വിജയ് സാക്കറെ ഉത്തരവിറക്കിയത്. സംസ്ഥാനത്തെ പൊലീസ് സേനയ്ക്ക് തന്നെ നാണക്കേടുണ്ടാക്കിയ സംഭവമാണ് കെവിന്‍ വധക്കേസ്. അന്വേഷണത്തിലുള്‍പ്പെടെ ഗാന്ധിനഗര്‍ പൊലീസ് ഗുരുതരവീഴ്ചയാണ് വരുത്തിയിരുന്നത്. ഇതിന്റെ തുടര്‍ച്ചയായിരുന്നു ഗാന്ധിനഗര്‍ മുന്‍ എസ്‌ഐ എം.എസ്. ഷിബുവിനെ പിരിച്ചുവിടാനുള്ള തീരുമാനം. പിരിച്ചുവിടുന്നതിന് മുന്നോടിയായി ഷിബുവിന് നോട്ടിസ് നല്‍കി. ഈ നോട്ടിസിന് നല്‍കിയ മറുപടി പരിഗണിച്ചാണ് തീരുമാനം പിന്‍വലിച്ചത്.
ഐജിയുടെ നടപടിക്കെതിരെ കെവിന്റെ കുടുംബം പ്രതിഷേധവുമായി രംഗത്തെത്തി. കെവിന്റെ മരണത്തിന് ഇടയാക്കിയത് എസ്‌ഐയുടെ അനാസ്ഥയാണെന്ന് പിതാവ് ജോസഫ് ആരോപിച്ചു. എസ്‌ഐ ഷിബു വരുത്തിയത് ഗുരുതര വീഴ്ചയാണെന്ന് അന്വേഷണത്തിലും വ്യക്തമായിരുന്നു. പുലര്‍ച്ചെ വീട് ആക്രമിച്ച് കെവിനെയും ബന്ധുവിനെയും തട്ടിക്കൊണ്ടുപോയ വിവരം അറിഞ്ഞിട്ടും കേസ് എടുക്കാനോ അന്വേഷിക്കാനോ ഷിബു തയ്യാറായില്ല. കെവിന്റെ ഭാര്യ നീനുവും പിതാവും സ്‌റ്റേഷനിലെത്തി പരാതി പറഞ്ഞിട്ടും അവഗണിച്ചു. അക്രമിസംഘം വിട്ടയച്ച അനീഷിന്റെ മൊഴിയില്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്‌തെങ്കിലും അന്വേഷണം വൈകിപ്പിച്ചു.
മുഖ്യമന്ത്രിയുടെ സുരക്ഷചുമതലയുണ്ടെന്ന കാരണം പറഞ്ഞായിരുന്നു നീതിനിഷേധം. കൊല്ലപ്പെടുന്നതിന് തലേനാള്‍ കെവിനോടൊപ്പം സ്‌റ്റേഷനിലെത്തിയപ്പോള്‍ എസ്‌ഐ ക്രൂരമായാണ് പെരുമാറിയതെന്ന് നീനുവും മൊഴി നല്‍കിയിട്ടുണ്ട്. ഈ മൊഴി വിചാരണക്കിടെയിലും നീനു ആവര്‍ത്തിച്ചു. അന്വേഷണം വൈകിപ്പിച്ച് പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ അവസരം ഒരുക്കിയത് ഷിബുവാണെന്നും ഒരുഘട്ടത്തില്‍ ആരോപണം ഉയര്‍ന്നു. കോട്ടയം ജില്ലയില്‍ തന്നെ ഷിബുവിനെ നിയമിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ഐജിയുടെ ഉത്തരവിലുണ്ട്. അതേസമയം ഷിബുവിനെ കോട്ടയം ജില്ലയില്‍ നിയമിക്കുന്നത് പ്രതിഷേധത്തിന് വഴിവെക്കുമെന്നും മറ്റു ജില്ലകളില്‍ നിയമിക്കുന്നതാകും ഉചിതമെന്ന് കോട്ടയം എസ്പി ഹരിശങ്കര്‍ ഐജിയുടെ ശ്രദ്ധയില്‍പ്പെടുത്തി. എം.എസ്. ഷിബുവിന്റെ നിയമനം വകുപ്പുതല നടപടികളോടെയാണ്. സീനിയോറിറ്റി വെട്ടിക്കുറയ്ക്കും. ഒപ്പം ശമ്പള വര്‍ധനയും തടയുകയും ചെയ്യും. ഷിബുവിനെ പിരിച്ചുവിടാന്‍ നിയമ തടസമുണ്ടെന്നാണ് വിശദീകരണം. എസ്.ഐ ഷിബുവിനെ തിരിച്ചെടുത്തത് അറിഞ്ഞില്ലെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ പറയുന്നു

web desk 1: