X
    Categories: NewsViews

മരടിലെ ഫ്‌ലാറ്റുകള്‍ ഒഴിയാനുള്ള അവസാന തീയതി ഇന്ന്; പകുതിയിലേറെ ഫ്‌ലാറ്റുകളും ഒഴിയാന്‍ ബാക്കി

കൊച്ചി: മരടിലെ ഫ്‌ലാറ്റുകളില്‍ താമസിക്കുന്നവര്‍ക്ക് ഒഴിഞ്ഞുപോകാനുള്ള അവസാന സമയപരിധി ഇന്ന്. ഉടമകള്‍ പതിനഞ്ച് ദിവസം അധികം ആവശ്യപ്പെട്ടെങ്കിലും ഒഴിപ്പിക്കല്‍ നടപടിയുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് നഗരസഭയുടെ തീരുമാനം. പകുതിയിലേറെ താമസക്കാര്‍ ഇപ്പോഴും ഫ്‌ലാറ്റുകളിലുണ്ട്. എന്നാല്‍ അനുവദിച്ച സമയം നീട്ടാനാകില്ല എന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് നഗരസഭ.

സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തിലെ കാലാവധിയാണിത്. അത് നീട്ടുന്നത് കോടതിയലക്ഷ്യമാകുമെന്നാണ് നഗരസഭ പറയുന്നത്. എന്നാല്‍ ഇന്ന് കൊണ്ട് ഒഴിഞ്ഞുപോകല്‍ സാധ്യമല്ലെന്ന് ഉടമകളും തീര്‍ത്ത് പറയുന്നു. കഴിഞ്ഞ ദിവസം സബ് കലക്ടര്‍ ഫ്‌ലാറ്റുകളിലെത്തി ഉടമകളുമായി സംസാരിച്ചിരുന്നു.

ഒഴിഞ്ഞു പോകുന്നതിനുള്ള കാലാവധി അവസാനിക്കുന്നതോടെ താല്‍കാലികമായി പുന:സ്ഥാപിച്ച വൈദ്യുതിയും ജലവിതരണവും വിച്ഛേദിക്കാനാണ് നഗരസഭയുടെ തീരുമാനം. കാലാവധി അവസാനിച്ചിട്ടും ഒഴിഞ്ഞുപോകാന്‍ തയ്യാറാകാത്തവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കേണ്ടി വരുമെന്ന് നഗരസഭ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ബലപ്രയോഗത്തിലേക്ക് നീങ്ങാതെ സമവായത്തിലൂടെ കാര്യങ്ങള്‍ പരിഹരിക്കാനാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഈ സാഹചര്യത്തില്‍ ഉടമകള്‍ക്ക് വേണ്ടി താല്‍ക്കാലിക താമസ സൗകര്യം കണ്ടെത്താനുള്ള ശ്രമങ്ങള്‍ നഗരസഭ തുടരുകയാണ്.

web desk 1: