X

കൊവിഡ് കേസുകള്‍ കൂടുന്നു; മാസ്‌ക് നിര്‍ബന്ധമാക്കി സിംഗപ്പൂരും ഇന്തോനേഷ്യയും

കൊവിഡ് കേസുകള്‍ അധികമായ സാഹചര്യത്തില്‍ വിവിധ തെക്കുകിഴക്കന്‍ രാജ്യങ്ങള്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും മാസ്‌ക് നിര്‍ബന്ധമാക്കുകയും ചെയ്തു. സിംഗപ്പൂര്‍,ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളാണ് മാസ്‌ക് നിര്‍ബന്ധമാക്കിയത്. അന്താരാഷ്ട്ര യാത്രക്കാരോടും സ്വദേശികളോടും വിമാനത്താവളങ്ങളില്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

പരിശോധനയുടെ ഭാഗമായി വിമാനത്താവളങ്ങളില്‍ ടെമ്പറേച്ചര്‍ സ്‌കാനറും ഉണ്ടാകും. ‘ പ്രതിരോധശേഷി കുറയുന്നതും വര്‍ഷാവസാനത്തെ വര്‍ദ്ധിച്ച യാത്രകളും കമ്മ്യൂണിറ്റി ഇടപെടലുകളും ഉള്‍പ്പെടെ നിരവധി ഘടകങ്ങള്‍ കൊവിഡ് കേസുകളുടെ വര്‍ധനവിന് കാരണമാകാം. യാത്രയും ഉത്സവ സീസണും മറ്റൊരു കാരണമായിട്ടുണ്ട്” സിംഗപ്പൂര്‍ ആരോഗ്യ മന്ത്രാലയം വെബ്‌സൈറ്റില്‍ പറയുന്നു.

ഇന്തോനേഷ്യയിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. 2 ഡോസ് വാക്‌സിനെടുക്കാനും മാസ്‌ക് കൃത്യമായി ധരിക്കാനും കൈകള്‍ എപ്പോഴും വൃത്തിയായി കഴുകാനും അസുഖം ബാധിച്ചാല്‍ വീട്ടിലിരിക്കാനും ഇന്തോനേഷ്യന്‍ ആരോഗ്യ മന്ത്രാലയം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

ചില അതിര്‍ത്തി ചെക്ക്പോസ്റ്റുകളില്‍ തെര്‍മല്‍ സ്‌കാനറുകള്‍ പുനഃസ്ഥാപിച്ചതായി സ്ട്രെയിറ്റ്സ് ടൈംസ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ബതം ഫെറി ടെര്‍മിനലും ജക്കാര്‍ത്തയിലെ പ്രധാന അന്താരാഷ്ട്ര വിമാനത്താവളവും ഇതില്‍ ഉള്‍പ്പെടുന്നു.

മലേഷ്യയില്‍ ഒരാഴ്ചയ്ക്കിടെ കൊവിഡ് കേസുകള്‍ ഇരട്ടിയായി, ഡിസംബര്‍ 2 ന് അവസാനിച്ച ആഴ്ചയില്‍ 6,796 ആയി വര്‍ധിച്ചു, കഴിഞ്ഞ ആഴ്ച 3,626 ആയിരുന്നു.എസ്സിഎംപി റിപ്പോര്‍ട്ട് അനുസരിച്ച്, വ്യാപനം നിയന്ത്രണത്തിലാണെന്നും ആരോഗ്യസംരക്ഷണ സംവിധാനത്തെ ബുദ്ധിമുട്ടിക്കുന്നില്ലെന്നും മലേഷ്യന്‍ അധികൃതര്‍ അറിയിച്ചു.

 

 

webdesk13: