crime scene tape focus on word 'crime' in cenematic dark tone with copy space

Culture

കൂടത്തായിയിലെ മരണം; കല്ലറ തുറന്ന് മൃതദേഹങ്ങള്‍ പുറത്തെടുത്തു

By chandrika

October 04, 2019

കൂടത്തായി: കോഴിക്കോട് കൂടത്തായിയിലെ മരണങ്ങളില്‍ ദുരൂഹതയുണ്ടെന്ന സംശയത്തെ തുടര്‍ന്ന് കല്ലറ തുറന്ന് മൃതദേഹങ്ങള്‍ പുറത്തെടുത്തു. ബന്ധുക്കളായ ആറുപേരുടെ സമാനമായ മരണത്തെ തുടര്‍ന്നാണ് വര്‍ഷങ്ങള്‍ക്കു ശേഷം കല്ലറ തുറന്ന് മൃതദേഹങ്ങള്‍ ഫോറന്‍സിക് പരിശോധന നടത്തുന്നത്. കോടഞ്ചേരി പള്ളിയില്‍ അടക്കിയ സിസിലിയുടേയും കുഞ്ഞിന്റേയും മൃതദേഹമാണ് ആദ്യം പുറത്തെടുക്കുന്നത്. മരിച്ച ആറ് പേരില്‍ നാല് പേരുടെ മൃതദേഹം കൂടത്തായി ലൂര്‍ദ്ദ് മാതാ പള്ളിയിലെ കല്ലറകളിലാണ് അടക്കിയിരിക്കുന്നത്. മണ്ണില്‍ ദ്രവിക്കാതെയുള്ള എല്ലിന്‍ കഷണങ്ങള്‍ പല്ല് എന്നിവയാണ് പരിശോധിക്കുക. ഈ പരിശോധനയില്‍ സയനൈഡടക്കമുള്ള വിഷം ഉള്ളില്‍ ചെന്നാണോ മരണമെന്നത് വ്യക്തമാകും.

വിദ്യാഭ്യാസവകുപ്പിലെ റിട്ടയേഡ് ഉദ്യോഗസ്ഥനായ കൂടത്തായി പൊന്നാമറ്റം ടോം തോമസ്, ഭാര്യ അന്നമ്മ, മകന്‍ റോയ്, അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍, ഇവരുടെ ബന്ധു സിസിലി, ഇവരുടെ പത്തുമാസം പ്രായമുള്ള മകള്‍ എന്നിവരാണ് ദുരൂഹവും സമാനവുമായ സാഹചര്യത്തില്‍ മരിച്ചത്. 2002 ലായിരുന്നു ആദ്യ മരണം. 2011ല്‍ ടോം തോമസിന്റെ മകന്‍ റോയിയും തൊട്ടുപിന്നാലെ അന്നമ്മയുടെ സഹോദരന്‍ മാത്യുവും മരിച്ചു. ഒരുവര്‍ഷത്തിനുശേഷം മാസങ്ങളുടെ വ്യത്യാസത്തില്‍ ടോമിന്റെ സഹോദര പുത്രന്റെ ഭാര്യയായ സിസിലിയും മകള്‍ അല്‍ഫോന്‍സയും മരിച്ചു. പെട്ടന്ന് കുഴഞ്ഞുവീണുള്ള മരണമായിരുന്നു ഇതെല്ലാം തന്നെ. സമാനസ്വഭാവമുള്ള മരണത്തില്‍ സംശയം തോന്നിയ ടോമിന്റെ മകന്‍ റോജോയുടെ പരാതിയാണ് ഒടുവില്‍ കല്ലറകള്‍ തുറന്നുപരിശോധിക്കുന്നതുവരെ എത്തിയത്.

ഫോറന്‍സിക് പരിശോധനക്ക് ശേഷം ബ്രെയിന്‍ മാപ്പിംഗ് അടക്കമുള്ള പരിശോധനകളും നടത്താനും ആലോചനയുണ്ടെന്നാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്. കോഴിക്കോട് സബ് കളക്ടറുടെ നേതൃത്വത്തിലായിരിക്കും പരിശോധന നടക്കുക. സ്വത്തുക്കള്‍ തട്ടിയെടുക്കാനുള്ള ശ്രമമാണോ മരണത്തിന് പിന്നിലെന്ന് െ്രെകംബ്രാഞ്ച് സംശയിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട നിര്‍ണ്ണായകമായ തെളിവുകള്‍ െ്രെകബ്രാഞ്ചിന് കിട്ടിയിട്ടുണ്ടെന്നാണ് സൂചന. അന്വേഷണം അന്തിമ ഘട്ടത്തിലാണെന്നും ഫോറന്‍സിക് പരിശോധനാ ഫലം കിട്ടുന്നതോടെ ദുരൂഹത നീക്കാനാകുമെന്നും െ്രെകംബ്രാഞ്ച് വ്യക്തമാക്കുന്നു.