More

‘ഞാന്‍ നിരപരാധി’: മെസി

By chandrika

March 30, 2017

ബ്യൂണസ് അയേഴ്‌സ്: അര്‍ജന്റീന-ചിലി ലോകകപ്പ് യോഗ്യതാ മല്‍സരത്തിനിടെ കളി നിയന്ത്രിച്ച ബ്രസീലുകാരനായ ലൈന്‍ റഫറി എമേഴ്‌സണ്‍ അഗസ്റ്റഡോ കര്‍വാലോയെ താന്‍ അസഭ്യം പറഞ്ഞിട്ടില്ലെന്ന് ലിയോ മെസി. ചിലിയുടെ ഡിഫന്‍ഡര്‍ ജീന്‍ ബിസിജോര്‍ ഫൗള്‍ ചെയ്തപ്പോള്‍ ലൈന്‍ റഫറി അത് കണ്ടില്ലെന്ന് നടിച്ചെന്നാണ് മെസിയുടെ പരാതി. ഈ രോഷത്തിലാണ് കളി കഴിഞ്ഞ് മൈതാനം വിടുമ്പോള്‍ റഫറിക്കെതിരെ അസഭ്യവര്‍ഷം നടത്തിയത്. ഇതിനെതുടര്‍ന്ന് ഫിഫ മെസിക്ക് നാല് മല്‍സര രാജ്യാന്തര വിലക്ക് പ്രഖ്യാപിച്ചിരുന്നു. വിലക്കിനെ തുടര്‍ന്ന് ബൊളീവിയക്കെതിരായ ലോകകപ്പ് യോഗ്യതാ മല്‍സരത്തില്‍ മെസി കളിച്ചിരുന്നില്ല. മല്‍സരത്തില്‍ അര്‍ജന്റീന തോല്‍ക്കുകയും ചെയ്തിരുന്നു. മല്‍സരത്തിന് ശേഷം മടങ്ങവെ താന്‍ തന്നോട് തന്നെയാണ് ക്ഷുഭിതനായി സംസാരിച്ചതെന്നാണ് മെസിയുടെ വെളിപ്പെടുത്തല്‍. റഫറിയോട് കയര്‍ത്തിട്ടില്ല. എന്റെ രോഷം ഞാന്‍ സ്വയം പറഞ്ഞതാണ്. ആരെയും ഉദ്ദേശിച്ചായിരുന്നില്ല-ലാ നാസിയോണ്‍ പത്രത്തോട് സംസാരിക്കവെ മെസി വ്യക്തമാക്കി.

അതേ സമയം മെസി തന്നെ ഉദ്ദേശിച്ച് പറഞ്ഞ അസഭ്യവാക്കുകളുടെ അര്‍ത്ഥം ആദ്യം മനസ്സിലായിരുന്നില്ലെന്നും പിന്നീട് പത്രങ്ങള്‍ വായിച്ചപ്പോഴാണ് തന്റെ മാതാവിനെ അധിക്ഷേപിക്കുന്ന തരത്തിലാണ് അദ്ദേഹം സംസാരിച്ചതെന്നും മെസിയെ പ്രകോപിപ്പിക്കുന്ന തരത്തില്‍ താന്‍ പെരുമാറിയിട്ടില്ലെന്നും ബ്രസീലുകാരനായ റഫറി പറഞ്ഞു. ഫിഫയുടെ വിലക്കിനെതിരെ അര്‍ജന്റീന അപ്പീല്‍ നല്‍കിയിട്ടുണ്ട്.