X

ആ നോട്ടീസ് എതിരാളികള്‍ പ്രചരിപ്പിച്ചതാണെന്ന് മനസ്സിലാക്കാന്‍ അതിബുദ്ധി ആവശ്യമില്ല: കെഎം ഷാജി

കൊച്ചി: ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കുന്നതിന് രണ്ടാഴ്ച്ച സമയമുണ്ടെങ്കിലും എത്രയും വേഗം സുപ്രിംകോടതിയെ സമീപിക്കാനാണ് തീരുമാനമെന്ന് കെ.എം ഷാജി എം.എല്‍.എ. എംഎല്‍എ സ്ഥാനം അയോഗ്യനാക്കിയ വിധി ഹൈക്കോടതി തന്നെ സ്‌റ്റേ ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടി നേതൃത്വവുമായി ആലോചിച്ച ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. കേസില്‍ തന്റെ നിരപരാധിത്വം തെളിയിക്കുന്നതിനും സത്യം ബോധ്യപ്പെടുത്താനുമുള്ള ശ്രമം നടത്തിയിരുന്നു. ഓരോരുത്തരുടെയും ബോധ്യം എങ്ങനെയാണെന്ന് പറയാനാവില്ല. ഹൈക്കോടതിയിലെ ജഡ്ജിന്റെ ബോധ്യം ഞങ്ങള്‍ക്കെതിരായിട്ടായിരുന്നു. എഴുതുകയും വര്‍ത്തമാനം പറയുകയും ചെയ്യുന്നതിനുമപ്പുറം ജീവിതം കൊണ്ട് നിലപാട് തെളിയിച്ചയാളാണ് താന്‍. വര്‍ഗീയവാദത്തോട് എത്ര വിധി വന്നാലും കോംപ്രമൈസ് ചെയ്യാന്‍ കഴിയില്ല. തെരഞ്ഞെടുപ്പിന്റെ തലേദിവസം പോലും തന്റെ നിലപാട് വ്യക്തമായി പറഞ്ഞിട്ടുണ്ട്.

ആറു വര്‍ഷത്തെ വിലക്ക് ഒരു തരത്തിലും തന്നെ ബാധിക്കില്ല. അറുപത് വര്‍ഷം വിലക്കിയാലും തനിക്ക് കുഴപ്പമില്ല. എം.എല്‍.എയായി ഇരിക്കണമെന്നത് ഒരു വിഷയമേയല്ല. പക്ഷേ വര്‍ഗീയവാദ പരാമര്‍ശം തനിക്കെതിരെ വന്നതില്‍ വലിയ സങ്കടമുണ്ട്. അതല്ലെന്ന് തെളിയിക്കാനാണ് തന്റെ ഇനിയുള്ള പോരാട്ടവും ശ്രമവും.
വലിയ പ്രത്യാഘാതമുണ്ടാക്കാനാവുന്ന നോട്ടീസാണ് തനിക്കെതിരെ എതിരാളികള്‍ പ്രചരിപ്പിച്ചത്. സാമാന്യ ജനാധിപത്യ ബോധമുള്ള ഒരു മനുഷ്യന്‍ അങ്ങനെയൊരു നോട്ടീസ് ഇറക്കില്ല. ആ ഭാഷ പോലും തനിക്ക് പരിചയമല്ല. 20-21 ശതമാനം മാത്രം മുസ്‌ലിംകളുള്ള ഒരു മണ്ഡലത്തില്‍ ആ നോട്ടീസ് തനിക്ക് ഉപകാരമല്ല ചെയ്യുക മറിച്ച് ഉപദ്രവമാണ് ഉണ്ടാക്കുകയെന്ന് ചിന്തിക്കാന്‍ വലിയ ബുദ്ധിയൊന്നും വേണ്ട. കോടതി വിധി സ്‌റ്റേ ചെയ്തത് കൊണ്ട് ആശ്വാസം തോന്നുന്നില്ല, തന്നെ കുറിച്ചുള്ള കോടതി പരാമര്‍ശമാണ് നീക്കി കിട്ടേണ്ടത്. അതല്ലാതൊരു ആശ്വാസം തനിക്കില്ല. ജനങ്ങളുടെ വിധിയേക്കാള്‍ വലിയൊരു വിജയം തനിക്ക് ആവശ്യമില്ലെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

chandrika: