X

ലഡാക്ക് ഓട്ടോണമസ് ഹില്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പ്; ഒരക്കത്തില്‍ ഒതുങ്ങി ബി.ജെ.പി, കോണ്‍ഗ്രസ് സഖ്യത്തിന് ഉജ്ജ്വല വിജയം

ലഡാക്ക് ഓട്ടോണമസ് ഹില്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ തകര്‍പ്പന്‍ വിജയം നേടി കോണ്‍ഗ്രസ് നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം. 2019ല്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീരില്‍ നടന്ന ആദ്യ വോട്ടെടുപ്പില്‍ ഞെട്ടിക്കുന്ന തോല്‍വിയാണ് ബി.ജെ.പി ഏറ്റുവാങ്ങിയത്.

26 സീറ്റുകളുള്ള ലഡാക്ക് കൗണ്‍സിലിന്റെ വോട്ടെണ്ണലില്‍ കോണ്‍ഗ്രസും നാഷണല്‍ കോണ്‍ഫറന്‍സും ബി.ജെ.പിയെ ബഹുദൂരം പിന്നിലാക്കി മുന്നേറി. ഫലം പ്രഖ്യാപിച്ച 22 സീറ്റുകളില്‍ കോണ്‍ഗ്രസ് 8 സീറ്റും നാഷണല്‍ കോണ്‍ഫറന്‍സ് 11 സീറ്റും നേടിയാണ് കുതിച്ചത്.

ബിജെപിക്ക് 2 സീറ്റും ഒരു സീറ്റ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്കുമാണ് ലഭിച്ചത്. കാര്‍ഗിലില്‍ എന്‍സിയും കോണ്‍ഗ്രസും പോലുള്ള മതേതര പാര്‍ട്ടികള്‍ വിജയിക്കുന്നത് സന്തോഷകരമാണെന്ന് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി അധ്യക്ഷ മെഹബൂബ മുഫ്തി പറഞ്ഞു. തെരഞ്ഞെടുപ്പില്‍ പിഡിപി മത്സരിച്ചിരുന്നില്ല. ” എന്‍സിയും കോണ്‍ഗ്രസും പോലുള്ള മതേതര പാര്‍ട്ടികള്‍ കാര്‍ഗിലില്‍ വിജയം നേടുന്നത് കാണുന്നതില്‍ സന്തോഷമുണ്ട്. 2019 ന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണിത്. ലഡാക്കിലെ ജനങ്ങള്‍ മറുപടി നല്‍കി” മെഹബൂബ മുഫ്തി പറഞ്ഞു.

ഏകദേശം 65 ശതമാനം വോട്ടര്‍മാരാണ് തെരഞ്ഞെടുപ്പ് വോട്ട് ചെയ്തിരുന്നത്. സുപ്രീം കോടതിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് കഴിഞ്ഞ മാസം ആദ്യമാണ് ലഡാക്ക് ഭരണകൂടം കാര്‍ഗില്‍ മേഖലയിലെ ലഡാക്ക് ഓട്ടോണമസ് ഹില്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പിന്റെ പുതിയ ഷെഡ്യൂള്‍ പ്രഖ്യാപിച്ചത്.

തെരഞ്ഞെടുപ്പിന് മുന്‍പ് കോണ്‍ഗ്രസ് എന്‍സിയുമായി കൈകോര്‍ത്ത് 22 സ്ഥാനാര്‍ഥികളെ നിര്‍ത്തുകയായിരുന്നു. എന്‍സി ഒറ്റയ്ക്ക് 17 സീറ്റിലാണ് മത്സരിച്ചത്. ബി.ജെ.പിയുമായി കടുത്ത മത്സരം നടക്കുന്ന പ്രദേശങ്ങളില്‍ മാത്രമാണ് സഖ്യമെന്ന് ഇരു പാര്‍ട്ടികളും വ്യക്തമാക്കിയിരുന്നു.

webdesk13: