X

കിഷന്‍ ഗഞ്ച് ഈദ് ദിന ആക്രമണം: സത്യമെന്ത്?

ഓരോരോ വാര്‍ത്തകള്‍ അസത്യങ്ങളായും ദുഷ്ടലാക്കോടെയും പരത്തുന്ന ഫാഷിസ്റ്റ് കുബുദ്ധി കൃത്യമായി ബോധ്യപ്പെട്ട ഒന്നായിരുന്നു ഇന്നലത്തെ കിഷന്‍ഗഞ്ച് ഈദ് ദിന കയ്യേറ്റ വാര്‍ത്തകള്‍. നേപ്പാള്‍ ബോര്‍ഡറിലെ പൊത്തിയ ബ്ലോക്കിലെ ഒരു ഗ്രാമത്തിലാണ് സംഭവം നടന്നത്.
മുസ്ലിംകള്‍ ഭൂമി കയ്യേറി ഈദ് നമസ്‌കരിച്ചു എന്ന വാര്‍ത്ത തികച്ചും അടിസ്ഥാന രഹിതമാണ്.

  1. മുസ്‌ലിംകള്‍ അവരുടെ ഈദ്ഗാഹിലാണ് നമസ്‌കരിച്ചത്. ആ ഭൂമിയെ കുറിച്ച് ഒരു തര്‍ക്കവുമില്ല.

കേരളത്തിലെ ചില മുസ്ലിം വിഭാഗങ്ങള്‍ സ്‌റ്റേഡിയങ്ങളിലും കടപ്പുറത്തും മറ്റും താല്‍ക്കലികമായി ഒരുക്കുന്ന ഈദ്ഗാഹ് മനസ്സിലുള്ളത് കൊണ്ടാണ് കേരളത്തില്‍ ‘ഭൂമി കയ്യേറി ഈദ് ഗാഹ് ആക്കി’ എന്ന വാര്‍ത്ത വേഗം വൈറലായത്. ശരിക്കും ഹനഫി മദ്ഹബ് അനുസരിച്ച് ജീവിക്കുന്നവരുടെ ഈദ് ഗാഹ് കണ്‍സപ്റ്റ് തന്നെ വേറെയാണ്. ഹനഫി മുസ് ലിംകള്‍ പള്ളിക്ക് പുറത്ത് പ്രത്യേകം വഖഫ് ചെയത് മാറ്റിവെക്കുന്ന ഈദ് ഗാഹുകളിലാണ് രണ്ട് പെരുന്നാളുകള്‍ നമസ്‌കരിക്കുക. പള്ളികളല്ലാത്ത, അധികവും കൃഷിയിടങ്ങളിലൊ കാടുകളിലോ ഒറ്റച്ചുമരും ബാക്കി ഗ്രൗണ്ടുമാക്കി മാറ്റി വെച്ച, രണ്ട് പെരുന്നാളുകള്‍ മാത്രം നമസകരിച്ച് പിന്നീട് കൃഷി പോലും ചെയ്യാതെ ബഹുമാനത്തോടെ മാറ്റിവെക്കുന്ന ഈദ് ഗാഹുകള്‍ ഉത്തരേന്ത്യയില്‍ സഞ്ചരിക്കുന്ന ഏതൊരാള്‍ക്കും പരിചിതമായിരിക്കും. കല്ലും മുള്ളും നിറഞ്ഞതാണെങ്കില്‍ പോലും അത്തരം ഭുമികളില്‍ ചെരുപ്പിട്ട് കയറുന്നത് പോലും അവര്‍ക്കിഷ്ടമില്ല.

  1. ഇന്നലെ അക്രമം നടന്നത് ഈദ്ഗാഹിലേക്ക് പോകുന്ന വഴിയിലുള്ള സര്‍ക്കാര്‍ മുമ്പ് വിതരണം ചെയ്ത എന്നാല്‍ കഴിഞ്ഞ നാലഞ്ച് വര്‍ഷമായി തര്‍ക്കം നിലനില്‍ക്കുന്ന ഭൂമിയിലാണ്. ആ വഴിയിലൂടെ ഈദ് ഗാഹിലേക്ക് പോകുന്ന ഏതാനും ചിലരെയാണ് ആദിവാസികള്‍ പതിയിരുന്ന് അമ്പുകള്‍ എയ്ത് വീഴ്ത്തിയത്.
  2. ഭൂമിയില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ വകയായുള്ള ഭൂമി വിതരണത്തിന്റെ ഭാഗമായി ചില മുസ്ലിം കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ പതിച്ച് നല്‍കിയ ഭൂമിയില്‍ ചില ആദിവാസി കുടുംബങ്ങള്‍ അവകാശമുന്നയിച്ചതാണ് ഈ പ്രശ്‌നങ്ങളുടെ അടിസ്ഥാനം.
  3. ഈ ഭൂമി തര്‍ക്കങ്ങളുടെ നിജസ്ഥിതി അറിയണമെങ്കില്‍ മുസ്‌ലിം ദലിത് ആദിവാസി പിന്നാക്കക്കാരുടെ നിത്യജീവിതത്തിന്റെ ഭാഗമായ ഭൂമി സംഘര്‍ഷങ്ങളെക്കുറിച്ചറിയണം. അവരെ തമ്മിലടിപ്പിക്കുന്ന ഭൂപ്രഭുക്കളുടെ ജാതി വെറിയും സാമ്പത്തിക കൊള്ളയും, ഇപ്പോള്‍ അതിലേക്ക് സുഗമമായി ചേര്‍ക്കപ്പെടുന്ന വര്‍ഗ്ഗീയവിഷവും അറിയണം.
  4. കിഷന്‍ ഗഞ്ചടക്കമുള്ള ഉത്തരേന്ത്യന്‍ ജില്ലകളില്‍ ഏറ്റവും കൂടുതല്‍ കോടതി കേസുകളും കുടുംബ പ്രശ്‌നങ്ങളും നടക്കുന്നത് ഭുമി വിഷയത്തിലാണ്. അധികപേര്‍ക്കും നിന്ന് തിരിയാനുള്ള ഇത്തിരി ഭൂമിയാണുണകുക. അത് ഭാഗം വെച്ച് പോകുന്നതിനനുസരിച്ച് കുടുംബ തര്‍ക്കങ്ങള്‍ കൂടുന്നു. കൂടുതല്‍ ഭൂമിയുള്ള ഏതാനും ചിലരുടെ പാട്ടകൃഷിക്കാരാണ് അധികപേരും. സ്ഥലമില്ലാത്തതിനാല്‍ ഹൈവേകള്‍ പോലും കയ്യേറി അടയാളം വെച്ച് അവര്‍ കൃഷി ചെയത ധാന്യങ്ങള്‍ ഉണക്കാന്‍ പോലും ഉപയോഗിക്കുന്നത് അവിടങ്ങളില്‍ നിത്യ കാഴ്ചയാണ്.
  5. വലിയ ഭൂമി ഉടമകള്‍ അവര്‍ തമ്മിലുള്ള കണക്കുകള്‍ തീര്‍ക്കാനും കച്ചവട കുതന്ത്രങ്ങള്‍ക്കും ആദിവാസികളെ ഉപയോഗപ്പെടുത്തുന്നതും ഇളക്കിവിടുന്നതും ഈയിടെ വര്‍ദ്ധിച്ചു വന്നിട്ടുണ്ട്. ഓരോരുത്തര്‍ തങ്ങളുടെ രാഷ്ട്രീയവും ആവശ്യാനുസരണം അതിലേക്ക് ചേര്‍ക്കുന്നു. അലീഗര്‍ കിഷന്‍ഗഞ്ച് സെന്ററിന് ഭൂമി അനുവദിച്ചപ്പോള്‍ അതില്‍ ആദിവാസികളെ കുടില്‍ കെട്ടി സമരം ചെയ്യാന്‍ പ്രേരിപ്പിച്ചവരില്‍ അവിടെ മെഡിക്കല്‍ കേളേജടക്കമുള്ള സ്ഥാപന ഭൂ താല്‍പര്യങ്ങളുള്ള സ്‌റ്റേറ്റ് ബി ജെ പി ട്രഷറര്‍ ജെയ്‌സ്വാള്‍ മുതല്‍ അലീഗര്‍ കാമ്പസ് അവിടെ വരരുത് എന്നാഗ്രഹിച്ച ചില മുസ്ലിം വ്യക്തികള്‍ വരെയുണ്ട്.
  6. ഞാനറിയുന്ന കിഷന്‍ഗഞ്ചിലെ മിക്ക മുസ്ലിം കുടുംബങ്ങളും തങ്ങളുടെ ഉറ്റവരുമായുള്ള ഭൂതര്‍ക്കങ്ങള്‍, കേസുകള്‍, കുഴപ്പങ്ങളുമായി കഴിയുന്നവരാണ്. ഇടക്കിടെ കൊലപാതകങ്ങള്‍ വരെ നടക്കും.
  7. ഈ നോമ്പ് മാസം വളരെ അടുത്ത് ബന്ധമുള്ള ഒരു സുഹൃത്തിന്റെ അകന്ന കുടുംബത്തില്‍ ജേഷ്ഠാനുജ മക്കള്‍ തമ്മില്‍ വര്‍ഷങ്ങളായി നില നില്‍ക്കുന്ന കൃഷിഭൂമി തര്‍ക്കം പര്യമതയിലെത്തി. നോമ്പുതുറക്കുന്നതിന് ഏതാനും നിമിഷങ്ങള്‍ക്ക് മുന്നെ അനിയന്റെ മക്കള്‍ വാളുകളെടുത്ത് ജേഷ്ഠന്റെ മക്കളെ വെട്ടി. രണ്ടാള്‍ സ്ഥലത്തും ഒരാള്‍ ആശുപത്രിയിലും മരിച്ചു. ഒരു കുടുംബത്തിലെ മൂന്നാളുകള്‍ ഒരേ ദിവസം കൊല്ലപ്പെടുന്നു. പക്ഷെ വര്‍ഗ്ഗീയതയുടെ നിറമുള്ളതേ ഇന്ന് ഇന്ത്യയില്‍ വാര്‍ത്തയാകു, ചര്‍ച്ചയാകൂ.
  8. കിഷന്‍ ഗഞ്ചില്‍ ഈദ് ദിനത്തില്‍ നടന്ന അക്രമണത്തില്‍ വര്‍ഗ്ഗീയത ഇല്ലെന്നാണ് മനസ്സിലാക്കേണ്ടത്. പരപ്രേരണയാല്‍ പലപ്പോഴും ആദിവാസികള്‍ ഉണ്ടാക്കുന്ന ഇത്തരം പ്രശ്‌നങ്ങളുടെ ഇരകള്‍ പലപ്പോഴും അവിടത്തെ ഹിന്ദുക്കള്‍ കൂടിയാണ്. അത് കൊണ്ട് തന്നെ ഈ പ്രശ്‌നത്തില്‍ അവിടത്തെ ഹിന്ദുക്കളും മുസ്ലിംകളുടെ കൂടെയാണെന്നാണ് അറിയാന്‍ കഴിഞ്ഞത്.
  9. ഇന്ത്യയില്‍ വര്‍ഗ്ഗീയ ഫാസിസം ശക്തമായിട്ടുണ്ട്. എന്നാല്‍ അധിക വിഷയങ്ങളിലും മനുഷ്യജീവിതത്തിന്റെ ഭാഗമായി ഉണ്ടാകാവുന്ന അധികാരപണജാതി പ്രശ്‌നങ്ങളിലേക്ക് വര്‍ഗ്ഗീയത കൂളായി ചേര്‍ക്കപ്പെടുകയാണ്. സംഘ പരിവാര്‍ ഫേക്ക് ഫാക്ടറികള്‍ ഇത്തരം ടൂളുകള്‍ നന്നായി ഉപയോഗപ്പെടുത്തുന്നു. ഇരബോധം കൂടിക്കൊണ്ടിരിക്കുന്ന മുസ്ലിംകള്‍ അതില്‍ വീണുപോകുന്നു.

കൂടുതല്‍ ജാഗ്രത കാണിക്കേണ്ട കാലമാണ്.

ഡോ. സുബൈര്‍ ഹുദവി ചേകനൂര്‍

ചിത്രങ്ങള്‍: രണ്ട് തരം മുതലെടുപ്പുകള്‍

chandrika: