X
    Categories: CultureNewsViews

കാസർകോട് ഇരട്ടക്കൊല: അടിമുടി ദുരൂഹത; സി.ബി.ഐ അന്വേഷണം അനിവാര്യം -കെ.പി.എ മജീദ്

കോഴിക്കോട്: കാസർകോട് പെരിയ കല്ലോട്ട് രണ്ട് കോൺഗ്രസ് പ്രവർത്തകരെ സി.പി.എം നിഷ്ടൂരമായി കൊലപ്പെടുത്തിയതിന് പിന്നിൽ വൻ ഗൂഢാലോചനയാണ് നടന്നതെന്നും അടിമുടി ദുരൂഹതയുള്ള സംഭവത്തെക്കുറിച്ച് സി.ബി.ഐ അന്വേഷണം അനിവാര്യമാണെന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടി കെ.പി.എ മജീദ്. ഇപ്പോൾ പിടികൂടിയ പ്രതികളെല്ലാം സി.പി.എം നിശ്ചയിച്ചു നൽകുന്നവരാണ്. പാർട്ടി അറിയാതെ വടക്കൻ മലബാറിൽ ഒരു സി.പി.എമ്മുകാരനും കൊല ചെയ്യില്ലെന്ന് പ്രതിയുടെ കുടുംബത്തിന്റെ വെളിപ്പെടുത്തലോടെ കൂടുതൽ വ്യക്തമായി. പ്രതിയുടെ കുടുംബത്തെ പണം നൽകി സ്വാധീനിക്കാനുള്ള ശ്രമങ്ങൾ പുറത്തായതിൽ അതിശയോക്തിയില്ല. രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യാനും കൃത്രിമ പ്രതികളെ നൽകാനും സി.പി.എമ്മിന് സ്ഥിരം സംവിധാനം ഉണ്ട്.
സംസ്ഥാന ഭരണത്തിന്റെ തണലിൽ കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കൈക്ക് സ്വാധീനം ഇല്ലെന്ന് വീട്ടുകാർ വെളിപ്പെടുത്തിയ പ്രതി കൃത്യം ചെയ്തെന്ന് കുറ്റസമ്മതം നടത്തുന്നതും തുരുമ്പിച്ച ആയുധം കണ്ടെടുക്കുന്നതും നാടകമാണ്. കേന്ദ്ര ഏജൻസി അന്വേഷിക്കാതെ യഥാർത്ഥ കുറ്റവാളികൾ പിടിയിലാവുകയില്ല.

നീതി ലഭിക്കും വരെ ജനാധിപത്യ സമൂഹം ജാഗ്രതയോടെ നിലയുറപ്പിക്കണം. കുറ്റമറ്റ അന്വേഷണത്തിന് ലോക്കൽ പോലീസിൽ നിന്ന് കേസ് ഉടൻ സി.ബി.ഐക്ക് വിടാൻ ഭരണകൂടം തയ്യാവണം. മാർച്ച് രണ്ടിന് കാസർകോട് ജില്ലയിൽ ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന യു.ഡി.എഫ് ധനശേഖരണം വൻ വിജയമാക്കണമെന്നും കെ.പി.എ മജീദ് ആവശ്യപ്പെട്ടു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: