X

അപൂര്‍വ വൈറസ് ബാധ: സൂപ്പിക്കടയില്‍ പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്തും

വൈറല്‍ പനി ബാധിച്ച് 3 പേര്‍ മരിച്ച സൂപ്പി ക്കടയില്‍ നടന്ന മെഡിക്കല്‍ പരിശോധനാ ക്യാമ്പ്‌

കോഴിക്കോട്: ഒരു കുടുംബത്തിലെ മൂന്ന് പേര്‍ പനിബാധിച്ച് മരിച്ച സൂപ്പിക്കടയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്താന്‍ തീരുമാനിച്ചു.മന്ത്രി ടി.പി രാമകൃഷ്ണന്റെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന ആരോഗ്യ വകുപ്പ് മേധാവികളുടെയും ജനപ്രതിനിധികളുടെയും രാഷ്ട്രീയ കക്ഷി നേതാക്കളുടെയും യോഗമാണ് ഈ തീരുമാനമെടുത്തത്.

രോഗബാധിതര്‍ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തും. പനി ബാധിത പ്രദേശങ്ങളില്‍ ഇന്ന് മെഡിക്കല്‍ സംഘം പരിശോധന നടത്തും. കൊതുകുകളുടെ ഉറവിടനശീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും. പക്ഷിമൃഗാദികള്‍ കഴിച്ച് ബാക്കി വന്ന മാമ്പഴമുള്‍പെടെയുള്ളവ കഴിക്കരുത്. രോഗം പരത്തുന്ന വൈറസുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന പോസ്റ്റുകളില്‍ വഞ്ചിതരാകരുതെന്ന് യോഗം മുന്നറിയിപ്പ് നല്‍കി.

ആരോഗ്യ വകുപ്പ് ഡയരക്ടര്‍ ആര്‍.എല്‍ സരിത, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ ആയിഷ, വൈസ് പ്രസിഡണ്ട് എന്‍.പി വിജയന്‍, എ.കെ.ബാലന്‍, എ.സി.സതി, പി.പി. കൃഷ്ണാനന്ദന്‍, എസ്.പി കുഞ്ഞമ്മദ്, ആനേരി നസീര്‍, കെ.വി രാഘവന്‍ മാസ്റ്റര്‍, കെ.വി കുഞ്ഞിക്കണ്ണന്‍, പാളയാട്ട് ബഷീര്‍, മൂസ കോത്ത മ്പ്ര, സഫിയ പടിഞ്ഞാറയില്‍ സംസാരിച്ചു.

സത്വര നടപടികള്‍ കൈക്കൊള്ളണം: മുസ്‌ലിംലീഗ്

കോഴിക്കോട്: പേരാമ്പ്രയില്‍ അപൂര്‍വ്വ പനിയെ തുടര്‍ന്ന് മൂന്ന് പേര്‍ മരിക്കാനിടയാക്കിയ സാഹചര്യം നേരിടാന്‍ സര്‍ക്കാരും ആരോഗ്യ വകുപ്പും സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് മുസ്‌ലിം ലീഗ് നേതാക്കള്‍ ആവശ്യപ്പെട്ടു. രോഗത്തെ തുടര്‍ന്നുണ്ടായ സാഹചര്യം കണക്കിലെടുത്ത് മുന്‍ കരുതലുകള്‍ സ്വീകരിക്കണം. അപൂര്‍വ്വമായ പനിയെ തുടര്‍ന്ന് ജനങ്ങള്‍ ഭീതിയിലാണ്. ഭീതിയകറ്റാന്‍ സര്‍ക്കാര്‍ വകുപ്പുകള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. ആവശ്യമായ സഹായങ്ങളും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകണം. രോഗത്തെ കുറിച്ച് ശരിയായ വിവരം കൈമാറാന്‍ വകുപ്പുകള്‍ തയ്യാറാകണമെന്നും മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ഉമ്മര്‍ പാണ്ടികശാല, ജനറല്‍ സെക്രട്ടറി എം.എ റസാഖ് മാസ്റ്റര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

chandrika: