X

എതിര്‍ത്തു നില്‍ക്കുന്നവരെയെല്ലാം മോദി ഭീഷണിപ്പെടുത്തുന്നു: മമതാ ബാനര്‍ജി


കൊല്‍ക്കത്ത: തമിഴ്‌നാട്ടില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഡി.എം.കെ നേതാവും തൂത്തുക്കുടി ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ഥിയുമായ കനിമൊഴിയുടെ വീട്ടില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയ സംഭവത്തില്‍ കനിമൊഴിക്കു പിന്തുണയുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി. എതിര്‍ത്തു നില്‍ക്കുന്നവരെയെല്ലാം ഭീഷണിപ്പെടുത്താനാണ് നരേന്ദ്ര മോദി ശ്രമിക്കുന്നതെന്ന് മമത പറഞ്ഞു.
പ്രതിപക്ഷ പാര്‍ട്ടികളെയും നേതാക്കാളെയും അപമാനിക്കാനായി കേന്ദ്ര ഏജന്‍സികളെ ബി.ജെ.പി ഉപയോഗിക്കുന്നത് നാണക്കേടുണ്ടാക്കുന്ന കാര്യമാണെന്നും മമത ബാനര്‍ജി പറഞ്ഞു. ബി.ജെ.പിയുടെ വിഭജന രാഷ്ട്രീയത്തെ ഡി.എം.കെ എതിര്‍ക്കുന്നതുകൊണ്ടാണ് കനിമൊഴി അപമാനിക്കപ്പെട്ടത്. ഭയപ്പെടുത്തി ഭരിക്കാനാണ് മോദി ശ്രമിക്കുന്നതെന്ന് വിമര്‍ശിച്ച മമത ഇത്തരത്തിലൊരു പ്രധാനമന്ത്രിയെ രാജ്യം ഇതുവരെ കണ്ടിട്ടില്ലെന്നും കുറ്റപ്പെടുത്തി. സ്‌നേഹിക്കുന്നതിനും ബഹുമാനിക്കുന്നതിനും പകരം എല്ലാവരും മോദിയെ ഭയപ്പെടുകയാണെന്നും മമത കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസമാണ് കനിമൊഴിയുടെ തൂത്തുക്കുടിയിലെ വീട്ടിലും ടിടിവി ദിനകരന്റെ അമ്മ മക്കള്‍ മുന്നേറ്റ കഴകം ഓഫീസിലും ഡിഎംകെ ജനറല്‍ സെക്രട്ടറി ഗീതാ ജീവന്റെ വസതിയിലും ആദായ നികുതി വകുപ്പ് പരിശോധന നടത്തിയത്.

web desk 1: