X

മോദിയുടെ സന്ദര്‍ശനംനല്‍കുന്ന പാഠം- എഡിറ്റോറിയല്‍

സെപ്തംബര്‍ 24 മുതല്‍ 26 വരെ മൂന്നു ദിവസങ്ങളിലായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ അമേരിക്കാസന്ദര്‍ശനത്തിന് അര്‍ഹിക്കുന്ന വിധത്തിലുള്ള വാര്‍ത്താപ്രാധാന്യമാണ് മാധ്യമങ്ങളില്‍നിന്ന് ലഭിച്ചത്. യാത്ര തിരിക്കുമ്പോള്‍ വിമാനത്തിലിരുന്ന് പ്രധാനമന്ത്രി ഫയലുകള്‍ നോക്കുന്നതുമുതല്‍ തിരിച്ചെത്തിയശേഷം തലസ്ഥാനത്ത് ബി.ജെ.പിഒരുക്കിയ സ്വീകരണത്തില്‍വരെ മോദിയുടെ രീതികള്‍ വേറിട്ടുനിന്നു. അതാകട്ടെ സമൂഹമാധ്യമങ്ങളില്‍ വലിയ പരിഹാസങ്ങള്‍ക്ക് ഇരയാകുകയും ചെയ്തു. ഫയലുകളുടെ പുറത്ത് വെളിച്ചം കാണിച്ച് ചിത്രമെടുത്തതും മറ്റു പ്രധാനമന്ത്രിമാരൊന്നും ചെയ്യാത്തരീതിയില്‍ തിരിച്ചെത്തിയപ്പോള്‍ ഒരുക്കിയപൗരസ്വീകരണവും മോദിയുടെ സ്വതസ്സിദ്ധമായ ശൈലിയാണെന്ന് കരുതാമെങ്കിലും യു.എന്‍-അമേരിക്കാസന്ദര്‍ശനംകൊണ്ട് എന്താണ് രാജ്യം നേടിയതെന്ന് വിലയിരുത്തുന്നത് ഉചിതമാകും. ഐക്യരാഷ്ട്ര പൊതുസഭയില്‍ പ്രസംഗിച്ചതും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായും വൈസ്പ്രസിഡണ്ടും ഇന്ത്യന്‍ വംശജയുമായ കമലഹാരിസുമായും ആസ്‌ട്രേലിയ, ജപ്പാന്‍ എന്നീ രാഷ്ട്രത്തലവന്മാരുമായും നേരില്‍ സംസാരിച്ചതും വലിയ നേട്ടമായി കാണണം. അമേരിക്കാനന്തര അഫ്ഗാനിസ്ഥാന്റെ കലുഷിതമായ അയല്‍പക്ക രാഷ്ട്രീയകാലാവസ്ഥയില്‍ ഇന്ത്യയെ സംബന്ധിച്ച് അമേരിക്കയുടെയും ചൈനാവിരോധികളായ ഇതര രാഷ്ട്രങ്ങളുടെയും പിന്തുണ ലഭിക്കുക എന്നത് വലിയ കാര്യം തന്നെയാണെന്നതില്‍ തര്‍ക്കമില്ല. അഫ്ഗാനിസ്ഥാനുമായി പാക്കിസ്താന്‍ ഉണ്ടാക്കിയിരിക്കുന്ന ബന്ധവും താലിബാന്‍ ഭരണകൂടത്തിനുള്ള ചൈനയുടെ പിന്തുണയും ഇന്ത്യയെ സംബന്ധിച്ചിടത്തോളം മേഖലയില്‍ അരക്ഷിതബോധം ഉണ്ടാക്കിയിട്ടുണ്ടെന്നത് നേരാണ്. ഇക്കാര്യത്തില്‍ ലോക ശക്തിയായ അമേരിക്കയുടെയും മറ്റും സഹകരണംലഭിക്കുക എന്നത് നമ്മെ സംബന്ധിച്ചിടത്തോളം വലിയ നേട്ടം തന്നെയാണ്. എന്നാല്‍ കേവലം ആശയവിനിമയവും ചര്‍ച്ചകളും നടന്നുവെന്നതിനപ്പുറം ഇന്ത്യയുടെ സുരക്ഷിതത്വം ഉറപ്പാക്കുന്ന രീതിയിലുള്ള കാര്യമായ കരാറുകളോ എഴുത്തുകുത്തുകളോ ഈ രാജ്യങ്ങളുമായി നടത്താനായില്ല എന്നത് പോരായ്മയായി കാണുകയുംവേണം. അഞ്ച് വന്‍ വ്യവസായികളുമായി നടത്തിയ ചര്‍ച്ചയും കരാറുകളായതുമില്ല.

ഐക്യരാഷ്ട്ര പൊതുസഭയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തില്‍ ചൈനയെയും പാക്കിസ്താനെയും പേരെടുത്തുപറയാതെ ഇന്ത്യക്കെതിരായ ഭീകരര്‍ക്കുള്ള പിന്തുണയെക്കുറിച്ചും അതിര്‍ത്തിത്തര്‍ക്കത്തെക്കുറിച്ചും പരാമര്‍ശിച്ച മോദി ഇന്ത്യയിലേക്ക് അന്താരാഷ്ട്രസമൂഹത്തിന്റെ ശ്രദ്ധക്ഷണിക്കാന്‍ ശ്രമിച്ചുവെന്നത് ശരിയാണ്. പാക്കിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ നേരിട്ടല്ലാതെ നടത്തിയ പൊതുസഭയിലെ പ്രസംഗത്തില്‍ കശ്മീര്‍ വിഷയം ഇന്ത്യക്കെതിരെ ഉന്നയിച്ചെങ്കിലും അതിനെ നേരിടാന്‍ ഇത്തവണയും നമുക്ക് കഴിഞ്ഞില്ല. കൊള്ളിവെപ്പുകാരന്‍ അഗ്നിശമനാഉദ്യോഗസ്ഥനെപോലെ നടിക്കുകയാണെന്ന് പാക്കിസ്താനെക്കുറിച്ച് ഇന്ത്യന്‍ പ്രതിനിധി തുറന്നടിച്ചെങ്കിലും പാക്കിസ്താന്‍ അഫ്ഗാനിസ്ഥാന് നല്‍കുന്ന പിന്തുണയെക്കുറിച്ച് കാര്യമായ ചര്‍ച്ചകള്‍ക്ക് പൊതുസഭയില്‍ ഇടം ലഭിച്ചില്ല. അതിനേക്കാള്‍ ചൈനയെയാണ് അമേരിക്കന്‍ ചേരിയിലുള്ള മിക്ക രാഷ്ട്രങ്ങളും പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ താല്‍പര്യം പ്രകടിപ്പിച്ചത്. ഇന്ത്യയുള്‍പ്പെടുന്ന ‘ക്വാഡ്’ സഖ്യത്തിന്റെ രാഷ്ട്രനേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ പാക്കിസ്താനേക്കാള്‍ ചൈനയെയാണ് നമുക്ക് ചര്‍ച്ചാവിധേയമാക്കാനായത്. ഇന്ത്യ, അമേരിക്ക, ആസ്‌ത്രേലിയ, ജപ്പാന്‍ എന്നിവയാണ് 2019ല്‍ രൂപീകരിച്ച ക്വാഡ് സഖ്യത്തിലുള്ളത.് ചൈനയെ പൊതുശത്രുവായി കാണുന്ന രാജ്യങ്ങളാണിവയെന്നതുകൊണ്ടുതന്നെ ചൈനയെ പസഫിക് മേഖലയില്‍ വരുതിയില്‍നിര്‍ത്തുക എന്നതാണ് ഇവരുടെയെല്ലാം ലക്ഷ്യം. സ്വാഭാവികമായും ചൈന പിന്തുണക്കുന്ന അഫ്ഗാനിസ്ഥാനും പാക്കിസ്താനുമെതിരെ ഈ രാജ്യങ്ങളുടെ ശ്രദ്ധനേടാന്‍ നമുക്കായി എന്നുമാത്രം. എന്നാല്‍ ഈ സഹകരണം പക്ഷേ ‘ഔകാസ്’ സഖ്യത്തില്‍ നമുക്ക് ലഭിച്ചതുമില്ല. ഇന്ത്യയെയും ജപ്പാനെയും ഒഴിവാക്കി ചൈനക്കെതിരെ അമേരിക്കയും ആസ്‌ട്രേലിയയും ബ്രിട്ടനും ചേര്‍ന്ന് രൂപീകരിച്ച അച്ചുതണ്ടാണ് ഔകാസ്. ആസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍, ജപ്പാന്‍ പ്രധാനമന്ത്രി യോഷിഹിദേ സുഗ എന്നിവരുമായി മോദി നടത്തിയ നേരിട്ടുള്ളചര്‍ച്ചയില്‍ പരസ്പര സഹകരണത്തിന് കരാറൊന്നുമായില്ലെങ്കിലും പൊതുശത്രുവിനെതിരായ വികാരം പങ്കുവെക്കപ്പെട്ടു.

കമലഹാരിസുമായുള്ള കൂടിക്കാഴ്ചയില്‍ കമല പാക്കിസ്താനെതിരെ പരാമര്‍ശം നടത്തിയതും നമ്മെ സംബന്ധിച്ചിടത്തോളം ശ്രദ്ധേയ നേട്ടമാണ്. മുമ്പ് കശ്മീര്‍കാര്യത്തില്‍ ഇന്ത്യക്കെതിരെ നിലപാടെടുത്ത വനിതയാണ് ഡെമോക്രാറ്റുകാരിയായ കമലഹാരിസ്. ഇരുരാജ്യങ്ങളുടെയും ജനാധിപത്യ പാരമ്പര്യത്തെക്കുറിച്ച് കമല ഓര്‍മിപ്പിച്ചതിനെ ലോകത്തെ വലിയ ജനാധിപത്യരാഷ്ട്രമെന്ന് പറഞ്ഞാണ് മോദി തിരിച്ചടിച്ചത്. ചായ വിറ്റ് നടന്നയാള്‍ പ്രധാനമന്ത്രിയായതിനെക്കുറിച്ച് വാചാലനായ മോദിക്ക് പക്ഷേ ഇന്ത്യയിലെ ജനാധിപത്യ-പൗര സ്വാതന്ത്ര്യ ഗ്രാഫ് താഴോട്ട് പോകുകയാണെന്ന യാഥാര്‍ത്ഥ്യം മറച്ചുവെക്കാനായില്ല. യു.എന്‍ സുരക്ഷാസമിതി അംഗത്വത്തിന് ഇന്ത്യയെ പിന്തുണക്കാമെന്ന ഒഴുക്കന്‍ മറുപടി അമേരിക്ക ആവര്‍ത്തിക്കുകയും ചെയ്തു. എങ്കിലും കോവിഡ്-19 വാക്‌സിന്‍ കയറ്റുമതിക്ക് കൂടിക്കാഴ്ചയില്‍ മോദി സമ്മതിച്ചതും അമേരിക്ക-ഇന്ത്യ ബന്ധത്തിന്റെ ഊഷ്മളത വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതൊക്കെയാണെങ്കിലും ഇവക്കെല്ലാമെതിരെ വരും നാളുകള്‍ ചൈനയുടെയും പാക്കിസ്താന്റെയും ഭാഗത്തുനിന്ന് എന്തെല്ലാം പ്രകോപനങ്ങളാണ് ഉണ്ടാകാന്‍ പോകുന്നത് എന്ന് ഊഹിക്കാനാകില്ല. മേഖലയിലെ വന്‍ ശക്തിയായ ചൈനയെ തീര്‍ത്തും അവഗണിച്ചുകൊണ്ട് മുന്നോട്ടുപോകുന്നതിനോ അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ നേരിടുന്നതിനോ നമുക്കൊറ്റക്ക് കഴിയില്ലെന്നത് തീര്‍ച്ചയാണ്. പാക് അതിര്‍ത്തി വഴിയുള്ള ഭീകരരുടെ അതിക്രമം വര്‍ധിച്ചാലതിനെ നേരിടേണ്ടതും നാം തനിച്ചാണ്. റഷ്യയുടെ നിലപാടും നിര്‍ണായകമാണ്. എല്ലാറ്റിനുമുപരി പണ്ഡിറ്റ് നെഹ്‌റുവും മറ്റും നേതൃത്വം നല്‍കിയ ചേരിചേരാനയത്തില്‍നിന്ന് നാം പൂര്‍ണമായും ഏകാത്മകചേരിയിലേക്ക് മാറ്റപ്പെടുമ്പോള്‍ അതെത്രമാത്രം ഗുണകരമാകുമെന്നതുകൂടി പരിശോധിക്കപ്പെടേണ്ടതുണ്ട്. എങ്കിലേ മോദിയുടെ ഏഴാം അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ ഫലപ്രാപ്തിയെക്കുറിച്ച് അഹങ്കരിക്കാനാകൂ.

 

web desk 3: