X

മെഡിക്കല്‍ പ്രവേശനം: ചര്‍ച്ച പരാജയം ഫീസ് ഘടനയില്‍ തീരുമാനമായില്ല

 
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ എം.ബി.ബി.എസ് ഫീസ് ഘടന സംബന്ധിച്ച് സര്‍ക്കാരും മാനേജ്‌മെന്റ് പ്രതിനിധികളും തമ്മില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. കേരളാ പ്രൈവറ്റ് മെഡിക്കല്‍ കോളജ് മാനേജ്‌മെന്റ് അസോസിയേഷന്‍, ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജ് മാനേജ്‌മെന്റ് അസോസിയേഷന്‍ എന്നിവരുമായി പ്രത്യേകം പ്രത്യേകമാണ് ആരോഗ്യമന്ത്രി കെ.കെ ഷൈലജയുടെ അധ്യക്ഷതയില്‍ ചര്‍ച്ച നടത്തിയത്. ക്രിസ്ത്യന്‍ മെഡിക്കല്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ 85 ശതമാനം സീറ്റില്‍ വാര്‍ഷിക ഫീസ് ഏഴു ലക്ഷം രൂപയും 15 ശതമാനം വരുന്ന എന്‍.ആര്‍.ഐ സീറ്റില്‍ 15 ലക്ഷം രൂപയുമാണ് ആവശ്യപ്പെട്ടത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 85 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പും ക്രിസ്ത്യന്‍ മെഡിക്കല്‍മാനേജ്‌മെന്റ് അസോസിയേഷന്‍ മുന്നോട്ടുവെക്കുന്നു. ഇത് സംബന്ധിച്ചുള്ള നിര്‍ദേശം ക്രിസ്ത്യന്‍ മാനേജ്‌മെന്റിനെ പ്രതിനിധീകരിച്ച ഇഗ്നേഷ്യസ് സര്‍ക്കാരിനു മുന്നില്‍ വെച്ചു. ഇക്കാര്യത്തില്‍ വീണ്ടും ചര്‍ച്ച നടത്തി അന്തിമ തീരുമാനം കൈക്കൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളാ പ്രൈവറ്റ് മെഡിക്കല്‍ കോളജ് മാനേജ്‌മെന്റ് അസോസിയേഷനുമായി നടത്തിയ ചര്‍ച്ച പൂര്‍ണമായും അലസിപ്പിരിഞ്ഞു. 15 ലക്ഷം രൂപ വാര്‍ഷികഫീസും എന്‍.ആര്‍.ഐ സീറ്റില്‍ 20 ലക്ഷം രൂപയുമാണ് ഇവര്‍ ചര്‍ച്ചയില്‍ മുന്നോട്ടുവെച്ചത്. ഇത് സ്വീകാര്യമല്ലെന്ന നിലപാടിലായിരുന്നു സര്‍ക്കാര്‍. ഇതേ തുടര്‍ന്ന് സ്വാശ്രയ മെഡിക്കല്‍ പ്രവേശനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന ജസ്റ്റിസ് ആര്‍. രാജേന്ദ്രബാബു കമ്മിറ്റിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന നിലപാടാണ് പ്രൈവറ്റ് മെഡിക്കല്‍ കോളജ് മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രതിനിധി അനില്‍കുമാര്‍ വ്യക്തമാക്കിയത്. സര്‍ക്കാരിനെ പ്രതിനിധീകരിച്ച് അഡീഷ്ണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍, ഡി.എം.ഇ ഡോ. റംലാ ബീവി എന്നിവരും പ്രൈവറ്റ് മെഡിക്കല്‍ കോളജ് മാനേജ്‌മെന്റ് അസോസിയേഷനെ പ്രതിനിധീകരിച്ച് അനില്‍കുമാറും പങ്കെടുത്തു.

chandrika: