X
    Categories: CultureMoreNewsViews

കെ.ടി ജലീലിന്റെ ബന്ധുവിന്റെ യോഗ്യതക്ക് കേരളത്തില്‍ അംഗീകാരമില്ല

കോഴിക്കോട്: സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനില്‍ ജനറല്‍ മാനേജരായി നിയമിക്കപ്പെട്ട മന്ത്രിബന്ധുവിന്റെ യോഗ്യത സംബന്ധിച്ചും വിവാദം. മന്ത്രി കെ.ടി. ജലീലിന്റെ ബന്ധു കെ.ടി. അദീബിന്റെ പി.ജി.ഡി.ബി.എക്ക് കേരളത്തിലെ ഒരു സര്‍വകലാശാലയുടെയും അംഗീകാരമില്ലെന്നു തെളിഞ്ഞു. ചുമതലയേറ്റ് ഒരു മാസം കഴിഞ്ഞപ്പോള്‍, ശമ്പളം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിബന്ധു കോര്‍പറേഷന് അപേക്ഷ നല്‍കിയതിന്റെ വിവരങ്ങളും പുറത്തായി.

അണ്ണാമല സര്‍വകലാശാലയുടെ വിദൂര വിദ്യാഭ്യാസ വിഭാഗത്തില്‍ നിന്നാണ് അദീബ് ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദാനന്തര ബിരുദ ഡിപ്ലോമ (പി.ജി.ഡി.ബി.എ) നേടിയത്. ബി ടെക്കിനൊപ്പം പി.ജി.ഡി.ബി.എയും ഉള്ളതുകൊണ്ടാണ് അദീബിനെ ജോലിക്കെടുത്തത്. കാലിക്കറ്റ് സര്‍വകലാശാല ഈ കോഴ്‌സിന് അംഗീകാരം നല്‍കിയിട്ടുണ്ടെന്നാണു കോര്‍പറേഷന്റെ വാദം. എന്നാല്‍, അണ്ണാമല സര്‍വകലാശാലയുടെ പി.ജി.ഡി.ബി.എ്ക്കു കാലിക്കറ്റിന്റെ അംഗീകാരമില്ല. കേരള, എം.ജി സര്‍വകലാശാലകളും ഈ കോഴ്‌സ് അംഗീകരിച്ചിട്ടില്ല. അദീബ് ജോലി അപേക്ഷ്‌ക്കൊപ്പം പി.ജി.ഡി.ബി.എം കോഴ്‌സിന്റെ തുല്യതാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെന്നു യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.

ആദ്യമാസത്തെ ശമ്പളം ലഭിച്ചതിനു ശേഷമാണു വര്‍ധന ആവശ്യപ്പെട്ട് അദീബ് കോര്‍പറേഷന് അപേക്ഷ നല്‍കിയത്. സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ അദീബിന് 1.10 ലക്ഷം രൂപയായിരുന്നു ശമ്പളമെന്നാണു കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടര്‍ വി.കെ. അക്ബര്‍ പറയുന്നത്. എന്നാല്‍, കോര്‍പറേഷനില്‍ 86,000 രൂപയാണു മാസശമ്പളം നല്‍കുന്നത്. അലന്‍വന്‍സുകളൊന്നുമില്ല. ആദ്യമാസത്തെ ശമ്പളം നല്‍കിയപ്പോള്‍ അലവന്‍സ് കൊടുക്കണമെന്ന് അദീബ് അഭ്യര്‍ഥിച്ചതായി എം.ഡി പറഞ്ഞു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: