X

അന്വേഷണത്തിലെ മന്ദഗതി നിര്‍ത്തണം, ഇതൊരു തീരാത്ത കഥ പോലെയാവരുത്; ലഖിംപൂര്‍ സംഭവത്തില്‍ യുപി സര്‍ക്കാരിനോട് സുപ്രീംകോടതി

ന്യൂഡല്‍ഹി: ലഖിംപൂരില്‍ കര്‍ഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ യുപി സര്‍ക്കാരിന്റെ മെല്ലെപ്പോക്ക് അനുവദിക്കാനാവില്ലെന്ന് സുപ്രീംകോടതി. അന്വേഷണത്തില്‍ കാണിക്കുന്ന ഈ അലംഭാവം നിര്‍ത്തണമെന്ന് കോടതി പറഞ്ഞു. രൂക്ഷ വിമര്‍ശനമാണ് യുപി സര്‍ക്കാരിനെതിരെ കോടതി ഉന്നയിച്ചത്.

രാത്രി ഒരുമണി വരെ കാത്തിരുന്നിട്ടും യുപി സര്‍ക്കാര്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പിച്ചില്ലെന്ന് ചീഫ് ജസ്റ്റിസ് എന്‍വി രമണ അറിയിച്ചു. ഈ കേസ് ഒരു അവസാനിക്കാത്ത കഥ പോലെയാവരുത്. സര്‍ക്കാരിന്റെ മന്ദഗതി അവസാനിപ്പിക്കണമെന്നും കോടതി.

അതേസമയം ഇന്ന് കോടതി തുടങ്ങുന്നതിന് തൊട്ടുമുമ്പ് അന്വേഷണ റിപ്പോര്‍ട്ട് യുപി സര്‍ക്കാര്‍ നല്‍കി. അതിനും കോടതിയുടെ ഭാഗത്ത് നിന്ന് വിമര്‍ശനം കിട്ടി. കേസ് തുടങ്ങുന്നതിന് തൊട്ടുമുമ്പ് റിപ്പോര്‍ട്ട് നല്‍കിയാല്‍ ജഡ്ജിമാര്‍ക്ക് അതെങ്ങനെ പരിഗണിക്കാനാവുമെന്ന് എന്‍വി രമണ ചോദിച്ചു. മാത്രവുമല്ല, നല്‍കിയ റിപ്പോര്‍ട്ടില്‍ തന്നെ മുഴുവന്‍ വിവരങ്ങളുമില്ലെന്നും കോടതി പറഞ്ഞു.

കേസില്‍ 44 സാക്ഷികളാണ് ഉള്ളത്. ഇതില്‍ നാല് പേരെ മാത്രമാണ് ക്രിമിനല്‍ നടപടി ചട്ടം 164 പ്രകാരം മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി രഹസ്യ മൊഴി രേഖപെടുത്തിയത്. ബാക്കിയുള്ളവരുടെ രഹസ്യ മൊഴി രേഖപെടുത്താത്തത് എന്ത് കൊണ്ടാണെന്ന് സുപ്രീം കോടതി ആരാഞ്ഞു. ദസറ അവധിയെ തുടര്‍ന്ന് മജിസ്‌ട്രേറ്റ് കോടതി അവധി ആയതിനാലാണ് രഹസ്യ മൊഴി രേഖപ്പെടുത്തുന്നത് വൈകിയതെന്ന് യുപി സര്‍ക്കാറിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ സുപ്രീം കോടതിയെ അറിയിച്ചു.

അടുത്ത ആഴ്ചക്കകം എല്ലാ സാക്ഷികളുടെയും രഹസ്യ മൊഴി രേഖപെടുത്താന്‍ കോടതി നിര്‍ദേശിച്ചു. സാക്ഷികള്‍ക്ക് സുരക്ഷ ഉറപ്പാക്കണം. അനന്തമായി അന്വേഷണം നീട്ടിക്കൊണ്ടുപോകാന്‍ കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

web desk 1: