X

എം.എം അക്ബറിനെതിരായ നടപടി ‘ഒറിജിനല്‍ തീവ്രവാദി’ കള്‍ക്ക് കൂടുതല്‍ പ്രോത്സാഹനമാവുകയെയുള്ളു; കേരള മുസ്ലിം സംയുക്ത വേദി

കോഴിക്കോട്: ഹിന്ദുത്വ ഫാഷിസ്റ്റുകള്‍ ചൂണ്ടിക്കാട്ടുന്നവരെയൊക്കെ തീവ്രവാദ മുദ്ര കുത്തി പീഡിപ്പിക്കുന്ന പോലീസ് നടപടികള്‍ ‘ ഒറിജിനല്‍ തീവ്രവാദി’ കള്‍ക്ക് കൂടുതല്‍ പ്രോത്സാഹനമാവുകയെയുള്ളുവെന്ന് കേരള മുസ്ലിം സംയുക്ത വേദി സംസ്ഥാന പ്രസിഡന്റ് പാച്ചല്ലൂര്‍ അബ്ദുസ്സലിം മൗലവി. സലഫി പണ്ഡിതനും പീസ് എഡ്യൂക്കേഷന്‍ ഫൗണ്ടേഷന്‍ ചെയര്‍മാനുമായ എം.എം അക്ബറിനെ ഹൈദരാബാദ് പൊലീസ് കസ്റ്റഡിയിലെടുത്ത നടപടി ജനാധിപത്യ വിരുദ്ധവും പൗരാവകാശ നിഷേധവുമാണെന്നും അദ്ദേഹം പറഞ്ഞു. പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഫാഷിസത്തിനും ഭരണകൂട ഭീകരതക്കുമെതിരെ ജനാധിപത്യ മര്യാദകള്‍ പാലിച്ച് പ്രവര്‍ത്തിക്കുന്ന നേതാക്കളെയും സംഘടനകളെയും തേജോവധം ചെയ്യാനും തകര്‍ക്കാനും സര്‍ക്കാരുകള്‍ തയ്യാറാവുന്നത് നിയമ വാഴ്ചക്ക് ഭീഷണിയും രാജ്യത്തിന്റെ യശ്ശസിന് കളങ്കവുമാണെന്ന് അബ്ദുസ്സലീം മൗലവി പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

ആസ്‌ത്രേലിയയില്‍ നിന്ന് ദോഹയിലേക്കുള്ള യാത്രക്കിടെയാണ് എം എം അക്ബറിനെ കസ്റ്റഡിയിലെടുത്തത്. പൊലീസിന്റെ പിടിയിലായ വിവരം എം എം അക്ബര്‍ തന്നെ ഭാര്യയെ വിളിച്ച് അറിയിക്കുകയായിരുന്നു.

പീസ് സ്‌കൂള്‍ പാഠപുസ്തകവുമായി ബന്ധപ്പെട്ട് എം എം അക്ബറിനെ നേരത്തെ പൊലീസ് ചോദ്യം ചെയ്തിരുന്നു. പീസ് സ്‌കൂളില്‍ പഠിപ്പിച്ചിരുന്ന ചിലര്‍ സിറിയയിലേക്ക് പോയെന്നും ഐഎസ് റിക്രൂട്ട്‌മെന്റ് നടത്തിയെന്നും ആരോപണമുയര്‍ന്നിരുന്നു. പിന്നാലെയാണ് അക്ബറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത അക്ബറിനെ കേരളാ പൊലീസിനു കൈമാറും

chandrika: