ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ടീം. ലോകത്തെ ഏറ്റവും മികച്ച പരിശീലകനുള്ള ടീം. എല്ലാ മേഖലയിലും അനുഭവസമ്പന്നര്‍ മാത്രമുള്ള ടീം. വലിയ മല്‍സരങ്ങളെന്ന് കേള്‍ക്കുമ്പോള്‍ അനാസായം സ്വന്തം ഗെയിമില്‍ വിശ്വാസമര്‍പ്പിക്കുന്നവരുടെ പ്രൊഫഷണല്‍ സംഘം. നാല് തവണ ലോകകപ്പില്‍ മുത്തമിട്ടവര്‍. പതിനെട്ട് തവണ ലോകകപ്പ് കളിച്ചപ്പോള്‍ 13 തവണയും സെമി ഫൈനല്‍ കളിച്ചവര്‍-വിശേഷണങ്ങള്‍ ധാരാളമുണ്ട് ചാമ്പ്യന്മാരായ ജര്‍മനിക്ക്. വിശേഷണങ്ങള്‍ക്കപ്പുറം സമീപകാല ലോക ഫുട്‌ബോളിനെ വിലയിരുത്തിയാല്‍ ഒരു കാര്യം വ്യക്തം-റഷ്യയില്‍ കിരീട പോരാട്ടത്തില്‍ ബ്രസീലിന് ശക്തമായ വെല്ലുവിളി ഉയര്‍ത്താന്‍ പ്രാപ്തരാണ് ജര്‍മന്‍ സംഘം.
ആരാണ് ടീമിലെ നമ്പര്‍ വണ്‍…? എല്ലാ ടീമുകള്‍ക്കും ക്യാപ്റ്റന്മാരുണ്ട്, സൂപ്പര്‍ താരങ്ങളുണ്ട്. പക്ഷേ ജര്‍മനി എന്ന് കേള്‍ക്കുമ്പോള്‍ ഫുട്‌ബോള്‍ മനസ്സിലേക്ക് ഒരാളാണ് ഓടി വരുന്നതത്-കോച്ച് ജോക്കിം ലോ. മജീഷ്യന്‍ എന്നാണ് അദ്ദേഹത്തെ ഫുട്‌ബോള്‍ ലോകം വിളിക്കുന്നത്. കഴിഞ്ഞ ലോകകപ്പിലെ ഒരേ ഒരു മല്‍സരം മാത്രമെടുത്താലറിയാം ആരാണ് ജോക്കിം എന്ന്. ആ മല്‍സരമിപ്പോഴും മുന്നില്‍ നില്‍ക്കുന്നു. ബ്രസീല്‍ ഫാന്‍സ് ആഗ്രഹിക്കാത്ത മല്‍സരം. ബെലോ ഹോറിസോണ്ടെ എന്ന നഗരം. ലോകകപ്പിന്റെ സെമിഫൈനലില്‍ ബ്രസീലും ജര്‍മനിയും തമ്മിലുള്ള ക്ലാസിക് പോരാട്ടം നടക്കുന്ന വേദി. മഞ്ഞപ്പടയുടെ ആരവങ്ങള്‍ മാത്രമായിരുന്നു അവിടെ. പരുക്ക് കാരണം നെയ്മര്‍ കളിക്കുന്നില്ല. സസ്‌പെന്‍ഷന്‍ കാരണം ക്യാപ്റ്റന്‍ തിയാഗോ സില്‍വയുമില്ല. പക്ഷേ കോച്ച് ലൂയിസ് ഫിലിപ്പ് സ്‌ക്കോളാരി ആത്മവിശ്വാസത്തോടെ ഞങ്ങളോട് പറഞ്ഞു-ആരില്ലെങ്കിലും തന്ത്രങ്ങളുണ്ടെന്ന്. എന്തായിരിക്കും തന്ത്രമെന്ന് ചോദിച്ചപ്പോള്‍ അത് പരസ്യമായി പറയില്ലെന്നും പറഞ്ഞു. പക്ഷേ ആ തന്ത്രത്തിന് ശക്തമായ മറുതന്ത്രം മെനഞ്ഞു ജോക്കിം ലോ. സ്‌ക്കോളാരിയുടെ തന്ത്രം വ്യക്തമായിരുന്നു-ആദ്യം ഇരുപത് മിനുട്ട് ആക്രമിക്കുക. രണ്ട് ഗോള്‍ നേടുക. ആ ഗോളുകളില്‍ പ്രതിരോധം തീര്‍ക്കുക. അദ്ദേഹം അങ്ങനെ ഒരു പ്ലാന്‍ നടത്താന്‍ കാരണം ജര്‍മനിക്കാര്‍ പ്രതിരോധാത്മകമായി കളിക്കുമെന്ന് അറിയാവുന്നത് കൊണ്ടായിരുന്നു. ഈ തന്ത്രത്തിന് മറുമരുന്നായി ജോക്കിം ലോ സ്വന്തം കുട്ടികളോട് പറഞ്ഞു-പ്രത്യാക്രമണമാണ് ആയുധം. ബ്രസീലിന്റെ ആക്രമണത്തിന് മുന്നില്‍ പതറി നില്‍ക്കാതെ അതേ വേഗതയില്‍ ആക്രമിക്കുക. സ്വന്തം പ്രതിരോധത്തെ വിശ്വാസമുള്ളത് കൊണ്ടായിരുന്നു ലോ ഇത്തരത്തില്‍ പ്ലാന്‍ ചെയ്തത്. മൈതാനത്ത് കണ്ടത് സ്‌ക്കോളാരിയുടെ തന്ത്രങ്ങള്‍ ജര്‍മന്‍ പ്രതിരോധത്തില്‍ തളരുന്നതും ലോയുടെ തന്ത്രം അക്ഷരാര്‍ത്ഥത്തില്‍ വിജയിക്കുന്നതും. പതിനൊന്നാം മിനുട്ടില്‍ തോമസ് മുള്ളളറുടെ ഗോള്‍. 23 ല്‍ മിറോസ്ലാവ് ക്ലോസെയുടെ ഗോള്‍. രണ്ട് മിനുട്ടിന് ശേഷം അതാ വീണ്ടും ക്ലോസെ. 26-ാം മിനുട്ടില്‍ ക്ലോസെയുടെ ഹാട്രിക്ക്. ബ്രസീല്‍ കണ്ണീരണിഞ്ഞപ്പോഴും ഗിയര്‍ പിറകോട്ട് മാറ്റിയില്ല കോച്ച്. 29-ാം മിട്ടില്‍ സാമി ഖദീരയുടെ അഞ്ചാം ഗോള്‍. രണ്ടാം പകുതിയില്‍ ഷൂറെയുടെ വക രണ്ട് ഗോളുകള്‍ കൂടിയായപ്പോള്‍ ബ്രസീല്‍ തകര്‍ന്നു. ഫൈനല്‍ പോരാട്ടത്തില്‍ അര്‍ജന്റീനയെ തളക്കാന്‍ ലോ എടുത്ത തന്ത്രം ഇതായിരുന്നില്ല. മെസിയെ തളര്‍ത്തുക. അദ്ദേഹത്തെ സ്വതന്ത്രമാക്കിയാല്‍ അപകടമാണ്. പന്ത് കൂടുതല്‍ സമയം കൈവശം വെക്കുക-അപ്പോള്‍ മെസി അസ്വസ്ഥനാവും. അദ്ദേഹത്തെ മാനസികമായി തളര്‍ത്താം. മല്‍സരം കൂടുതല്‍ സമയം കൊണ്ട് പോവാനാവുമ്പോള്‍ അതിന് അനുസൃതമായി അര്‍ജന്റീനക്കാര്‍ വിയര്‍ക്കുമെന്ന തന്ത്രത്തില്‍ മരക്കാനയിലെ മല്‍സരം ദീര്‍ഘിച്ചത് 120 മിനുട്ടാണ്. ഇതിനിടെ 113-ാം മിനുട്ടില്‍ മരിയോ ഗോഡ്‌സെ നേടിയ ഗോള്‍ അര്‍ജന്റീനയുടെ പ്രതീക്ഷകല്‍ തകര്‍ത്തപ്പോള്‍ വിജയിച്ചത് ലോയായിരുന്നു. അതേ ലോയാണ് റഷ്യയിലേക്ക് വരുന്നത്. റഷ്യക്ക് മാത്രമല്ല 2022 ല്‍ ഖത്തറില്‍ നടക്കാനിരിക്കുന്ന ലോകകപ്പിലും ജര്‍മന്‍ സംഘത്തെ ഒരുക്കാനുള്ള അവകാശം അദ്ദേഹത്തിന് ജര്‍മന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ നല്‍കിയിരിക്കുന്നു. 2006 ല്‍ തുടങ്ങിയ ദൗത്യം ഇപ്പോള്‍ 12 വര്‍ഷം പിന്നിട്ടിരിക്കുന്നു. ജുര്‍ഗന്‍ ക്ലിന്‍സ്മാന്‍ എന്ന പരിശീലകന്റെ സഹായിയായി തുടങ്ങിയ ലോ ടീമിന് ലോകകപ്പ് സമ്മാനിച്ചു. രണ്ട് വര്‍ഷം മുമ്പ് കോണ്‍ഫെഡറേഷന്‍സ് കപ്പ് സമ്മാനിച്ചു. റഷ്യയില്‍ കപ്പ് നിലനിര്‍ത്തുക എന്ന വലിയ ജോലിയില്‍ സമ്മര്‍ദ്ദത്തിന്റെ ചെറുലാഞ്ചന പോലും അദ്ദേഹം പ്രകടിപ്പിക്കുന്നില്ല.
യൂറോപ്യന്‍ യോഗ്യതാ റൗണ്ടില്‍ കാര്യമായ വെല്ലുവിളി ഉണ്ടായിരുന്നില്ല ജര്‍മനിക്ക്. താര നിര നോക്കിയാല്‍ എല്ലാവരും യൂറോപ്യന്‍ ഫുട്‌ബോളിലെ അജയ്യന്മാര്‍. ബയേണ്‍ മ്യുണിച്ച് എന്ന ചാമ്പ്്യന്‍ ക്ലബ് മുതല്‍ ഇതാ കഴിഞ്ഞ ദിവസം യൂറോപ്യന്‍ ക്ലബ് ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിന്റെ സൂപ്പര്‍ മിഡ്ഫീല്‍ഡര്‍ ടോണി ക്രൂസ് വരെയുള്ളവരുണ്ട് ടീമില്‍. ഗോള്‍ വല കാക്കുന്നത് മാനുവല്‍ ന്യൂയര്‍. ബയേണിന്റെ ചാമ്പ്യന്‍ ഗോള്‍ക്കീപ്പര്‍. പിന്‍നിരയില്‍ ജെറോം ബോയതാംഗ്, മാറ്റ്‌സ് ഹമ്മല്‍സ്, നിക്കോളാസ് സുലെ,ജോഷ്വ കിമ്മിച്ച് തുടങ്ങിയ ബയേണുകാര്‍. മധ്യനിരയിലും മുന്‍നിരയിലുമായി പി.എസ്.ജിയുടെ ജൂലിയന്‍ ഡ്രാക്‌സലര്‍, മരിയോ ഗോമസ്, യുവന്തസിന്റെ സാമി കദീര, റയലിന്റെ ടോണി ക്രൂസ്, തോമസ് മുള്ളര്‍, മെസൂട്ട് ഓസില്‍ തുടങ്ങിയവര്‍. ഇവരെ തോല്‍പ്പിക്കുക ഗ്രൂപ്പില്‍ മെക്‌സിക്കോക്കും സ്വീഡനും ദക്ഷിണ കൊറിയക്കും എളുപ്പമല്ല. ഇവരെല്ലാം കളിക്കുന്നത് ഗ്രൂപ്പില്‍ രണ്ടാം സ്ഥാനം നേടാനാണ്.