X

ഇംഗ്ലീഷ് സംസാരിച്ചു; 54 തവണ കുത്തി കൂട്ടുകാരനെ യുവാവ് കൊന്നു

മുംബൈ: ഇംഗ്ലീഷ് ഭാഷ സംസാരിച്ചതിന്റെ പേരില്‍ 21 കാരനായ യുവാവ് സുഹൃത്തിനെ കഴുത്തറുത്ത് കൊന്നു. മുഹമ്മദ് അമിര്‍ അബ്ദുള്‍ വാഹിദ് റഹിന്‍ ആണ് സുഹൃത്തായ മുഹമ്മദ് അഫ്രോസ് അലം ഷെയ്ഖിനെ(18) കുത്തിക്കൊന്നത്. വിദ്യാഭ്യാസം കുറവായ അമിറിനോട് ഷെയ്ഖ് ഇംഗ്ലീഷില്‍ സംസാരിച്ചതാണ് ഇയാളെ ചൊടിപ്പിച്ചത്.

വ്യാഴാഴ്ച രാത്രിയാണ് സംഭവം. കൊലപാതകത്തിന് ശേഷം നേരിട്ട് പൊലീസ് സ്‌റ്റേഷനിലേക്ക് എത്തിയ അമിര്‍ താന്‍ കുറ്റം ചെയ്തതായി സമ്മതിച്ചു. പുലര്‍ച്ചെ ഒരുമണിയോടെയാണ് അമിര്‍ പൊലീസ് സ്‌റ്റേഷനിലെത്തി സുഹൃത്തിനെ കൊന്നതായി അറിയിച്ചത്. മുംബൈയിലെ രഹേജ പാലത്തിന് താഴെ നിന്നാണ് പൊലീസ് ഷെയ്ഖിന്റെ മൃതദേഹം കണ്ടെത്തിയത്.

ഷെയ്ഖിന്റെ കളിയാക്കാല്‍ സഹിക്കാന്‍ വയ്യാത്തതിനാല്‍ ഒരാഴ്ച മുമ്പ് തന്നെ കൊല്ലാന്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ ഇതിന് പറ്റിയ സമയത്തിനായി കാത്തിരിക്കുകയായിരുന്നുവെന്ന് ഇയാള്‍ പൊലീസിന് മൊഴി നല്‍കി. ബുധനാഴ്ച രാത്രിയില്‍ ഇരുവരും മദ്യപിച്ചു. തുടര്‍ന്ന് ശുചിമുറിയിലേക്ക് പോയ ഷെയ്ഖിനെ അമിര്‍ പിന്തുടരുകയും അവിടെ വച്ച് കഴുത്തറുക്കുകയുമായിരുന്നു. ശരീരത്തില്‍ 54 തവണ കുത്തി. കഴുത്തിലും വയറിലും കുത്തേറ്റ മുഹമ്മദ് അഫ്രോസ് അലം കൊല്ലപ്പെടുകയായിരുന്നു.

chandrika: