X
    Categories: indiaNews

കോവിഡിനെ തടയുമെന്നതുള്‍പ്പെടെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍; പ്രമുഖ കമ്പനികള്‍ക്ക് വന്‍ പിഴ

ന്യൂഡല്‍ഹി: ഉപഭോക്താക്കളില്‍ തെറ്റിദ്ധാരണ ജനിപ്പിക്കുന്ന വിധത്തിലുള്ള പരസ്യങ്ങള്‍ നല്‍കിയതിന് ഏഷ്യന്‍ പെയിന്റ്‌സ്, ബെര്‍ജര്‍ പെയിന്റ് തുടങ്ങിയവ ഉള്‍പ്പെടെ പ്രമുഖ കമ്പനികള്‍ക്ക് പിഴ. കോവിഡിനെതിരെ സംരക്ഷണം വാഗ്ദാനം ചെയ്യുന്ന പരസ്യങ്ങള്‍ നല്‍കിയതിനാണ് പിഴ ചുമത്തിയത്.

കമ്പനികള്‍ തിരുത്തല്‍ നടപടികള്‍ സ്വീകരിക്കുകയും ഒരു ലക്ഷം മുതല്‍ 10 ലക്ഷം വരെയുള്ള പിഴ അടയ്ക്കുകയും ചെയ്തിട്ടുണ്ടെന്ന് ഉപഭോക്തൃകാര്യ മന്ത്രാലയം അഡീഷണല്‍ ചീഫ് സെക്രട്ടറി നിധി ഖരെ പറഞ്ഞു. കോവിഡ് കാലത്ത് ആളുകളുടെ പരിഭ്രാന്തി മുതലെടുത്ത് നിരവധി കമ്പനികള്‍ കോവിഡ് പരിരക്ഷയുമായി ബന്ധപ്പെട്ട വിവിധ അവകാശവാദങ്ങളുന്നയിച്ച് പരസ്യങ്ങള്‍ ഇറക്കിയിരുന്നു. ഇത് കച്ചവടത്തില്‍ വന്‍ വര്‍ധനവുണ്ടാക്കി.

കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി 129 നോട്ടീസുകള്‍ക്ക് നല്‍കിയ ശേഷം 2019ല്‍ പുറപ്പെടുവിച്ച ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം പ്രധാന കമ്പനികളുടെ 71-ഓളം തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളാണ് വിലക്കിയത്. കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി നല്‍കിയ 129 നോട്ടീസുകളില്‍ 49 എണ്ണം അന്യായമായ വില്‍പന തന്ത്രങ്ങള്‍ക്കെതിരെയും 9 എണ്ണം ഉപഭോക്താക്കളുടെ അവകാശത്തെ ഹനിച്ചതിനെതിരെയുമാണെന്നും ഖരെ കൂട്ടിച്ചേര്‍ത്തു. ഹോം ഡെക്കര്‍ കമ്പനിയായ ഏഷ്യന്‍ പെയിന്റ്‌സ് ബ്രാന്‍ഡ് തങ്ങളുടെ പെയിന്റില്‍ കോവിഡിനെ പ്രതിരോധിക്കാനുള്ള ഫലപ്രദമായ സില്‍വര്‍ നാനോ ടെക്‌നോളജി ഉണ്ടെന്ന് അവകാശപ്പെട്ടുകൊണ്ടാണ് പരസ്യമിറക്കിയത്. പെയിന്റ് ചെയ്ത് 30 മിനിട്ടുകള്‍ക്കുള്ളില്‍ കോവിഡിനെ പ്രതിരോധിക്കാനുള്ള സംവിധാനം ഇതില്‍ ഉണ്ടെന്നാണ് അവര്‍ അവകാശപ്പെടുന്നത്.ഔദ്യോഗിക രേഖകള്‍ പ്രകാരം 15ഓളം ഉന്നത കമ്പനികള്‍ക്കാണ് പിഴ ചുമത്തിയത്. ഈ രീതിയില്‍ കോവിഡ് പരിരക്ഷ വാഗ്ദാനം ചെയ്തതിന് ബെര്‍ജര്‍ പെയിന്റ്‌സിനെതിരെയും പിഴ ചുമത്തി.

web desk 3: