X

വിദ്യാഭ്യാസയോഗ്യത ഷാഹിദ കമാലിനോട് ലോകായുക്ത വിശദീകരണം തേടി

തിരുവനന്തപുരം: വിദ്യാഭ്യാസയോഗ്യത സംബന്ധിച്ച പരാതിയില്‍ സംസ്ഥാന വനിതാ കമ്മിഷന്‍ അംഗം ഷാഹിദ കമാലിനോട് ലോകായുക്ത വിശദീകരണം തേടി. ഒരു മാസത്തിനുള്ളില്‍ ഷാഹിദാ കമാല്‍ വിദ്യാഭ്യാസ രേഖകള്‍ സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. ഷാഹിദ കമാലിന്റെ സര്‍വകലാശാല ബിരുദവും ഡോക്ടറേറ്റും വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി വട്ടപ്പാറ സ്വദേശിനി അഖിലയാണ് പരാതി നല്‍കിയത്.

ഡിഗ്രി വിദ്യാഭ്യാസ യോഗ്യത പോലുമില്ലാത്ത ഷാഹിദ കമാല്‍ ഡോക്ടറേറ്റ് ഉണ്ടെന്ന് പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതായും പരാതിയില്‍ പറയുന്നു. ഇത് സംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടാകാത്തതിനെ തുടര്‍ന്നാണ് പരാതിക്കാരി ലോകായുക്തയെ സമീപിച്ചത്. ഒരു ചാനല്‍ ചര്‍ച്ചയ്ക്കിടെയാണ് ഷാഹിദ കമാലിന്റെ ബിരുദവും ഡോക്ടറേറ്റും സംബന്ധിച്ച ആരോപണം ഉയര്‍ന്നത്. ഡോ. ഷാഹിദ കമാല്‍ എന്നാണ് വനിതാ കമ്മീഷന്‍ വെബ്‌സൈറ്റില്‍ അംഗത്തിന്റെ ഫോട്ടോയ്ക്ക് താഴെ ചേര്‍ത്തിട്ടുള്ളത്. 2009-ല്‍ കാസര്‍ഗോഡ് ലോക്‌സഭാ സീറ്റിലും 2011-ല്‍ ചടയമംഗലം നിയമസഭാ സീറ്റിലും ഷാഹിദാ കമാല്‍ മത്സരിച്ചെങ്കിലും രണ്ടിടത്ത് നല്‍കിയ സത്യവാങ്മൂലത്തിലും ബികോം ആണ് തന്റെ വിദ്യാഭ്യാസയോഗ്യത എന്നാണ് പറഞ്ഞിരുന്നത്. ഇതേക്കുറിച്ച് പരാതി ഉയര്‍ന്നപ്പോള്‍ താന്‍ ബികോം പാസായിട്ടില്ലെന്നും കോഴ്‌സ് കംപ്ലീറ്റഡ് ആണെന്ന് മാത്രമാണ് ഉദ്ദേശിച്ചതെന്നും ഷാഹിദ തന്നെ വ്യക്തമാക്കിയിരുന്നു. ഭര്‍ത്താവിന്റെ മരണ ശേഷം വിദൂര വിദ്യാഭ്യാസത്തിലൂടെ ബികോമും പബ്ലിക് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദാനന്തര ബിരുദവും നേടിയെന്നും അവര്‍ അവകാശപ്പെടുന്നു.

web desk 3: