X

അമിത് ഷായെ ബംഗാളില്‍ കാല് കുത്തിക്കാതെ മമത; ഹെലിക്കോപ്റ്റര്‍ ഇറക്കാന്‍ അനുമതിയില്ല

കൊല്‍ക്കത്ത: ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെ രഥയാത്രക്ക് അനുമതി നിഷേധിച്ചതിന് പിന്നാലെ റാലിയും തടയാനുള്ള നീക്കങ്ങളുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. നാളെ നടക്കുന്ന റാലിയില്‍ പങ്കെടുക്കാനെത്തുന്ന അമിത് ഷായുടെ ഹെലിക്കോപ്റ്ററിന് മാള്‍ഡയില്‍ ഇറങ്ങാനുള്ള അനുമതി ജില്ലാഭരണകൂടം നിഷേധിച്ചു. അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ഈയാഴ്ച ഹെലിക്കോപ്റ്റര്‍ ഇറങ്ങുന്നതിന് അനുമതി നല്‍കാന്‍ കഴിയില്ലെന്നാണ് അധികൃതരുടെ വിശദീകരണം.

സര്‍ക്കാര്‍ നീക്കത്തിനെതിരെ ബി.ജെ.പി രംഗത്തെത്തി. ബംഗാളില്‍ ബി.ജെ.പിയുടെ റാലി തടയാന്‍ മമതക്ക് കഴിയില്ലെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍പ്രസാദ് പറഞ്ഞു. സര്‍ക്കാരിന്റെ ഹെലിക്കോപ്റ്ററുകള്‍ എല്ലാ ബുധനാഴ്ചയും ഇവിടെ ഇറങ്ങുന്നുണ്ടെന്നും ഇക്കാര്യം വിശദീകരിക്കണമെന്നും ബി.ജെ.പി വ്യക്തമാക്കി. ബംഗ്ലാദേശ് അതിര്‍ത്തിയില്‍ ഹെലിക്കോപ്റ്റര്‍ ഇറക്കാന്‍ അനുമതി തേടി ബി.ജെ.പി ബി.എസ്.എഫിന് കത്ത് കൈമാറി. മമതാ ബാനര്‍ജി സംഘടിപ്പിച്ച പ്രതിപക്ഷ ഐക്യറാലി വന്‍വിജയമായതിനു പിന്നാലെയാണ് 42 മണ്ഡലങ്ങളിലും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും പങ്കെടുപ്പിച്ചു കൊണ്ട് റാലി സംഘടിപ്പിക്കാന്‍ ബി.ജെ.പി തീരുമാനിച്ചത്.

കഴിഞ്ഞ മാസം ബംഗാളില്‍ ബി.ജെ.പി നടത്താനിരുന്ന രഥയാത്രക്ക് മമത സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു. ബി.ജെ.പി സുപ്രീം കോടതി വരെ നിയമപോരാട്ടം നടത്തിയെങ്കിലും സര്‍ക്കാര്‍ തീരുമാനം കോടതികളും ശരിവച്ചു. തുടര്‍ന്നാണ് ബംഗാളില്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ പങ്കെടുപ്പിച്ചുകൊണ്ട് റാലി നടത്താന്‍ തീരുമാനിച്ചത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: