X

ലോക്‌സഭാ തെരഞ്ഞെടുപ്പ്: 50 ശതമാനം വിവിപാറ്റ് രസീതുകള്‍ എണ്ണണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 50 ശതമാനം വിവിപാറ്റ് രസീതുകള്‍ എണ്ണണമെന്ന് സുപ്രീം കോടതിയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍. ആംആദ്മി പാര്‍ട്ടി, ടിഡിപി തുടങ്ങി 21 പ്രതിപക്ഷ പാര്‍ട്ടികളാണ് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്.

ഫലപ്രഖ്യാപനം എത്ര വൈകിയാലും കാത്തിരിക്കാന്‍ തയ്യാറാണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിക്കുകയാണെങ്കില്‍ രണ്ടര ദിവസം കൊണ്ട് തന്നെ വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കാമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. വിഷയത്തില്‍ നാളെ സുപ്രീം കോടതി തീരുമാനമുണ്ടാകും.

എന്നാല്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം പ്രായോഗികമല്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്. മെയ് 23 നാണ് ഫലപ്രഖ്യാപനം നിശ്ചയിച്ചിരിക്കുന്നതെന്നും വിവി പാറ്റ് രസീതുകള്‍ എണ്ണേണ്ടി വന്നാല്‍ ഫലപ്രഖ്യാപനം പിന്നെയും ആറു ദിവസം വരെ നീണ്ടുപോകാമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നു.

chandrika: