X

കൂടത്തായി കേസ്: പോസ്റ്റ്‌മോര്‍ട്ടത്തെ എതിര്‍ത്തത് ദുരൂഹത; സിലിയുടെ കൊലപാതകത്തില്‍ ഷാജുവിനെ ഇന്ന് ചോദ്യം ചെയ്യും

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരക്കേസില്‍ സിലിയുടെ മരണത്തില്‍ ദുരൂഹതയേറുന്നു. കേസിലെ മുഖ്യപ്രതി ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനെ വീണ്ടും ചോദ്യം ചെയ്യുന്നതിനാണ് തീരുമാനം. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അന്വേഷണസംഘം ഷാജുവിന് നിര്‍ദേശം നല്‍കി. വടകര എസ്പി ഓഫീസില്‍ ഹാജരാകാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ഷാജുവിന്റെ ആദ്യഭാര്യ സിലി സെബാസ്റ്റ്യന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഷാജുവിനെ ചോദ്യം ചെയ്യുന്നത്.

സിലിയുടെ കൊലപാതകത്തില്‍ ഷാജുവിനും പങ്കുണ്ടായിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. ഇതിനാലാണ് സിലിയുടെ പോസ്റ്റ്‌മോര്‍ട്ടത്തെ ഷാജു എതിര്‍ത്തത്. സിലി ജീവിച്ചിരിക്കുമ്പോള്‍ തന്നെ ഷാജുവും ജോളിയുമായി ബന്ധമുണ്ടായിരുന്നുവെന്നും അന്വേഷണസംഘം വിലയിരുത്തുന്നു. സിലിയുടെ മരണം ഷാജുവിന് അറിയാമായിരുന്നുവെന്ന് ജോളി കഴിഞ്ഞ ദിവസം അന്വേഷണ ഉദ്യോഗസ്ഥരോട് മൊഴി നല്‍കിയിരുന്നു.

ഷാജുവുമായുള്ള അടുപ്പം സിലി ചോദ്യം ചെയ്തതാണ് കൊലപാതകത്തിന് കാരണം. പുലിക്കയത്തെ ഷാജുവിന്റെ വീട്ടില്‍ എത്തുന്നത് വിലക്കാന്‍ സിലി ശ്രമിച്ചു. സിലിയുടെ നീക്കങ്ങളില്‍ ഷാജുവിന്റെ വീട്ടുകാര്‍ക്കും എതിര്‍പ്പുണ്ടായിരുന്നുവെന്നും ജോളി മൊഴി നല്‍കിയിട്ടുണ്ട്.

സിലി വധക്കേസില്‍ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് ജോളി ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. സിലിയുടെ ആഭരണങ്ങള്‍ ഷാജുവിനെ ഏല്‍പ്പിച്ചുവെന്നും ജോളി മൊഴി നല്‍കിയിട്ടുണ്ട്. ഡന്റല്‍ ക്ലിനിക്കില്‍വച്ച് ബോധരഹിതയായ സിലിയെ ഓമശ്ശേരിയിലെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചിരുന്നു. ഇവിടെയത്തിയപ്പോഴേക്കും സിലി മരിച്ചു. സിലി ധരിച്ചിരുന്ന ആഭരങ്ങള്‍ ഇതോടെ കൂടയുണ്ടായിരുന്ന ജോളിയെ ഏല്‍പ്പിച്ചു. ഈ ആഭരണങ്ങളാണ് പിന്നീട് കാണാതായത്.

chandrika: