X

‘ഞാന്‍ ജീവിക്കുന്നത് സര്‍ക്കാരിന്റെ ചെലവിലല്ല’; അമിത് ഷാക്ക് മറുപടിയുമായി മമതാ ബാനര്‍ജി

കൊല്‍ക്കത്ത: ബി.ജെി.പി അധ്യക്ഷന്‍ അമിത്ഷാക്ക് മറുപടിയുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ചിത്രകല തനിക്ക് വളരെ ഇഷ്ടമാണെന്നും അത് സാമ്പത്തിക ലാഭത്തിന് വേണ്ടി ഉപയോഗിക്കാറില്ലെന്നും മമത പറഞ്ഞു. മമത സ്വന്തം പെയിന്റിങ്ങുകള്‍ ചിട്ടി ഫണ്ട് മുതലാളിമാര്‍ക്ക് വിറ്റ് കോടികള്‍ സമ്പാദിക്കുകയാണെന്നുള്ള അമിത് ഷായുടെ ആരോപണത്തിന് മറുപടിയായാണ് മമതയുടെ പ്രതികരണം. കൊല്‍ക്കത്തയില്‍ നടക്കുന്ന പുസ്തകോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു മമത.

ഏഴ് തവണ എം.പിയായ വ്യക്തിയാണ് താന്‍. ഒരു നയാ പൈസ പെന്‍ഷന്‍ ഇന്ന് വരെ വാങ്ങിയിട്ടില്ല. എംഎല്‍എ എന്ന നിലയില്‍ ലഭിക്കുന്ന അലവന്‍സ് എടുക്കാറില്ല. താന്‍ ചിത്രങ്ങള്‍ വരക്കാറുണ്ട്. പെയിന്റ് ചെയ്യുന്നത് അതിനോടുള്ള അഭിനിവേശം കൊണ്ടാണ്. പുറത്ത് വില്‍ക്കാറില്ല. പുസ്തകള്‍ എഴുതി കിട്ടുന്ന റോയല്‍റ്റി തുകയാണ് ഏക വരുമാന മാര്‍ഗമെന്നും മമത തുറന്നടിച്ചു.

ബംഗാള്‍ മതേതര സംസ്ഥാനമാണെന്ന് അവര്‍ വ്യക്തമാക്കി. ദുര്‍ഗ, സരസ്വതി പൂജകളും ക്രിസ്മസും ഈദും എല്ലാ ബംഗാളികള്‍ ആഘോഷിക്കാറുണ്ട്. സമാനതകളില്ലാത്ത ഒരുമയാണ് ഇക്കാര്യത്തില്‍ ബംഗാള്‍ ജനതക്കുള്ളതെന്നും അമിത് ഷാക്കുള്ള മറുപടിയില്‍ അവര്‍ വ്യക്തമാക്കി.

chandrika: